അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പ് ക്വാളിഫയറില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്കും അയര്‍ലാന്‍ഡിനും വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ വൈകീട്ട് നടന്ന ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനെയാണ് ഐറിഷ് പട ഏഴു വിക്കറ്റിനു തകര്‍ത്തത്. രാത്രി ഇതേ ഗ്രൂപ്പിലെ രണ്ടാമത്തെ മല്‍സരത്തില്‍ ശ്രീലങ്ക ഏഴു വിക്കറ്റിനു നമീബിയയെയും തുരത്തുകയായിരുന്നു.
അയര്‍ലാന്‍ഡിനെതിരേ ടോസിനു ശേഷം നെതര്‍ലാന്‍ഡ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 106 റണ്‍സിന് ഡച്ച് ടീം പുറത്തായി. ഹാട്രിക്കടക്കം തുടര്‍ച്ചയായ നാലു ബോളുകളില്‍ വിക്കറ്റുകളെുത്ത കേര്‍ട്ടിസ് കാംപെറാണ് ഐറിഷ് ടീമിന്റെ ഹീറോ. ഓപ്പണര്‍ മാക്‌സ് ഒഡോഡ് മാത്രമേ നെതര്‍ലാന്‍ഡ്‌സ് ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നുള്ളൂ. അദ്ദേഹം 51 റണ്‍സുമായി ടോപ്‌സ്‌കോററായി മാറി. 47 ബോളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതാണ് ഒഡോഡിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ (21), കോളിന്‍ അക്കെര്‍മാന്‍ (11), ലോഗന്‍ വാന് ബീക്ക് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
മറുപടിയില്‍ 15.1 ഓവറില്‍ മൂന്നു വിക്കറ്റിന് അയര്‍ലാന്‍ഡ് ലക്ഷ്യത്തിലെത്തുകയായിരുന്നു. ഗരെത്ത് ഡെലാനി (44), പോള്‍ സ്‌റ്റെര്‍ലിങ് (30*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഐറിഷ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. നേരത്തേ നാലോവറില്‍ 26 റണ്‍സ് വഴങ്ങിയാണ് കാംപെര്‍ നാലു വിക്കറ്റുകള്‍ കൊയ്തത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം തുടര്‍ച്ചയായി നാലു ബോളുകളില്‍ വിക്കറ്റെടുത്തത്. ഒരാള്‍ മാത്രമേ ലോകകപ്പില്‍ നേരത്തേ ഹാട്രിക്ക് നേടിയിട്ടുള്ളൂ. അത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയായിരുന്നു.
രണ്ടാമത്തെ കളിയില്‍ നമീബിയക്കെതിരേ ബൗളി കരുത്തിലാണ് ലങ്ക ജയിച്ചു കയറിയത്. ടോസ് ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയ്ക്കായിരുന്നു. അവരുടെ ബൗളിങ് ആക്രമണത്തില്‍ നമീബിയ കടപുഴകി. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 96 റണ്‍സിനു നമീബിയയുടെ പോരാട്ടം അവസാനിച്ചു. ക്രെയ്ഗ് വില്ല്യംസ് (29), ക്യാപ്റ്റന്‍ ജെറാഡ് എറാസ്മസ് (20), ജൊഹാനസ് ജൊനാതന്‍ സ്മിത്ത് (12*) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റുകളെടുത്ത മഹീഷ് തീക്ഷണയാണ് ലങ്കന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചത്. ലഹിരു കുമാരയും വനിന്ദു ഹസരംഗയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
മറുപടി ബാറ്റിങില്‍ ലങ്ക തുടക്കത്തില്‍ മൂന്നിന് 26 എന്ന നിലയില്‍ പതറിയെങ്കിലും ഇതില്‍ നിന്നും കരകയറി 13.3 ഓവറില്‍ മറ്റു വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. ഭാനുക രാജപക്ഷെ (42*), അവിഷ്‌ക ഫെര്‍ണാണ്ടോ (30*) എന്നിവര്‍ ചേര്‍ന്നാണ് ലങ്കന്‍ വിജയം പൂര്‍ത്തിയാക്കിയത്. 27 ബോളിലാണ് നാലു ബൗണ്ടറികളും രണ്ടു സിക്്‌സറുമടക്കം 42 റണ്‍സെടുത്തതെങ്കില്‍ ഫെര്‍ണാണ്ടോ 28 ബോളില്‍ രണ്ടു സിക്‌സറുകള്‍ നേടി.