
അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ടിനു തുടര്‍ച്ചയായ രണ്ടാമത്തെ വിജയം. മരണ ഗ്രൂപ്പായ സൂപ്പര്‍ 12ലെ രണ്ടാംറൗണ്ടില്‍ ബംഗ്ലാേദശിനെയാണ് ഒയ്ന്‍ മോര്‍ഗനും സംഘവും എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിലേക്കു ഒരു ചുവട് കൂടി വച്ചപ്പോള്‍ ബംഗ്ലാദേശ് തുടരെ രണ്ടാം തോല്‍വിയോടെ പുറത്താവലിന്റെ വക്കിലുമെത്തി. ടി20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മല്‍സരം കൂടിയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിനു 124 റണ്‍സാണ് നേടാനായത്. മറുപടിയില്‍ 125 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. വെറും 14.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയത്തിലെത്തുകയായിരുന്നു.
ഓപ്പണര്‍ ജാസണ്‍ റോയിയുടെ (61) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കിയത്. 38 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം 61 റണ്‍സ് അടിച്ചെടുത്തത്. വൈസ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് (18) പുറത്തായ മറ്റൊരു താരം. ലോക ഒന്നാംനമ്പര്‍ ഡേവിഡ് മലാനും (28*) ജോണി ബെയര്‍സ്‌റ്റോയും (8*) ചേര്‍ന്നു ഇംഗ്ലണ്ടിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ജാസണ്‍ റോയിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

നേരത്തേ ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ബംഗ്ലാദേശ് തുടക്കം മുതല്‍ പതറി. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും ബംഗ്ലാ താരങ്ങളുടെ പ്രകടനം ദയനായിരുന്നു. താരങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പം പലപ്പോഴും പ്രകടമായിരുന്നു. അഫീഫ് ഹൊസെയ്ന്‍ മാത്രമേ റണ്ണൗട്ടായുള്ളൂവെന്നത് ബംഗ്ലാദേശിന്റെ ഭാഗ്യമാണ്. ടോസിനു ശേഷം ബംഗ്ലാ നായകന്‍ മഹമ്മുദുള്ള ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനാണ് അവര്‍ 124 റണ്‍സെടുത്തത്. ബംഗ്ലാ നിരയില്‍ ആരും തന്നെ 30 റണ്‍സ് പോലുമെടുത്തില്ല.
29 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. 30 ബോളില്‍ മൂന്നു ബൗണ്ടറികളടക്കമായിരുന്നു ഇത്. ക്യാപ്റ്റന്‍ മഹമ്മുദുള്ള (19), നസും അഹമ്മദ് (19*), നൂറുല്‍ ഹസന്‍ (16), മെഹദി ഹസന്‍ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. മുന്‍നിര തീര്‍ത്തും നിറംമങ്ങിയതാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്കു കാരണം. ആദ്യത്തെ മൂന്നു പേരും ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു. ലിറ്റണ്‍ ദാസ് (9), മുഹമ്മദ് നയിം (5), ഷാക്വിബുല്‍ ഹസന്‍ (4) എന്നിവര്‍ പെട്ടെന്നു പുറത്തായി.

കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഇതു കാരണം മികച്ച കൂട്ടുകെട്ടുകളൊന്നും അവരുടെ ഇന്നിങ്‌സിലുണ്ടായില്ല. 14ല്‍ വച്ചാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് അഞ്ചിന് 73ലേക്കും ഏഴിന് 98ലേക്കും അവര്‍ കൂപ്പുകുത്തി. വാലറ്റത്ത് നസും അഹമ്മദുള്‍പ്പെടെയുള്ളവരുടെ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 124ലെങ്കിലും എത്തിച്ചത്. ഒമ്പതു ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു നസും 19 റണ്‍സെടുത്തത്. മൂന്നു വിക്കറ്റെടുത്ത ടൈമില്‍ മില്‍സാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്. മോയിന്‍ അലിയും ലിയാം ലിവിങ്‌സ്റ്റണും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഇംഗ്ലണ്ട് കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയപ്പോള്‍ ബംഗ്ലാ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. മുഹമ്മദ് സയ്ഫുദ്ദീനു പകരം ശരീഫുല്‍ ഇസ്ലാം കളിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, ടൈമല്‍ മില്‍സ്.
ബംഗ്ലാദേശ്- മുഹമ്മ നയീം, ലിറ്റണ്‍ ദാസ്/ സൗമ്യ സര്‍ക്കാര്‍, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള (ക്യാപ്റ്റന്‍), അഫീഫ് ഹൊസെയ്ന്‍, നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), മെഹദി ഹസന്‍, ശരീഫുല്‍ ഇസ്ലാം, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.