മുംബൈ: വമ്പന്‍ അട്ടിമറികളിലൂടെ ഇത്തവണത്തെ ടി20 ലോകകപ്പിലെ കറുത്ത കുതിരികളായി മാറിയ സിംബാബ്‌വെയെ സൂപ്പര്‍ എട്ടില്‍ മുക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന സൂപ്പര്‍ എട്ട് ഗ്രൂപ്പ് എയിലെ തീര്‍ത്തും ഏകപക്ഷീയ മല്‍സരത്തില്‍ കരീബിയന്‍ ടീം അവരെ നാണംകെടുത്തി.
107 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് രണ്ടു തവണ ചാംപ്യന്മാരായ വിന്‍ഡീസ് കൈക്കലാക്കിയത്. നേരത്തേ ഗ്രൂപ്പു ഘട്ടത്തില്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരെയല്ലാം അട്ടിമറിച്ച സിംബാബ്‌വെയ്ക്ക് കരീബിയന്‍ കരുത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു.

255 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് സിംബാബ്‌വെയ്ക്ക് മുന്നില്‍ കരീബിയന്‍ പട വച്ചത്. ഈ ടോട്ടല്‍ മറികടക്കുക സാധ്യമല്ലെന്നു ഉറപ്പായിരുന്നു. സിംബാബ്‌വെയുടെ ടോട്ടല്‍ ഏതു വരെ എത്തുമെന്ന മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. അദ്ഭുതങ്ങളൊന്നും സഭവിച്ചില്ല. 17.4 ഓവറില്‍ 147 റണ്‍സിന് അവരുടെ പോരാട്ടവും അവസാനിച്ചു.

വാലറ്റത്ത് ബ്രാഡ് ഇവാന്‍സാണ് 43 റണ്‍സോടെ സിംബാബ്‌വെയുടെ ടോപ്‌സ്‌കോററായത്. വിന്‍ഡീസിനായി ഗുഡകേഷ് മോട്ടി നാലും അക്കീല്‍ ഹൊസെയ്ന്‍ മൂന്നും മാത്യു ഫോര്‍ഡെ രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന്റെ കൂറ്റന്‍ വിജയം കാരണം യഥാര്‍ഥത്തില്‍ പണി കിട്ടിയത് ഇന്ത്യക്കാണ്. അവര്‍ ഇത്ര വലിയൊരു മാര്‍ജിനില്‍ സിംബാബ്‌വെയെ മുക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഈ വിജയത്തോടെ +5.350 എന്ന വമ്പന്‍ നെറ്റ് റണ്‍റേറ്റാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. സൗത്താഫ്രിക്കയെ പിന്തള്ളി ഗ്രൂപ്പ് വണ്ണില്‍ വിന്‍ഡീസ് തലപ്പത്തേക്കും കയറി.
നേരത്തേ അഹമ്മദാബാദില്‍ നടന്ന പോരാട്ടത്തില്‍ സൗത്താഫ്രിക്ക 76 റണ്‍സിന് ഇന്ത്യയെ കെട്ടുകെട്ടിച്ചിരുന്നു. ഇതോടെയാണ് +3.800 ന്റെ വലിയ നെറ്റ്് റണ്‍േേററ്റും അവര്‍ നേടിയത്. ഇപ്പോള്‍ സിംബാബ്‌വെയെ അതിനേക്കാള്‍ വലിയ മാര്‍ജിനില്‍ തകര്‍ത്തതോടെ വിന്‍ഡീസ് കൂടുതല്‍ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റുമായി ഒന്നാമതെത്തി.

ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍റേറ്റ് -3.800 ആണ്. ഇനിയുള്ള രണ്ടു മല്‍സരങ്ങളില്‍ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ വലിയ മാര്ജിനില്‍ തോല്‍പ്പിച്ചാലും ഇനി ഇന്ത്യക്കു നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരെ മറികടക്കുക അസാധ്യമാണ്. അതിനാല്‍ സെമിയിലെത്താന്‍ ഇന്ത്യക്കു ഇനി ഒരു വഴി മാത്രമേയുള്ളൂ,
അടുത്ത രണ്ടു മല്‍സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയിക്കുക. അതോടൊപ്പം സൗത്താഫ്രിക്ക ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ജയിക്കുകയും വേണം. അപ്പോള്‍ സൗത്താഫ്രിക്ക ആറു പോയിന്റുമായും ഇന്ത്യ നാലു പോയിന്റുമായും സെമിയിലെത്തും.
എന്നാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ സൗത്താഫ്രിക്കയെ വിവിന്‍ഡീസ് തോല്‍പ്പിച്ചാല്‍ ഇന്ത്യ ഏറെക്കുറെ പുറത്താവും. ഇതു സംഭവിച്ചാല്‍ വിന്‍ഡീസുമായുള്ള അവസാന കളിക്കു മുമ്പ് തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെടും. അതിനാല്‍ ഈ മല്‍സരം സൗത്താഫ്രിക്ക ജയിച്ചേ തീരൂ.
ഗ്രൂപ്പ് ജേതാക്കളും അപരാജിതരുമായി സൂപ്പര്‍ എട്ടിലെത്തിയ സിംബാബ്‌വെയെ നിലംതൊടീക്കാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം പറപ്പിച്ചത്. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള സിംബാബ്‌വെ നായകന്‍ സിക്കന്തര്‍ റസ്സയുടെ തീരുമാനം പാളുകയായിരുന്നു.

റണ്‍മഴ പെയ്യിച്ച കരീബിയന്‍ ടീം വെറും ആറു വിക്കറ്റിനാണ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ അടിച്ചെടുത്തത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (85), റോവ്മന്‍ പവെല്‍ (59) എന്നിവരുടെ അഗ്രസീവ് ഫിഫ്റ്റികള്‍ക്കൊപ്പം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (13 ബോളില്‍ 31*), റൊമാരിയോ ഷെ്‌പ്പേര്‍ഡ് (10 ബോളില്‍ 21), ജേസണ്‍ ഹോള്‍ഡര്‍ (4 ബോളില്‍ 13) എന്നിവരുടെ ഫിനിഷിങും ടീമിന് കരുത്തായി.
വെറും 34 ബോളിലാണ് ഹെറ്റ്‌മെയര്‍ 85 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പവെല്‍ 35 ബോളില്‍ നാലു വീതം ഫോറും സിക്‌സറുകളുമടിച്ചു. മൂന്നാം വിക്കറ്റില്‍ ഹെറ്റ്‌മെയര്‍- പവെല്‍ ജോടി 52 ബോളില്‍ 122 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ മല്‍സരം സിംബാബ്‌വെയില്‍ നിന്നും വഴുതിപ്പോയിരുന്നു.