
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ വമ്പന്‍ ജയത്തോടെ ഓസ്‌ട്രേലിയ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. മരണഗ്രൂപ്പായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ ബംഗ്ലാദേശിനെ ഓസീസ് എട്ടു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. വളരെ ഏകപക്ഷീയമായ മല്‍സരത്തില്‍ പൊരുതാന്‍ പോലുമാവാതെയാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ അവസാനിക്കുകയും ചെയ്തു. സൂപ്പര്‍ 12ല്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും തോറ്റ് നാണംകെട്ടാണ് ബംഗ്ലാദേശിന്റെ മടക്കം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ബംഗ്ലാദേശിനെ ഉജ്ജ്വല ബൗളിങിലൂടെ ഓസീസ് എറിഞ്ഞിട്ടു. അഞ്ചോവര്‍ ബാക്കിനില്‍ക്കെ വെറും 73 റണ്‍സിന് ബംഗ്ലാ കടുവകള്‍ കൂടാരംകയറി. ബംഗ്ലാ നിരയില്‍ ആരും 20 പോലുമെത്തിയില്ല. രണ്ടക്കം കടന്നത് മൂന്നു പേര്‍ മാത്രമായിരുന്നു. ഷമീം ഹുസൈന്‍ (19), മുഹമ്മദ് നയീം (17), ക്യാപ്റ്റന്‍ മഹമ്മുദുള്ള (16) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഞ്ചു വിക്കറ്റുകള്‍ കൊയ്ത യുവ സ്പിന്നര്‍ ആദം സാംപയാണ് ബംഗ്ലാ കടുവകളുടെ അന്തകനായത്. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
മറുപടിയില്‍ ഓസീസ് അതിവേഗം ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. വെറും 6.2 ഓവറില്‍ത്തന്നെ രണ്ടു വിക്കറ്റിന് ഓസീസ് ലക്ഷ്യം മറികടന്നു. 20 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 40 റണ്‍സെടുത്ത നായകന്‍ ഫിഞ്ചാണ് ഓസീസ് വിജയം വേഗത്തിലാക്കിയത്. ഡേവിഡ് വാര്‍ണര്‍ 18 റണ്‍സെടുത്തു മടങ്ങി. മിച്ചെല്‍ മാര്‍ഷും (18*) ഗ്ലെന്‍ മാക്‌സ്വെല്ലും (0*) ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. സാംപയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ആധികാരികമായ വിജയം പോയിന്റ് പട്ടികയില്‍ ഓസീസിന്റെ നില മെച്ചപ്പെടുത്തുകയും ചെയ്തു. മികച്ച നെറ്റ് റണ്‍റേറ്റുമായി സൗത്താഫ്രിക്കയെ പിന്തള്ളി ഓസീസ് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. ഇരുടീമുകള്‍ക്കും ആറു പോയിന്റ് വീതമാണുള്ളത്. ഓരോ മല്‍സരം വീതം ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും ഇനി ബാക്കിയുണ്ട്.
ടോസ് ലഭിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ആആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ആഷ്ടണ്‍ ഏഗര്‍ക്കു പകരം മിച്ചെല്‍ മാര്‍ഷിനെ ഓസീസ് കളിപ്പിച്ചു. നസും അഹമ്മദിനു പകരം മുസ്തഫിസുര്‍ റഹ്മാനെ ബംഗ്ലാദേശ് തിരിച്ചുവിളിക്കുകയായിരുന്നു.
രണ്ടു തുടര്‍ വിജയങ്ങളോടെയായിരുന്നു ഓസ്‌ട്രേലിയ സൂപ്പര്‍ 12ല്‍ തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ സൗത്താഫ്രിക്കയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച അവര്‍ രണ്ടാമങ്കത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തി. എന്നാല്‍ മൂന്നാമത്തെ കളിയില്‍ ഓസീസിന് അടിതെറ്റി. ഓസ്‌ട്രേലിയ എട്ടു വിക്കറ്റിനു അവരെ കെട്ടുകെട്ടിക്കുകയായിരുന്നു.
അതേസമയം, യോഗ്യതാ റൗണ്ട് മല്‍സരം കളിച്ചാണ് ബംഗ്ലാദേശ് സൂപ്പര്‍ 12ലേക്കു മുന്നേറിയത്. ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് അവര്‍ സൂപ്പര്‍ 12ല്‍ കടക്കുകയായിരുന്നു. പക്ഷെ സൂപ്പര്‍ 12ല്‍ ബംഗ്ലാദേശ് തോല്‍വികള്‍ തുടര്‍ക്കഥയാക്കി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടു തുടങ്ങിയ ബംഗ്ലാദേശിനെ പിന്നീട് പരാജയം വിട്ടൊഴിഞ്ഞില്ല. ഇംഗ്ലണ്ടിനോടു എട്ടു വിക്കറ്റിനും വെസ്റ്റ് ഇന്‍ഡീസിനോടു മൂന്നു റണ്‍സിനും സൗത്താഫ്രിക്കയോടു ആറു റണ്‍സിനും ബംഗ്ലാദേശ് കീഴടങ്ങുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ബംഗ്ലാദേശ്- മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, മെഹ്ദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ശരിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.