
മരണഗ്രൂപ്പ് കടന്ന് ഇംഗ്ലണ്ട്
സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നില്‍ നിന്നും ജേതാക്കളായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം സെമിയിലെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായത്. ആദ്യത്തെ നാലു കളികളും ജയിച്ച ഇംഗ്ലണ്ട് അവസാന മല്‍സരത്തില്‍ സൗത്താഫ്രിക്കയോടു 10 റണ്‍സിനു പൊരുതിത്തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനും ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ എട്ടു വിക്കറ്റിനും തകര്‍ത്തുവിട്ട ഇംഗ്ലണ്ട് നാലാമത്തെ കളിയില്‍ ശ്രീലങ്കയെ 26 റണ്‍സിനും തോല്‍പ്പിക്കുകയായിരുന്നു.

റണ്ണറപ്പായി ന്യൂസിലാന്‍ഡ്
സൂപ്പര്‍ 13ലെ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന് പിന്നില്‍ റണ്ണറപ്പായാണ് ന്യൂസിലാന്‍ഡ് സെമിയിലെത്തിയത്. ആദ്യ കളിയില്‍ പാകിസ്താനോടു അഞ്ചു വിക്കറ്റിന്റെ പരാജയത്തോടെയാണ് കിവികള്‍ തുടങ്ങിയതെങ്കിലും അടുത്ത നാലു മല്‍സരങ്ങളിലും ജയിച്ച് സെമിയിലെത്തുകയായിരുന്നു.
പാകിസ്താനെതിരായ പരാജയത്തിന്റെ ക്ഷീണം ന്യൂസിലാന്‍ഡ് തീര്‍ത്തത് ഇന്ത്യക്കെതിരേയായിരുന്നു. രണ്ടാമത്തെ കളിയില്‍ എട്ടു വിക്കറ്റിന് കിവികള്‍ ഇന്ത്യയെ വാരിക്കളഞ്ഞു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സ്‌കോട്ട്‌ലാന്‍ഡിനെ 16 റണ്‍സിനും നമീബിയയെ 52 റണ്‍സിനും അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനും തുരത്തി ന്യൂസിലാന്‍ഡ് സെമിയിലെത്തുകയായിരുന്നു.

ജാസണ്‍ റോയ് ഇല്ലാതെ ഇംഗ്ലണ്ട്
വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ് ഇല്ലാതെയാണ് ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ട് സെമി ഫൈനലിനു കച്ചമുറുക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാനത്തെ മല്‍സരത്തില്‍ റോയ്ക്കു പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരിക്കുകയാണ്. റോയ്ക്കു പകരം ജെയിംസ് വിന്‍സിനെയാണ് ഇംഗ്ലീഷ് ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്.
മികച്ച ഫോമിലുള്ള റോയിയുടെ അഭാവം ഇംഗ്ലണ്ടിനു തിരിച്ചയിയായേക്കും. ടൂര്‍ണമെന്റില്‍ ടീമിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 123 റണ്‍സ് റോയ് നേടിയിട്ടുണ്ട്. റോയിയുടെ അഭാവത്തില്‍ ലിയാം ലിവിങ്‌സ്റ്റണ്‍ ഓപ്പണിങിലേക്കു വന്നേക്കുമെന്നാണ് സൂചനകള്‍. മറ്റൊരു ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ് ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ റണ്‍മെഷീന്‍. അഞ്ചു കളികളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 240 റണ്‍സ് ബട്‌ലര്‍ നേടിക്കഴിഞ്ഞു.

കണക്കുകളില്‍ ഇംഗ്ലണ്ട് മുന്നില്‍
ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിനു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ 21 ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 13 എണ്ണത്തിലും വിജയം ഇംഗ്ലണ്ടിനായിരുന്നു. ഏഴു മല്‍സരങ്ങളിലാണ് ന്യൂസിലാന്‍ഡിനു വിജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ടി20 ലോകകപ്പിലെ ചരിത്രമെടുത്താലും ഇംഗ്ലണ്ടിന് തന്നെയാണ് നേരിയ മുന്‍തൂക്കം. അഞ്ചു മല്‍സരങ്ങളിലാണ് ഇരുടീമും ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ കിവീസും ജയം നേടി.

സാധ്യതാ ഇലവന്‍
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജെയിംസ് വിന്‍സ്, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ്കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.


Click it and Unblock the Notifications











