കൊളംബോ: ഇന്ത്യയെ വിറപ്പിച്ച ശേഷം ടി20 ലോകകപ്പിലെ രണ്ടാങ്കത്തില്‍ പാകിസ്താനുമായി അങ്കത്തിനൊരുങ്ങുകയാണ് അമേരിക്കന്‍ ടീം. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കൊളംബോയിലെ സിന്‍ഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ഗ്രൂപ്പ് എയിലെ ഈ മല്‍സരം.
നേരത്തേ മുംബൈയിലെ വാംഖഡെയില്‍ ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചാണ് അമേരിക്ക കീഴടങ്ങിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അനായാസ ക്യാച്ച് പാഴാക്കിയതു കൊണ്ടു മാത്രമാണ് അട്ടിമറി വിജയം അവരില്‍ നിന്നും വഴുതിപ്പോയത്. സമാനമായൊരു മാജിക്കല്‍ പ്രകടനമാണ് പാകിസ്താനെതിരേയും അമേരിക്കന്‍ ടീം സ്വപ്‌നം കാണുന്നത്.
മാത്രമല്ല, അവസാന എഡിഷന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ നേടിയ അട്ടിമറി വിജവും അവര്‍ക്കു പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്., എന്നാല്‍ പാക് പടയ്‌ക്കെതിരേ ഇത്തവണ അവിസ്മരണീയ പ്രകടനം നടത്താന്‍ അമേരിക്കയ്ക്കു സാധിച്ചേക്കില്ല. ഇതിന്റെ കാരണങ്ങളറിയാം.

2024ലെ അവസാനത്തെ ഐസിസി ടി20 ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ പാകിസ്താന്‍, അമേരിക്ക ടീമുകള്‍ക്കു വ്യത്യാസങ്ങളുണ്ടെന്നു കാണാം. അന്നത്തെ ടീമിനേക്കാള്‍ കൂടുതല്‍ കരുത്തും ആഴവുമെല്ലാം ഇപ്പോഴത്തെ പാക് ടീമിനുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ അമേരിക്ക സ്വന്തം ഗ്രൗണ്ടില്‍ വച്ചാണ് പാകിസ്താനെ ഞെട്ടിച്ചത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും അവര്‍ക്കു ലഭിച്ചിരുന്നു. കൂടാതെ അവരുടെ മികച്ച ബാറ്ററായ ആരോണ്‍ ജോണ്‍സും അന്നു അമേരിക്കന്‍ നിരയിലുണ്ടായിരുന്നു. പക്ഷെ ഒത്തുകളി വിവാദത്തിലകപ്പെട്ട് അദ്ദേഹം ഇത്തവണ ടീമിന് പുറത്തുമാണ്.
അമേരിക്കന്‍ ടീമിനു തിരിച്ചടിയാവുന്ന മറ്റൊരു കാര്യം ചില പ്രധാനപ്പെട്ട താരങ്ങള്‍ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണെന്നതാണ്. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ പേസര്‍മാരായ അലി ഖാനും ശുഭം രഞ്ജനെയ്ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന്് ഇവര്‍ക്ക് ഗ്രൗണ്ട് വിടേണ്ടിയും വന്നിരുന്നു.
ബൗളിങിനിടെ തന്റെ രണ്ടാം ഓവറിനിടെയാണ് ശുഭം അടിതെറ്റി വീണത്. അദ്ദേഹത്തിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നും വ്യക്തമല്ല. എന്നാല്‍ ഫീല്‍ഡിങിനിടെ ബോള്‍ തടുക്കാന്‍ ശ്രമിക്കവെയാണ് അലി ഖാന്‍ പരിക്കിന്റെ പിടിയിലായത്. രണ്ടു പേരും പാകിസ്താനുമായുള്ള മല്‍സരത്തില്‍ കളിക്കുമോയെന്ന കാര്യവും സംശയമാണ്.
ഇന്ത്യക്കെതിരേ മുംബൈയില്‍ കളിച്ച ശേഷമാണ് പാകിസ്താനെ നേരിടാന്‍ അമേരിക്കന്‍ ടീം കൊളംബോയിലേക്കു പറന്നത്. വാഖഡെയെ അപേക്ഷിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുന്ന വേദിയാണ് കൊളംബോ. ഇതു പാക് ടീമിനെ ഫേവറിറ്റുകളാക്കുകയും ചെയ്യുന്നു,
നെതര്‍ലാന്‍ഡ്‌സുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സത്തില്‍ പാക് ടീം പിഴുക പത്തു വിക്കറ്റുകളില്‍ ആറും സ്പിന്നര്‍മാര്‍ക്കായിരുന്നു. നാലു കിടിലന്‍ സ്പിന്നര്‍മാരും ഇപ്പോഴത്തെ പാക് സ്‌ക്വാഡിലുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയുടെ സ്പിന്‍ ആക്രമണം ദുര്‍ബലമാണെന്നു കാണാം.

ശ്രീലങ്കന്‍ എ ടീമുമായി ഇവിടെ അമേരിക്ക നേരത്തേ കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവിടുത്തെ പിച്ചും സാഹചര്യങ്ങളും അവര്‍ക്ക് അപരിചിതവുമല്ല. എന്നാല്‍ അബ്രാര്‍ അഹമ്മദ്, സയീം അയൂബ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന സ്പിന്‍ ആക്രമണത്തിതെിരേ പിടിച്ചുനില്‍ക്കുക അമേരിക്കയ്ക്കു കടുപ്പമായിരിക്കും.
മുംബൈയില്‍ ഇന്ത്യയെ തുടക്കത്തില്‍ ബാക്ക്ഫൂട്ടിലാക്കാന്‍ അമേരിക്കയെ സഹായിച്ചത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. പേസര്‍ ഷാഡ്‌ലി വാന്‍വിക്ക് ഒരോവറില്‍ മൂന്നു വിക്കറ്റുകള്‍ പിഴുതതോടെയാണ് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായത്.
ഇതേ തുടര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകളും ടീമിനു നഷ്ടമായി. എന്നാല്‍ കൊളംബോയിലെ പിച്ചില്‍ അമേരിക്കന്‍ ഫാസ്റ്റ് ബൗളര്‍മാര്ക്ക് അത്രത്തോളം സഹായം ലഭിച്ചേക്കില്ല. ഇതു അവരുടെ ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ചയും കുറച്ചേക്കും.