മുംബൈ: ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് വെസ്റ്റ് ഇന്‍ഡീസ്. വാംഖഡെയില്‍ കരീബിയന്‍ ബാറ്റിങ് കരുത്ത് കണ്ട് മല്‍സരത്തില്‍ 30 റണ്‍സിന്റെ പരാജയമാണ് ഇംഗ്ലണ്ടിനു നേരിട്ടത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സൂപ്പര്‍ എട്ട് യോഗ്യതയ്ക്കും തൊട്ടിരികിലെത്തിയിരിക്കുകയാണ് വിന്‍ഡീസ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണിത്.
197 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഹാരി ബ്രൂക്കിനും ടീമിനും വിന്ഡീസ് നല്‍കിയത്. ഫില്‍ സാള്‍ട്ട് (14 ബോളില്‍ 30) അവര്‍ക്കു ഇടിവെട്ട് തുടക്കം നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകളെടുത്തു കൊണ്ടിരുന്ന വിന്‍ഡീസ് കളിയില്‍ പിടിമുറുക്കി. ഒടുവില്‍ ഒരോവര്‍ ബാക്കി വില്‍ക്കെ 166 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടവും അവസാനിക്കുകയായിരുന്നു.

ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ഒരാളെ പോലും 45 റണ്‍സ് തികയ്ക്കാന്‍ വിന്‍ഡീസ് അനുവദിച്ചില്ല. പുറത്താവാതെ 43 റണ്‍സെടുത്ത സാം കറെനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 30 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ജേക്കബ് ബെതല്‍ (33), മുന്‍ നായകന്‍ ജോസ് ബട്‌ലര്‍ (21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ഗുഡകേഷ് മോട്ടിയും രണ്ടു പേരെ മടക്കിയ മറ്റൊരു സ്പിന്നര്‍ റോസ്റ്റണ്‍ ചേസും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.
ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെ ബാറ്റിങ് വിരുന്നിനാണ് മുംബൈയിലെ വാംഖഡെ സ്റ്റഡിയം സാക്ഷിയായത്. പുറത്താവാതെ 76 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. വെറും 42 ബോളിലാണിത്. ഏഴു കൂറ്റന്‍ സിക്‌സറുകളും രണ്ടു ഫോറും ഇതിലുള്‍പ്പെടും. റൂതര്‍ഫോര്‍ഡിലേറി ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് വിന്‍ഡീസ് ടീം 196 റണ്‍സ് അടിച്ചെടുത്തത്.
വിന്‍ഡീസിന്റെ മറ്റു പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍ റോസ്റ്റണ്‍ ചേസ് (29 ബോളില്‍ 34), ജേസണ്‍ ഹോള്‍ഡര്‍ (17 ബോളില്‍ 33), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 ബോളില്‍ 23) എന്നിവരാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് വിന്‍ഡീസിന് കണ്ണടച്ചു തുറക്കും വേഗത്തിലാണ് ഓപ്പണര്‍മാരെ നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ വിന്‍ഡീസ് എട്ടു റണ്‍സിന് രണ്ടു വിക്കറ്റിലേക്കു വീണു.

ക്യാപ്റ്റന്‍ ഷെയ് ഹോപ്പ് ഡെക്കായപ്പോള്‍ ബ്രെന്‍ഡന്‍ കിങ് നേടിയത് ഒരു റണ്‍സ് മാത്രം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 28 ബോളില്‍ 47 റണ്‍സുമായി ചേസ്-ഹെറ്റ്‌മെയര്‍ ജോടി ടീമിനെ കൈപിടിച്ചുയര്‍ത്തി. എന്നാല്‍ വിന്‍ഡീലിനെ വലിയ ടോട്ടലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത് അഞ്ച്, ആറ് വിക്കറ്റുകളിലെ കൂട്ടുകെട്ടാണ്.
അഞ്ചാം വിക്കറ്റില്‍ റുതര്‍ഫോര്‍ഡ്-പവെല്‍ സഖ്യം 29 ബോളില്‍ അടിച്ചെടുത്തത് 51 റണ്‍സാണ്. അടുത്ത വിക്കറ്റില്‍ ഹോള്‍ഡറെ കൂട്ടുപിടിച്ച് റൂതര്‍ഫോര്‍ഡ് 32 ബോളില്‍ 61 റണ്‍സും വാരിക്കൂട്ടി. ഡെത്ത് ഓവറുകളില്‍ ഇരുവരുടെയും തീപ്പൊരി ഫിനിഷിങാണ് വിന്‍ഡീസിനെ 200ന് തൊട്ടരികെ വരെയെത്തിച്ചത്. ഇംഗ്ലണ്ടിനായി ജാമി ഒവേര്‍ട്ടനും ആദില്‍ റഷീദും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍) ജേക്കബ് ബെഥല്‍, ടോം ബാന്റണ്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), സാം കറെന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിംഗ്, ഷെയ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമര്‍ ജോസഫ്.