അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെയും ആരാധകരുടെയും പ്രാര്‍ഥന പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നില്‍ രണ്ടു തവണ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് സൗത്താഫ്രിക്ക ഇന്ത്യക്കു നല്‍കിയത് പുതുജീവന്‍. തുടര്‍ച്ചയായി രണ്ടാം ജയത്തോടെ സൗത്താഫ്രിക്ക സെമിക്കു തൊട്ടരികെ എത്തിയപ്പോള്‍ അടുത്ത രണ്ടു കളി ജയിച്ചാല്‍ ഇന്ത്യക്കും സെമിയിലെത്താം.
നെറ്റ് റണ്‍റേറ്റില്‍ (-3.800) ഏറെ പിന്നിലായതിനാല്‍ വിന്‍ഡീസിനെതിരേ സൗത്താഫ്രിക്കന്‍ ജയമാണ് ഇന്ത്യ ആഗ്രഹിച്ചത്. മറിച്ചാണെങ്കില്‍ ശേഷിച്ച രണ്ടു കളി ജയിച്ചാലും ഇന്ത്യക്കു സെമി ഉറപ്പില്ലായിരുന്നു.

പക്ഷെ സൗത്താഫ്രിക്കയുടെ ഗംഭീര ജയത്തോടെ ഇനി ഇന്ത്യക്കു നെറ്റ് റണ്‍റ്റേിനെയൊന്നും ആശ്രയിക്കേണ്ടതില്ല. സിംബാബ്‌വെ, വിന്‍ഡീസ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ജയം മാത്രം മതി. സൗത്താഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യക്കും സെമി ഫൈനലിലേക്കു മുന്നേറാം.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 177 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു വിന്‍ഡീസ് നല്‍കിയത്. ഈ ടോട്ടല്‍ അവര്‍ക്കു വെല്ലുവിളിയുയര്‍ത്തുമെന്നു കരുതപ്പെട്ടെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി എയ്ഡന്‍ മാര്‍ക്രം (82*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെറും 16.1 ഓവറില്‍ ഒരു വിക്കറ്റിനു സൗത്താഫ്രിക്ക ജയം പിടിച്ചെടുത്തു.
46 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ക്രമിന്റെ ഇന്നിങ്‌സ്. 47 റണ്ടസെടുത്ത ക്വിന്റണ്‍ ഡികോക്കാണ് പുറത്തായത്. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ മാര്‍ക്രമിനൊപ്പം 45 റണ്‍സോടെ റയാന്‍ റിക്കെല്‍റ്റണ്‍ പുറത്താവാതെ നിന്നു. ഡികോക്ക് 24 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിച്ചു. 28 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സും റിക്കെല്‍റ്റണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ മാര്‍ക്രം- ഡികോക്ക് ജോടി എട്ടോവറില്‍ 96 റണ്‍സടിച്ചപ്പോള്‍ തന്നെ സൗത്താഫ്രിക്കന്‍ വിജയം ഉറപ്പായിരുന്നു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ മാര്‍ക്രം- റിക്കെല്‍റ്റണ്‍ സഖ്യം 49 ബോളില്‍ 82 റണ്‍സുമായി സൗത്താഫ്രിക്കന്‍ ജയവും ആധികാരികമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് അയക്കപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 176 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിയത്. പക്ഷെ ഒരു സമയത്ത് അവര്‍ 100 റണ്‍സ് പോലും തികയ്ക്കുമോയെന്നതു പോലും സംശയമായിരുന്നു.
കാരണം 11ാം ഓവറില്‍ വിന്‍ഡീസ് ഏഴു വിക്കറ്റിനു 83 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ പിന്നീട് ജേസണ്‍ ഹോള്‍ഡര്‍- റൊമാരിയോ ഷെപ്പേര്‍ഡ് റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. 57 ബോളില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 89 റണ്‍സാണ്. ഇതോടെ ഏഴിന് 83ല്‍ നിന്നും ടീം 172ലേക്കും ഉയര്‍ന്നു.

52 റണ്‍സെടുത്ത ഷെപ്പേര്‍ഡാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹോള്‍ 31 ബോളില്‍ 49 റണ്‍സെടുത്തു മടങ്ങി. സൗത്താഫ്രിക്കയ്ക്കു വേണ്ടി ലുംഗി എന്‍ഗിഡി മൂന്നും കാഗിസോ റബാഡയും കോര്‍ബിന്‍ ബോഷും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ഗ്രൂപ്പുഘട്ടത്തിലെ നാലു കളിയും ജയിച്ചാണ് സൗത്താഫ്രിത്തയും വിന്‍ഡീസും സൂപ്പര്‍ എട്ടിലേക്കു കുതിച്ചത്.
സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലെ ആദ്യ കളിയിലും രണ്ടു ടീമുകളും ആധികാരിക പ്രകടനം തുടര്‍ന്നു. ഇന്ത്യക്കെതിരേ 76 റണ്‍സിന്റെ ആധികാരിക വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. വിഡീസാവട്ടെ 107 റണ്‍സിന് സിംബാബ്‌വെയെ മുക്കുകയും ചെയ്തു.
പ്ലെയിങ് 11
സൗത്താഫ്രിക്ക- ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവെല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, ഗുഡകേഷ് മോട്ടീ, ഷമര്‍ ജോസഫ്.