സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പില്‍ തങ്ങള്‍ക്കും സെമി ഫൈനലിനുമിടയില്‍ അവസാനം വരെ വിലങ്ങുതടിയായി നിന്ന ലിറ്റണ്‍ ദാസിന്റെ വെല്ലുവിളി അതിജീവിച്ച അഫ്ഗാനിസ്താന്‍ ചരിത്രം കുറിച്ചു. ടി20 ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ് അഫ്ഗാന്‍. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിമയപ്രകാരം എട്ടു റണ്‍സിനാണ് അഫ്ഗാന്‍ വീഴ്ത്തിയത്.
ഇതോടെ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി അവര്‍ സെമിയില്‍ കടന്നു. അഫ്ഗാന്റെ തോല്‍വിക്കായി പ്രാര്‍ഥിച്ച ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. ആദ്യ സെമിയില്‍ അഫ്ഗാന്റെ എതിരാളികള്‍ സൗത്താഫ്രിക്കയാണ്. രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.

116 റണ്‍സിന്റെ ലക്ഷ്യമാണ് ബംഗ്ലാദേശിനു അഫ്ഗാന്‍ നല്‍കിയത്. മഴയെ തുടര്‍ന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്തു. പക്ഷെ 17.5 ഓവറില്‍ 105 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ടാവുകയായിരുന്നു. ലിറ്റണിന്റെ (54*) ഒറ്റയാള്‍ പോരാട്ടം മാറ്റിനിര്‍ത്തിയാല്‍ മറ്റാരെയും അഫ്ഗാന്‍ ക്രീസില്‍ അധികം നിര്‍ത്തിയില്ല. നാലു വിക്കറ്റുകള്‍ വീതമെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനും നവീനുല്‍ ഹഖുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 115 റണ്‍സ് സ്‌കോര്‍ ചെയ്തത്. 43 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനൊഴികെ മറ്റാര്‍ക്കും അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല. 55 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഗുര്‍ബാസിന്റെ ഇന്നിങ്‌സ്. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. ക്യാപ്റ്റന്‍ റാഷിദ് (19*) ഇബ്രാഹിം സദ്രാന്‍ (18), അസ്മത്തുള്ള ഒമര്‍സായ് (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയവര്‍.
ടൂര്‍ണമെന്റില്‍ ഒരിക്കല്‍ക്കൂടി മികച്ച തുടക്കമാണ് ഗുര്‍ബാസ്- സദ്രാന്‍ സഖ്യം അഫ്ഗാനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനു സാധിച്ചു. ആറിനടുത്ത് ഇക്കോണമി റേറ്റിലാണ് ഇരുവരും സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നത്. മികച്ചൊരു തുടക്കം കിട്ടിയതിനാല്‍ തന്നെ 150-160 റണ്‍സെങ്കിലും അഫ്ഗാന്‍ അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
11ാം ഓവറിലെ നാലാമത്തെ ബോളിലാണ് സദ്രാന്‍ പുറത്തായത്. ഒമ്പതു വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും ഒമ്പതോവറില്‍ വെറും 56 റണ്‍സ് മാത്രമേ അഫ്ഗാനു അടിച്ചെടുക്കാനായുള്ളു. നാലു വിക്കറ്റുകള്‍ ഇതിനിടെ നഷ്ടപ്പെടുത്തുകയും ചെയ്തു. ഒമ്പതു റണ്‍സിനിടെയാണ് നാലു വിക്കറ്റുകള്‍ അവര്‍ കളഞ്ഞുകുളിച്ചത്. സദ്രാന്‍ മടങ്ങിയ ശേഷം രണ്ടാം വിക്കറ്റില്‍ ഗുര്‍ബാസ്- അസ്മത്തുള്ള ജോടി 25 റണ്‍സ് നേടിയിരുന്നു.

പക്ഷെ 16ാം ഓവറില്‍ ടീം സ്‌കോര്‍ 84ല്‍ നില്‍ക്കെ അസ്തമുള്ള പുറത്തായ ശേഷം അഫ്ഗാന് തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. രണ്ടിനു 84ല്‍ നിന്നും അഫ്ഗാന്‍ അഞ്ചിനു 93ലേക്കു വീഴുകയും ചെയ്തു. റാഷിദിന്റെ ഫിനിഷിങാണ് അഫ്ഗാനെ 115 വരെയെങ്കിലും എത്തിച്ചത്. 10 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറുകളുള്‍പ്പെട്ടിരുന്നു.
ഗുര്‍ബാസിനെപ്പോലെ മധ്യനിരയില്‍ ഏതെങ്കിലുമൊരു താരം മികച്ചൊരു ഇന്നിങ്‌സ് കളിച്ചിരുന്നെങ്കില്‍ അഫ്ഗാന് കൂടുതല്‍ മെച്ചപ്പെട്ട ടോട്ടലിലേക്കു എത്താന്‍ സാധിക്കുമായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത സ്പിന്നര്‍ റിഷാദ് ഹൊസെയ്‌നാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ തളച്ചത്. ടസ്‌കിന്‍ അഹമ്മദും മുസ്തഫിസുര്‍ റഹ്മാനും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
പ്ലെയിങ് ഇലവന്‍
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ഗുല്‍ബദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്ത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നംഗേയലിയ ഖരോട്ടെ, നൂര്‍ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.
ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, ഷാക്കിബ് അല്‍ ഹസന്‍, മഹമ്മുദുള്ള, സൗമ്യ സര്‍ക്കാര്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, മുസ്തഫിസുര്‍ റഹ്മാന്‍.