For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അഫ്ഗാന്‍ 'ചതിച്ചു', ഇന്ത്യ സെമി കാണാതെ പുറത്ത്- ന്യൂസിലാന്‍ഡ് സെമിയില്‍

ഇന്ത്യക്കൊപ്പം അഫ്ഗാനും പുറത്തായി

1

അബുദാബി: ഐസിസി ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താന്റെ വിജയത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ പ്രാര്‍ഥനകള്‍ വിജയം കണ്ടില്ല. അഫ്ഗാനെ ന്യൂസിലാന്‍ഡ് വിക്കറ്റിനു തകര്‍ത്തുവിട്ടതോടെ അവസാന മല്‍സരം കളിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ സെമിയിലെത്താതെ പുറത്താവുകയും ചെയ്തു. മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യക്കു സെമി പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. പക്ഷെ കിവികളുടെ പോരാട്ടവീര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കാനായില്ല.

എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. ഇതോടെ പാകിസ്താനോടൊപ്പം ഗ്രൂപ്പില്‍ നിന്നും ന്യൂസിലാന്‍ഡും സെമിയിലേക്കു മുന്നേറിയപ്പോള്‍ ഇന്ത്യക്കൊപ്പം അഫ്ഗാനും പുറത്താവുകയും ചെയ്തു. ഇതു മൂന്നാം തവണയാണ് ന്യൂസിലാന്‍ഡ് സെമിയില്‍ കടന്നത്. കിവീസിന്റെ വരവോടെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയെന്നു തീരുമാനമാവുകയും ചെയ്തു. പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് നേരത്തേ സെമിയില്‍ കടന്ന ടീമുകള്‍.

ന്യൂസിലാന്‍ഡിനെതിരേ അഫ്ഗാന്റെ ഇന്നിങ്‌സ് ചെറിയ സ്‌കോറിലൊതുങ്ങിയപ്പോള്‍ തന്നെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു. 125 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവീസിനു മുന്നില്‍ അഫ്ഗാനു വയ്ക്കാനായത്. 18.2 ഓവറില്‍ രണ്ടു വിക്കറ്റിനു ന്യൂസിലാന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണും ഡെവന്‍ കോണ്‍വേയും ചേര്‍ന്നെടുത്ത 68 റണ്‍സാണ് കിവീസിന്റെ വിജയം എളുപ്പമാക്കിയത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (28), ഡാരില്‍ മിച്ചെല്‍ (17) എന്നിവരാണ് പുറത്തായത്. വില്ല്യംസണ്‍ 40 റണ്‍സും കോണ്‍വേ 36 റണ്‍സുമെടുത്തു. 42 ബോളില്‍ മൂന്ന് ബൗണ്ടറികളുള്‍പ്പെട്ടതാണ് കിവീസ് നായകന്റെ ഇന്നിങ്‌സെങ്കില്‍ കോണ്‍വേ 32 ബോളില്‍ നാലു ബൗണ്ടറികളടിച്ചു. അഫ്ഗാനു വേണ്ടി മുജീബുര്‍ റഹ്മാനും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതമെടുത്തു.

2

നേരത്തേ ടോസിനു ശേഷം ബാറ്റ് ചെയ്ത് കിവികള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്നതായിരുന്നു അഫ്ഗാനിസ്താന്റെ പ്ലാന്‍. പക്ഷെ ന്യൂസിലിന്റെ തകര്‍പ്പന്‍ ബൗളിങിലും ഫീല്‍ഡിങിനും മുന്നില്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. എട്ടു വിക്കറ്റിനു 124 റണ്‍സാണ് അഫ്ഗാനു നേടാനായത്. നജീബുള്ള സദ്രാന്‍ (73*) പൊരുതിനേടിയ ഫിഫ്റ്റിയാണ് അഫ്ഗാന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. 48 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഗുല്‍ബദിന്‍ നയ്ബ് (15), ക്യാപ്റ്റന്‍ മുഹമ്മദ് നബി (14) എന്നിവരാണ് രണ്ടക്കം കടന്ന മറുള്ളവര്‍.

ട്രെന്റ് ബോള്‍ട്ടായിരുന്നു കിവീസ് ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ടിം സൗത്തി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ആദം മില്‍നെ, ജിമ്മി നീഷാം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ബോള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ടോസ് ലഭിച്ച അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ടീമിനെയാണ് അഫ്ഗാന്‍ ഈ കളിയില്‍ ഇറക്കിയത്. സ്പിന്‍ സെന്‍സേഷന്‍ മുജീബുര്‍ റഹ്മാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഈ കളിയില്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമില്ലായിരുന്നു.

സൂപ്പര്‍ 12ല്‍ തോല്‍വിയോടെയായിരുന്നു ന്യൂസിലാന്‍ഡിന്റെ തുടക്കം. ആദ്യ കളിയില്‍ പാകിസ്താനോടു അവര്‍ അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങി. ഇന്ത്യക്കെതിരായ നിര്‍ണായകമായ രണ്ടാമങ്കത്തില്‍ കിവീസ് ശക്തമായി തിരിച്ചുവന്നു. എട്ടു വിക്കറ്റിന് വിരാട് കോലിയെയും സംഘത്തെയും അവര്‍ വാരിക്കളയുകയായിരുന്നു. പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും ന്യൂസിലാന്‍ഡ് വിജയം തുടര്‍ന്നു. സ്‌കോട്ട്‌ലാന്‍ഡിനെ 16 റണ്‍സിനു തോല്‍പ്പിച്ച കിവീസ് നാലാമങ്കത്തില്‍ നമീബിയയെ 52 റണ്‍സിനും കെട്ടുകെട്ടിച്ചു.

അഫ്‌നാഗാവട്ടെ വമ്പന്‍ വിജയത്തോടെയായിരുന്നു സൂപ്പര്‍ 12ല്‍ തുടങ്ങിയത്. അസോസിയേറ്റ് ടീമായ സ്‌കോട്ട്‌ലാന്‍ഡിനെ അവര്‍ 130 റണ്‍സിനു നിഷ്പ്രഭരാക്കി. പക്ഷെ രണ്ടാമത്തെ കളിയില്‍ അഫ്ഗാനു അടിതെറ്റി. പാകിസ്താനോടു അഞ്ചു വിക്കറ്റിനായിരുന്നു അവര്‍ തോല്‍വി സമ്മതിച്ചത്. മൂന്നാമത്തെ കളിയില്‍ നമീബിയക്കെതിരേ അഫ്ഗാന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. 62 റണ്‍സിന്റെ ആധികാരിക വിജയമാണ് അവര്‍ നേടിയത്. പക്ഷെ നാലാമത്തെ കളിയില്‍ ഇന്ത്യയോടു പ്രഹരമേറ്റു. 66 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജെയീംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), കരീം ജന്നത്ത്, ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, നവീനുള്‍ ഹഖ്, മുജീഹുര്‍ റഹ്മാന്‍, ഹമീദ് ഹസന്‍.

Story first published: Sunday, November 7, 2021, 18:45 [IST]
Other articles published on Nov 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+