ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേയില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിന് നാണംകെട്ട തോല്‍വി. മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനോടു ആറു വിക്കറ്റിനാണ് കരീബിയന്‍ പട തരിപ്പണമായത്. കഴിഞ്ഞ തവണത്തെ ഫൈനലില്‍ വിന്‍ഡീസിനോടേറ്റ തോല്‍വിക്കു ഇംഗ്ലണ്ട് മധുരമായി കണക്കുതീര്‍ക്കുകയായിരുന്നു. ഒപ്പം വമ്പനൊരു റെക്കോര്‍ഡും കുറിച്ചു. ടി20 ലോകകപ്പില്‍ വിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്.
മരണഗ്രൂപ്പായ രണ്ടില്‍ തീപാറുമെന്ന് പ്രതീക്ഷിക്കപ്പെട്ട പോരാട്ടങ്ങളിലൊന്ന് കൂടിയായിരുന്നു വിന്‍ഡീസ്- ഇംഗ്ലണ്ട് മല്‍സരം. പക്ഷെ ഒരു ഐസിസിയുടെ ഫുള്‍ മെമ്പര്‍ ടീം യോഗ്യതാ മല്‍സരത്തില്‍ ചെറു ടീമിനെ വാരിക്കളയുന്നതിനു സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. വിന്‍ഡീസിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ വിജയമുറപ്പായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് താരങ്ങളുടെ ഘോഷയാത്രയാണ് ഗ്രൗണ്ടില്‍ കണ്ടത്. 14.2 ഓവറില്‍ വെറും 55 റണ്‍സിന് ചാംപ്യന്‍മാരുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.
മറുപടിയില്‍ ഇംഗ്ലണ്ട് എത്ര ഓവറില്‍ ജയിക്കുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. 8.2 ഓവറില്‍ നാലു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തുകയും ചെയ്തു. മുമ്പൊരിക്കലും ടി20 ലോകകപ്പില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചിട്ടില്ലയെന്ന ചരിത്രം കൂടിയാണ് ഒയ്ന്‍ മോര്‍ഗനും സംഘവും തിരുത്തിയത്. റണ്‍ചേസില്‍ ജാസണ്‍ റോയ് (11), ജോണി ബെയര്‍സ്‌റ്റോ (9), മോയിന്‍ അലി (3), ലിയാം ലിവിങ്്‌സ്റ്റണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടപ്പെടുത്തേണ്ടി വന്നത്. എന്നാല്‍ ജോസ് ബട്‌ലര്‍ (24*), നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ (7*) എന്നിവര്‍ ചേര്‍ന്ന് അവരെ ലക്ഷ്യത്തിലെത്തിച്ചു. വിന്‍ഡീസിനു വേണ്ടി ലോകകപ്പിലെ കന്നി മല്‍സരം കളിച്ച അകീല്‍ ഹൊസെയ്ന്‍ രണ്ടു വിക്കറ്റുകളെടുത്തു. രവി രാംപോളിനു ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തേ വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്കു മാത്രമേ രണ്ടക്കം തികയ്ക്കാനുള്ളൂ. 13 റണ്‍സെടുത്ത ഇതിഹാസ താരവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോററായത്. 13 ബോളില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ലെന്‍ഡ്ല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (9), ഡ്വയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന്‍ (1), ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രെ റസ്സല്‍ (0), ഒബെഡ് മക്കോയ് (0), രവി രാംപോള്‍ (3) എന്നിവരെല്ലാം വന്നതും പോയതും കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു. അക്കീല്‍ ഹൊസെയ്ന്‍ ആറു റണ്‍സോടെ പുറത്താവാതെ നിന്നു.
സ്പിന്നര്‍ ആദില്‍ റഷീദാണ് വിന്‍ഡീസിന്റെ അന്തകരായത്. 2.2 ഓവറില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. മാത്രമല്ല ടി20 ലോകകപ്പില്‍ ഒരു ഇംഗ്ലീഷ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 2016ല്‍ ഡല്‍ഹിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ക്രിസ് ജോര്‍ഡന്‍ 28 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതായിരുന്നു നേരത്തേയുള്ള മികച്ച പ്രകടനം.
മോയിന്‍ അലിയും ടൈമല്‍ മില്‍സും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പിന്തുണയേകി. ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍ ജോര്‍ഡന്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതമെടുത്തു. അലി നാലോവറില്‍ ഒരു മെയ്ഡനടക്കമാണ് 17 റണ്‍സിനു രണ്ടു പേരെ പുറത്താക്കിയതെങ്കില്‍ മില്‍സ് നാലോവറില്‍ 17 റണ്‍സിനു തന്നെയാണ് രണ്ടു വിക്കറ്റുകളെടുത്തത്.
ഈ ഇന്നിങ്‌സിനു ശേഷം നാണക്കേടിന്റെ ചില റെക്കോര്‍ഡുകള്‍ കൂടി വിന്‍ഡീസിനെ തേടിയെത്തി. ടി20 ലോകകപ്പില്‍ ഐസിസിയില്‍ ഫുള്‍ മെമ്പറായ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് 60 റണ്‍സിന് പുറത്തായതിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് വിന്‍ഡീസ് തിരുത്തിയത്. ടി20 ലോകകപ്പില്‍ ഏറ്റവും ചെറിയ രണ്ടു ടോട്ടലുകളും ഐസിസിയുടെ ഫുള്‍ മെമ്പര്‍ രാജ്യമല്ലാത്ത നെതര്‍ലാന്‍ഡ്‌സിന്റെ പേരിലാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ 39നും ഈ വര്‍ഷം യോഗ്യതാ റൗണ്ടില്‍ ലങ്കയ്‌ക്കെതിരേ തന്നെ 44 റണ്‍സിനും നെതര്‍ലാന്‍ഡ്‌സ് ഓള്‍ഔട്ടായിരുന്നു.
ടി20 ഫോര്‍മാറ്റില്‍ വിന്‍ഡീസിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടല്‍ കൂടിയാണ് ഈ മല്‍സരത്തില്‍ പിറന്നത്. 2019ല്‍ ഇംഗ്ലണ്ടിനെതിരേ 45 റണ്‍സിനു ഓള്‍ഔട്ടായതാണ് അവരുടെ ഓള്‍ടൈം റെക്കോര്‍ഡ്. 10 റണ്‍സ് കൂടി മാത്രമാണ് ഇത്തവണ വിന്‍ഡീസിന് അധികം നേടാനായത്. 60 റണ്‍സ് (എതിരാളി പാകിസ്താന്‍, 2018), 71 റണ്‍സ് (എതിരാളി ഇംഗ്ലണ്ട്, 2019) എന്നിവയാണ് വിന്‍ഡീസിന്റെ മറ്റു ചെറിയ ടോട്ടലുകള്‍.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്.
വെസ്റ്റ് ഇന്‍ഡീസ്- എവിന്‍ ലൂയിസ്, ലെന്‍ഡ്‌ല് സിമ്മണ്‍സ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ, അകീല്‍ ഹൊസെയ്ന്‍, ഒബെഡ് മക്കോയ്, രവി രാംപോള്‍.