ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ നിന്നുള്ള പാകിസ്താന്റെ പിന്‍മാറ്റമാണ്. 15ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കളിക്കാനിറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.
പാകിസ്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്ത്യക്കെതിരേ കളിക്കേണ്ടെന്നു പിസിബി തീരുമാനിച്ചത്. ഇതോടെ ഈ കളിയിലെ വിലപ്പെട്ട രണ്ടു പോയിന്റ് ഇന്ത്യക്കു ലഭിക്കുകയും ചെയ്യും. കൂടാതെ ഇതു പാകിസ്താന്റെ സൂപ്പര്‍ 8 സാധ്യതകളും കൂടുതല്‍ കടുപ്പമാക്കി തീര്‍ക്കും.
എന്നാല്‍ ടൂര്‍ണമെന്റില്‍ പിന്നീട് സെമി ഫൈനലിലോ, ഫൈനലിലോ വീണ്ടും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരികയാണെങ്കില്‍ എന്തു സംഭവിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇതേ കുറിച്ച് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യ- പാക് അങ്കം വീണ്ടും വന്നാല്‍?
ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത പൂര്‍ണമായി എഴുതിത്തള്ളാന്‍ സാധിക്കില്ല. ചിലപ്പോള്‍ സെമി ഫൈനലിലോ അല്ലെങ്കില്‍ ഫൈനലിലോ ഇതു സംഭവിച്ചേക്കാം. അങ്ങനെ വന്നാല്‍ പാകിസ്താന്‍ വീണ്ടും ബഹിഷ്‌കരിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.
നോക്കൗട്ട് മല്‍സരത്തില്‍ ഇന്ത്യയെ എതിരാളികളായി ലഭിച്ചാല്‍ പിസിബി വീണ്ടും പാക് സര്‍ക്കാരിന്റെ അഭിപ്രായം തേടുമെന്നും അതിനു ശേഷമായിരിക്കും തീരുമാനമെന്നുമാണ് പിസിബി വൃത്തങ്ങള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേയുള്ള ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരത്തില്‍ ദേശീയ ടീം കളിക്കില്ലെന്നും മല്‍സരത്തിലെ പോയിന്റ് നഷ്ടമാക്കുമെന്നും ബോര്‍ഡിനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചിലപ്പോള്‍ നോക്കൗട്ട് ഘട്ടങ്ങളില്‍ ഇന്ത്യയുമായി പാകിസ്താന് കളിക്കേണ്ടി വന്നാല്‍ ആ സമയത്ത് സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുാനവും ബോര്‍ഡ് പിന്തുടരുമെന്നും പിസിബി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഐസിസിക്കെതിരേ പിസിബി
സുരക്ഷാ കാരണം പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണച്ചാണ് പാകിസ്താന്‍ ഇപ്പോള്‍ ഐസിസിയുമായി അങ്കം കുറിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്നും അവര്‍ പിന്‍മാറാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
ഐസിസി പക്ഷപാതപരമായിട്ടാണ് തീരുമാനങ്ങളെുക്കുന്നതെന്നും ഏതെങ്കിലും ക്രിക്കറ്റ് ബോര്‍ഡിനെ ലോക ക്രിക്കറ്റിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പിസിബി മേധാവി മൊഹ്‌സിന്‍ നഖ്‌വി ആഞ്ഞടിക്കുന്നത്. ചില ബോര്‍ഡുകളോടു ഐസിസി വേണ്ടത്ര നീതി പുലര്‍ത്തുന്നില്ലെന്ന് തോന്നുന്നുണ്ട്. അടുത്തിടെ ബംഗ്ലാദേശിനോടും ഇതു കണ്ടിരുന്നയും അദ്ദേഹം പറയുന്നു.
ബിസിസിഐയുടെ വാദങ്ങള്‍ മാത്രമേ ഐസിസി കേള്‍ക്കുന്നുള്ളൂവെന്നു കുറ്റപ്പെടുത്തിയ പിസിബി ഇതു അനുവദിച്ചു തരില്ലെന്നുമുള്ള ഉറച്ച നിലപാടിലുമാണ്. ഐസിസി ചെയര്‍മാനായി മുന്‍ ബിസിസിഐ മേധാവി കൂടിയായിരുന്ന ജയ് ഷാ വന്നതോടെയാണ് പാകിസ്താന്‍ ഈ തരത്തിലുള്ള ആക്രമണം ശക്തമാക്കിയത്.

ഐസിസിക്കു വന്‍ നഷ്ടം
ഇന്ത്യയും പാകിസ്താനും തമ്മില്‍ 15നു നടക്കേണ്ടിയിരിക്കുന്ന മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് ഐസിസിക്കു നേരിടേണ്ടി വരിക. ഏകദേശം 2289 കോടിയാഴം രൂപ ഇതു വഴി ഐസിസിക്കു നഷ്ടമാവും.
അതുകൊണ്ടു തന്നെ ബഹിഷ്‌കരണ തീരുമാനം പിന്‍വലിച്ച് പാകിസ്താന്‍ കളിക്കാന്‍ തയ്യാറാവണമെന്ന് തന്നെയാണ് ഐസിസി ആഗ്രഹിക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകള്‍, ഏഷ്യാ കപ്പ് എന്നിവയില്‍ മാത്രമേ നിലവില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാറുള്ളൂ.
ഈ മല്‍സരങ്ങള്‍ക്കു വലിയ ഡിമാന്റുമുണ്ടാവാറുമുണ്ട്. ബ്രോഡ്കാസ്റ്റര്‍മാര്‍ വന്‍ തുകയാണ് വാരിയെറിയാറുള്ളത്. ഐസിസി ഇവന്റുകളില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താറുള്ളതും ഈ കാരണത്താലാണ്.