കൊളംബോ: ഐസിസി ടി20 ലോകകപ്പില്‍ ശ്രീലങ്കയുടെ സ്പിന്‍ കെണിയില്‍ കുരുങ്ങി അയര്‍ലാന്‍ഡ് തരിപ്പണം. കാണികളെ അത്ര ത്രില്ലടിപ്പിക്കാതെ പോയ ഗ്രൂപ്പ് ബി മല്‍സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് മുന്‍ ചാംപ്യന്മാരും സംയുക്ത ആതിഥേയരുമായ ലങ്ക സ്വന്തമാക്കിയത്. ബാറ്റിങില്‍ നിറം മങ്ങിയെങ്കിലും മൂര്‍ച്ചയേറിയ സ്പിന്‍ ആക്രമണത്തിലൂടെയാണ് ഐറിഷ് ടീമിനെ അവര്‍ തീര്‍ത്തത്്.
164 റണ്‍സിന്റെ വിജയലക്ഷ്യമാണ് അയര്‍ലാന്‍ഡിന് ലങ്കന്‍ ടീം നല്‍കിയത്. മറുപടിയില്‍ കൡയുടെ ഒരു ഘട്ടത്തിലും ഐറിഷ് ടീമിനെ കളിയില്‍ മുന്നില്‍ കടക്കാന്‍ ലങ്ക അനുവദിച്ചില്ല. ചിട്ടയായ ബൗളിങിലൂടെ തുടക്കം മുതല്‍ അവര്‍ അയര്‍ലാന്‍ഡിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി. ഒടുവില്‍ ഒരു ബോള്‍ ശേഷിക്കെ 143 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു.

ഹാരി ടെക്റ്ററും (40) റോസ് അഡെയ്‌റും (34) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. 14 ഓവറില്‍ രണ്ടു വിക്കറ്റിന് 104 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഐറിഷ് ടീം. എന്നാല്‍ അടുത്ത 39 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ച് അവര്‍ തോല്‍വിയിലേക്കു കൂപ്പുകുത്തി.
മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത സ്പിന്‍ ജോടികളായ വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയും ചേര്‍ന്നാണ് ഐറിഷ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. മതീശ പതിരാന രണ്ടു വിക്കറ്റുകളും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ശ്രീലങ്കന്‍ ടീം തുടക്കം മുതല്‍ തന്നെ റണ്ണെടുക്കാന്‍ പാടുപെട്ടു. ഒടുവില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 163 റണ്‍സില്‍ അവര്‍ക്ക് ഒതുങ്ങേണ്ടിയും വന്നു. ലങ്കയെ 150 റണ്‍സ് കടക്കാന്‍ സഹായിച്ചത് മൂന്നാം നമ്പറില്‍ ഇറങ്ങിയ കുശല്‍ മെന്‍ഡിസാണ്.
56 റണ്‍സുമായി അദ്ദേഹം ലങ്കന്‍ ബാറ്റിങിലെ നെടുംതൂണായി മാറി. 43 ബോളില്‍ അഞ്ചു ഫോറുള്‍പ്പെടുന്നതാണ് മെന്‍ഡിസിന്റെ ഇന്നിങ്‌സ്. ലോവര്‍ ഓര്‍ഡറില്‍ കമിന്ദു മെന്‍ഡിസിന്റെ (44) ഇന്നിങ്‌സും എടുത്തു പറയേണ്ടതാണ്. 19 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടങ്ങുന്ന അദ്ദേഹത്തിന്റെ അഗ്രസീവ് ബാറ്റിങാണ് അവസാന ഓവറുകളില്‍ ലങ്കന്‍ സ്‌കോറിങിനു വേഗത നല്‍കിയത്.
പതിഞ്ഞ തുടക്കത്തിനു ശേഷം അവസാനത്തെ ആറോവറില്‍ 76 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. അല്ലായിരുന്നെങ്കില്‍ 140 റണ്‍സ് പോലും അവര്‍ നേടുമോയെന്നത് സംശയമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ നിസങ്ക- മിഷാറ ജോടിക്കു 24 ബോളില്‍ 28 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം വിക്കറ്റില്‍ മെന്‍സിസിനൊപ്പം 26 ബോളില്‍ 34 റണ്‍സും നിസങ്ക കൂട്ടിച്ചേര്‍ത്തു.
ലങ്കന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കണ്ടത് അഞ്ചാം വിക്കറ്റിലായിന്നു. മെന്‍ഡിസ്- കമിന്ദു ജോടി 67 റണ്‍സാണ് ടീം ടോട്ടലിലേക്കു ചേര്‍ത്തത്. വെറും 29 ബോളിലാണിത്. ഇതില്‍ 44 റണ്‍സും കമിന്ദുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. അയര്‍ലാന്‍ഡിനായി ബാരി മക്കാര്‍ത്തിയും ജോര്‍ജ് ഡോക്രെലും രണ്ടു വീതം വീഴ്ത്തി.
ശ്രീലങ്ക- പതും നിസങ്ക, കമില്‍ മിഷാര, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), പവന്‍ രത്‌നായകെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരാന.
അയര്‍ലാന്‍ഡ്- പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), റോസ് അഡൈര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), കര്‍ട്ടിസ് കാമ്പര്‍, ബെഞ്ചമിന്‍ കാലിറ്റ്‌സ്, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത്ത് ഡെലാനി, മാര്‍ക്ക് അഡൈര്‍, ബാരി മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്.