
അബുദാബി: 2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കൈയെത്തുംദൂരത്തു നിന്നും ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം തട്ടിയെടുത്ത ഇംഗ്ലണ്ടിനോടു ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് കണക്കുതീര്‍ത്തു. ആവേശകരമായ സെമിയില്‍ അഞ്ചു വിക്കറ്റിനാണ് കിരീട ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ കിവീസ് ഞെട്ടിച്ചത്.
ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്. പാകിസ്താനും ഓസ്‌ട്രേലിയയും തമ്മില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമിയിലെ വിജയികളാണ് ഞായറാഴ്ചത്തെ ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍.
167 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ന്യൂസിലാന്‍ഡിന്റെ തുക്കം പാളിയിരുന്നു. രണ്ടിന് 13 റണ്‍സിലേക്കു അവര്‍ വീഴുകയും ചെയ്തു. എന്നാല്‍ ഓപ്പണര്‍ ഡാരില്‍ മിച്ചെലിന്റെ (72*) മാച്ച് വിന്നിങ് ഇന്നിങ്‌സ് കിവികളെ വിജയത്തിലേക്കും ഫൈനലിലേക്കും മുന്നേറാന്‍ സഹായിക്കുകയായികരുന്നു. 47 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറും മിച്ചെലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും മിച്ചെല്‍ വിട്ടുകൊടുക്കാതെ പൊരുതുകയായിരുന്നു. ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയം പൂര്‍ത്തിയാക്കിയത്. മിച്ചെലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഡെവന്‍ കോണ്‍വേ (46), ജെയിംസ് നീഷാം (27) എന്നിവരാണ് ന്യൂസിലാന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (4), നാകന്‍ കെയ്ന്‍ വില്ല്യംസ്ണ്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (2) എന്നിവര്‍ക്കു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. കോണ്‍വേ 38 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. നീഷാമായിരുന്നു യഥാര്‍ഥ സ്റ്റാര്‍. വെറും 11 ബോളിലാണ് മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം അദ്ദേഹം 27 റണ്‍സ് വാരിക്കൂട്ടിയത്. മൂന്നാം വിക്കറ്റില്‍ മിച്ചെലും കോണ്‍വേയും ചേര്‍ന്നെടുത്ത 82 റണ്‍സാണ് കളിയിലെ വഴിത്തിരിവായത്. അഞ്ചാം വിക്കറ്റില്‍ നീഷാമിനോടൊപ്പം 40 റണ്‍സും മിച്ചെല്‍ ടീം സ്‌കോറിലേക്കു കൂച്ചിച്ചേര്‍ത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ലിയാം ലിവിങ്‌സ്റ്റണും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയത്. മോയിന്‍ അലിയുടെ (51*) അപരാജിത ഫിഫ്റ്റിയാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്. 37 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ടി20 ലോകകപ്പില്‍ അലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.
41 റണ്‍സെടുത്ത ഡേവിഡ് മലാനാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 30 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. ജോസ് ബട്‌ലര്‍ (29), ജോണി ബെയര്‍സ്‌റ്റോ (13), ലിയാം ലിവിങ്‌സ്റ്റണ്‍ (17) എന്നിവരാണ് പുറത്തായ മറ്റുള്ളര്‍. ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ അലിയോടൊപ്പം നാലു റണ്‍സോടെ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ പുറത്താവാതെ നിന്നു.

പുതിയ ഓപ്പണിങ് ജോടികളായ ബട്‌ലര്‍- ബെയര്‍സ്‌റ്റോ സഖ്യം മോശമല്ലാത്ത തുടക്കമായിരുന്നു ഇംഗ്ലണ്ടിനു തുടങ്ങിയത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവര്‍ക്കും പക്ഷെ പവര്‍പ്ലേയെ അതിജീവിക്കാനായില്ല. ആറാമത്തെ ഓവറിലെ ആദ്യ ബോളില്‍ ബെയര്‍സ്‌റ്റോ മടങ്ങി. 17 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 13 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മില്‍നെയുടെ ബോളില്‍ കെയ്ന്‍ വില്ല്യംസണ്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി. ടൂര്‍ണമെന്റില്‍ ടീമിന്റെ ടോപ്‌സ്‌കോററായ ബട്‌ലറിനെ ന്യൂസിലാന്‍ഡ് അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. സ്പിന്നര്‍ ഇഷ് സോധിക്കെതിരേ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച ബട്‌ലര്‍ക്കു പാളി. വിക്കറ്റിനു മുന്നില്‍ കുരുങ്ങി അദ്ദേഹം പുറത്താവുകയായിരുന്നു. 24 ബോളില്‍ നാലു ബൗണ്ടറികളോടെയാണ് അദ്ദേഹം 29 റണ്‍സെടുത്തത്.
ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരിക്കേറ്റു പിന്‍മാറിയ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ്ക്കു പകരം സാം ബില്ലിങ്‌സ് ടീമിലെത്തി. റോയിയുടെ അഭാവത്തില്‍ ജോണി ബെയര്‍സ്‌റ്റോയാണ് ജോസ് ബട്‌ലറുടെ ഓപ്പണിങ് പങ്കാളി. അതേസമയം, ന്യൂസിലാന്‍ഡ് കഴിഞ്ഞ മല്‍സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.
നേരത്തേ സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ നിന്നും ജേതാക്കളായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ന്യൂസിലാന്‍ഡാവട്ടെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ റണ്ണറപ്പായും സെമിയില്‍ കടക്കുകയായിരുന്നു.സൂപ്പര്‍ 12ല്‍ അവാസാനത്തെ മല്‍സരത്തിലൊഴികെ എല്ലാ കളികളിലും ആധികാരികമായിട്ടാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ബംഗ്ലാദേശിനെയും ഓസ്‌ട്രേലിയയെും എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ചു. നാലാമത്തെ കളിയില്‍ മുന്‍ ജേതാക്കളായ ശ്രീലങ്കയായിരുന്നു എതിരാളികള്‍. അവരെ 26 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയുറപ്പിക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ സൗത്താഫ്രിക്കയോടു 10 റണ്‍സിനു പൊരുതിത്തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാരായി മാറി.
അതേസമയം, പാകിസ്താനോടു സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനു പരാജയം വഴങ്ങേണ്ടി വന്നിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു കിവികളുടെ തോല്‍വി. എന്നാല്‍ ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിക്കാന്‍ ന്യൂസിലാന്‍ഡിനു സാധിച്ചു. ഇന്ത്യയെ എട്ടു വിക്കറ്റിനും സ്‌കോട്ട്‌ലാന്‍ഡിനെ 16 റണ്‍സിനും നമീബിയയെ 52 റണ്‍സിനും അഫഗ്ാനിസ്താനെ എട്ടു വിക്കറ്റിനും കിവികള്‍ തകര്‍ത്തുവിടുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, മോയിന്‍ അലി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍),സാം ബില്ലിങ്‌സ്, ലിയാം ലിവിങ്സ്റ്റണ്‍, ക്രിസ് വോക്സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ്കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.