
ഷാര്‍ജ: ഐസിസിയുടെ ടി20 ലോകപ്പിലെ സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്താന്‍ വമ്പന്‍ ജയവുമായി തുടങ്ങി. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ സ്‌കോട്ട്‌ലാന്‍ഡിനെ ആദ്യം അടിതച്ചൊതുക്കിയും പിന്നാലെ എറിഞ്ഞുവീഴ്ത്തിയുമാണ് അഫ്ഗാന്‍ പടയോട്ടം ആരംഭിച്ചത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ അഫ്ഗാനൊത്ത എതിരാളികളായിരുന്നില്ല സ്‌കോട്ടിഷ് ടീം. 130 റണ്‍സിന്റെ വമ്പന്‍ വിജയമാണ് മുഹമ്മദ് നബി നയിച്ച അഫ്ഗാന്‍ സ്വന്തമാക്കിയത്.
191 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സ്‌കോട്ട്‌ലാന്‍ഡിനു അഫ്ഗാന്‍ നല്‍കിയത്. മറുപടിയില്‍ സ്‌കോട്ടിഷ് ടീം 'സ്‌കൂള്‍' ടീമിനെപ്പോലെയാണ് ബാറ്റ് വീശിയത്. വെറും 10.2 ഓവറില്‍ 60 റണ്‍സിന് അവരുടെ കഥ കഴിഞ്ഞു. രണ്ടു പേര്‍ ഗോള്‍ ഡെക്കായ കളിയില്‍ അഞ്ചു പേരാണ് പൂജ്യത്തിന് പുറത്തായത്. ഓപ്പണര്‍ ജോര്‍ജ് മന്‍സെയ്‌ക്കൊഴികെ (25) മറ്റാര്‍ക്കും എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. ക്യാപ്റ്റന്‍ കൈല്‍ കോട്‌സര്‍ (10), ക്രിസ് ഗ്രീവ്‌സ് (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ബാക്കിയെല്ലാവരും വന്നതു പോലെ തന്നെ മടങ്ങി.
യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്റെ മാജിക്കല്‍ ബൗളിങാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ കഥ കഴിച്ചത്. നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് താരം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ച്ചയായി രണ്ടു വിക്കറ്റുകളെടുത്ത മുജീബ് ഹാട്രിക്കിന് തൊട്ടരികിലെത്തുകയും ചെയ്തിരുന്നു. ടി20 ലോകകപ്പില്‍ ഒരു അഫ്ഗാന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. നാലു വിക്കറ്റുകളെടുത്ത സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ മുജീബിന് മികച്ച പിന്തുണയേകി. റാഷിദ് 2.2 ഓവറില്‍ ഒമ്പതു റണ്‍സിനാണ് നാലു പേരെ പുറത്താക്കിയത്.
പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് മുജീബായിരുന്നു. ടി20 ഫോര്‍മാറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന്റെ ഏറ്റവും വിജയമാണ് ഈ മല്‍സരത്തിലേത്. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ റണ്‍സ് മാര്‍ജിനില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് അഫ്ഗാന്റേത്. 2007ല്‍ കെനിയക്കെതിരേ ശ്രീലങ്കയുടെ 172 റണ്‍സ് വിജയമാണ് തലപ്പത്ത്.

നേരത്തേ ടോസിനു ശേഷം അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു വിക്കറ്റിന് 190 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അവര്‍ പടുത്തുയര്‍ത്തി. 59 റണ്‍സെടുത്ത നജീബുള്ള സദ്രാനാണ് അഫ്ഗാന്റെ ടോപ്‌സ്‌കോറര്‍. 34 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ് (46), ഓപ്പണര്‍ ഹസ്‌റത്തുള്ള സസായ് (44), മുഹമ്മദ് ഷഹ്‌സാദ് (22) എന്നിവരും ടീം സ്‌കോറിലേക്കു മികച്ച സംഭാവന നല്‍കി. ഗുര്‍ബാസ് 37 ബോളില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചപ്പോള്‍ സസായ് 30 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും പായിച്ചു. സ്‌കോട്ട്‌ലാന്‍ഡിനു വേണ്ടി സഫ്യാന്‍ ഷരിഫ് രണ്ടു വിക്കറ്റുകള്‍ നേടി.
നേരത്തേ ബംഗ്ലാദേശുള്‍പ്പെട്ട യോഗ്യതാ റൗണ്ട് ഗ്രൂപ്പില്‍ നിന്നും കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് കൈല്‍ കോട്‌സര്‍ നയിച്ച സ്‌കോട്ടിഷ് ടീം സൂപ്പര്‍ 12ലെത്തിയത്. പക്ഷെ അഫ്ഗാന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല.
പ്ലെയിങ് ഇലവന്‍
അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്, മുജീബുര്‍ റഹ്മാന്‍, നവീനുല്‍ ഹഖ്.
സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മ്യുന്‍സി, കൈല്‍ കോട്‌സര്‍ (ക്യാപ്റ്റന്‍), മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), റിച്ചി ബെറിങ്ടണ്‍, കലും മക്‌ലിയോഡ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, ജോഷ് ഡേവി, സഫ്യാന്‍ ഷരിഫ്, ബ്രാഡ്‌ലി വീല്‍.