മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്റെ വിരമിക്കലിനു ശേഷം വര്‍ഷങ്ങളോളം മികച്ചൊരു ഇടംകൈയന്‍ പേസറുടെ അഭാവം ഇന്ത്യയെ വേട്ടയാടിയിരുന്നു. സഹീറിന്റെ പിന്‍ഗാമിയായി മാറുമെന്ന പ്രതീക്ഷയില്‍ പലരെയും ഇന്ത്യ മാറി മാറി പരീക്ഷിച്ചെങ്കിലും ആരും ക്ലിക്കായില്ല. കുറച്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ച ശേഷം ഇവര്‍ അപ്രത്യക്ഷരാവുകയായിരുന്നു. എന്നാല്‍ സഹീറിന്റെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്നു സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ തെളിയിക്കുകയാണ് യുവ പേസര്‍ അര്‍ഷ്ദീപ് സിങ്.
ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി 25 കാരനായ ഫാസ്റ്റ് ബൗളര്‍ മാറിക്കഴിഞ്ഞു. ഏഴു മല്‍സരങ്ങളില്‍ നിന്നും 7.5 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളാണ് അര്‍ഷ്ദീപ് പോക്കറ്റിലാക്കിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരിലും അദ്ദേഹം രണ്ടാമതുണ്ട്. 17 വിക്കറ്റുകളുമായി അഫ്ഗാനിസ്താന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി മാത്രമേ ഇനി അര്‍ഷ്ദീപിനു മുന്നിലുള്ളൂ.

ടര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണിങ് ബൗളറായി മാറിക്കഴിഞ്ഞ അദ്ദേഹത്തിനു പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും വിക്കറ്റുകള്‍ വീഴ്ത്താനാവുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായി മാറിയിരിക്കുന്ന അദ്ദേഹം ഒരിക്കല്‍ ക്രിക്കറ്റ് മതിയാക്കി വിദേശത്തു സ്ഥിരതാമസമാക്കാന്‍ പോലും ആലോചിച്ചിരുന്നതായി അധികം പേര്‍ക്കുമറിയില്ല. അര്‍ഷ്ദീപിനെക്കുറിച്ചു അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
അണ്ടര്‍ 19 ലോകകപ്പ്
2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോഴാണ് അര്‍ഷ്ദീപ് ആദ്യമായി പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്കു വന്നത്. ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
145 കിമി വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള അര്‍ഷ്ദീപിന്റെ കഴിവ് പ്രശംസിക്കപ്പെടുകയും ചെയ്തു. 2022ല്‍ ഇംഗ്ലണ്ടുമായുള്ള ടി20യിലൂടെ സീനിയര്‍ ടീമിനായി അരങ്ങേഖറിയ താരം പിന്നീട് വളരെ വേഗത്തിസല്‍ ടീമില്‍ സ്ഥാനവുമുറപ്പിക്കുകയായിരുന്നു.
ജന്‍മസ്ഥലം, കുടുബം
മധ്യപ്രദേശില്‍ ഒരു പഞ്ചാബി കുടുബത്തിലാണ് അര്‍ഷ്ദീപ് ജനിച്ചത്. ഡിസിഎമ്മിലെ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്നു അര്‍ഷ്ദീപിന്റെ അച്ഛന്‍ ദര്‍ശന്‍ സിങ്. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനോടു അതിയായ താല്‍പ്പര്യം കാണിച്ച അര്‍ഷ്ദീപ് തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ച്ണ്ഡീഗഡിലെ ഗുരുനാനാക്ക് പബ്ലിക്ക് സ്‌കൂളിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

കുട്ടിക്കാലത്ത് വീട്ടില്‍ നിന്നും ദിവസേന 20 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്താണ് അര്‍ഷ്ദീപ് പരിശീലനത്തിനു പോയിരുന്നത്. ഈ കഠിനാധ്വാനത്തിന്റെയെല്ലാം ഫലം പിന്നീട് താരത്തിനു ലഭിക്കുകയും ചെയ്തു. 13ാം വയസ്സില്‍ സ്‌കൂളിലെ ക്രിക്കറ്റ് ടീമിനു വേണ്ടിയും പിന്നീട് സംസ്ഥാന തലത്തില്‍ പഞ്ചാബിനു വേണ്ടിയുമെല്ലാം അര്‍ഷ്ദീപ് കളിച്ചിരുന്നു. 2018ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറിയ താരം 2019ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സാന്നിധ്യമറിയിച്ചു.
പഞ്ചാബ് കിങ്‌സ്
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് അര്‍ഷ്ദീപിനെ 2018ല്‍ ഹോം ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സിലെത്തിച്ചത്. 2019ല്‍ അരങ്ങേറിയ അദ്ദേഹം ടീമിനായി സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി മാറുകയും ചെയ്തു. അര്‍ഷ്ദീപിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക്ത്രൂവും ഇതായിരുന്നു. ദേശീയ ടീമിലേക്കു അദ്ദേഹത്തിനു വിഴി തുറന്നതും ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ്.
മികച്ച വേഗതയും ബൗളിങ് ടെക്‌നിക്കും കൊണ്ട് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രമിനോടാണ് അര്‍ഷ്ദീപ് താരതമ്യം ചെയ്യപ്പെടാറുള്ളത്. ഏതൊരു താരത്തെയും പോലെ അദ്ദേഹത്തിനും കരിയറില്‍ മോശം സമയമുണ്ടായിരുന്നു. ക്രിക്കറ്റില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ 2017ല്‍ കളി മതിയാക്കി കാനഡയിലേക്കു മാറുന്നതിനെക്കുറിച്ചു പോലും അര്‍ഷ്ദീപ് ആലോചിച്ചിരുന്നു.
പക്ഷെ കുടുംബവുമായി ഇതേക്കുറിച്ച് താരം വീണ്ടും ആലോചിക്കുകയും ഒടുവില്‍ അവരുടെ നിര്‍ദേശ പ്രകാരം ക്രിക്കറ്റില്‍ തുടരാനും തീരുമാനിക്കുകയായിരുന്നു. ഇതാണ് ശക്തമായൊരു തിരിച്ചുവരവിനു അര്‍ഷ്ദീപിനു കരുത്തേകിയത്.