കൊളംബോ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഡു ഓര്‍ ഡൈ മാച്ചില്‍ ന്യൂസിലാന്‍ഡിനു കാലിടറി. ജയിച്ചാല്‍ സെമി ഫൈനലിലേക്കു യോഗ്യത നേടാമെന്ന കണക്കുകൂട്ടലില്‍ ഇറങ്ങിയ അവര്‍ നാലു വിക്കറ്റിനു ഇംഗ്ലണ്ടിനോടു കീഴടങ്ങി. നേരത്തേ തന്നെ സെമിയിലെത്തിയ ഇംഗ്ലണ്ട് ഇതോടെ ഗ്രൂപ്പ് ജേതാക്കളുമായി.
പ്രേമദാസ സ്റ്റേഡിയത്തില്‍ അവസാന ഓവറിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ നാലു വിക്കറ്റിനാണ് കിവികളെ ഇംഗ്ലണ്ട് വീഴ്ത്തിയത്. 160 റണ്‍സിന്റെ ലക്ഷ്യമാണ് അവര്‍ക്കു ന്യൂസിലാന്‍ഡ് നല്‍കിയത്.
ഒരു സമയത്തു കിവികള്‍ ജയം സ്വപ്‌നം കണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ മല്‍സരം വഴുതിപ്പോയി. മൂന്നു ബോള്‍ ശേഷിക്കെ ആറു വിക്കറ്റിന് ഇഗ്ലീഷ് ടീം ജയം കുറിക്കുകയും ചെയ്തു.

ടോം ബാന്റണ്‍ (33), വില്‍ ജാക്‌സ് (32*), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (26) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. വെറും 18 ബോളിലാണ് നാലു ഫോറും ഒരു സിക്‌സുമടക്കം ജാക്‌സ് 32 റണ്‍സ് അടിച്ചെടുത്തത്.
17ാം ഓവറില്‍ ആറാമനായി ബാന്റണ്‍ മടങ്ങുമ്പോള്‍ 117 റണ്‍സ് മാത്രമേ ഇംഗ്ലണ്ട് നേടിയിരുന്നുള്ളൂ. അപരാജിതമായ അടുത്ത വിക്കറ്റില്‍ ജാക്‌സ് - രെഹാന്‍ അഹമ്മദ് (7 ബോളില്‍ 19*) ജോടി 16 ബോളില്‍ വാരിക്കൂട്ടിയ 44 റണ്‍സ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കുകയായിരുന്നു.

ടോസിനു ശേഷം ആദ്യം ബാറ്റിങിനു ഇറങ്ങി ന്യൂസിലാന്‍ഡിനെ ഉജ്ജ്വല ബൗളിങിലൂടെ ഏഴു വിക്കറ്റിനു 159 റണ്‍സില്‍ ഇംഗ്ലണ്ട് പിടിച്ചുകെട്ടുകയായിരുന്നു. ന്യൂസിലാന്‍ഡ് നിരയില്‍ ആര്‍ക്കും 40 റണ്‍സ് തികയ്ക്കാനായില്ല.
39 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ്‌സ്‌കോറര്‍. 28 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ടിം സെയ്‌ഫേര്‍ട്ട് (35), ഫിന്‍ അലെന്‍ (29) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഒരു സമയത്ത് കിവികള്‍ 170-190 റണ്‍സെങ്കിലും അടിച്ചെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നുത്. എന്നാല്‍ ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍മാരെ വച്ച് ന്യൂസിലാന്‍ഡിന് ഇംഗ്ലീഷ് ടീം ബ്രേക്കിട്ടു.
അവസാനത്തെ അഞ്ചോവറില്‍ വെറും 34 റണ്‍സ് മാത്രമേ കിവികള്‍ക്കു അക്കൗണ്ടിലേക്കു ചേര്‍ക്കാനായുള്ളൂ. ഇതിനിടെ മൂന്നു വിക്കറ്റുകള്‍ അവര്‍ കൈവിടുകയും ചെയ്തു. ഒരു സിക്‌സറും രണ്ടു ഫോറും മാത്രമാണ് കിവി താരങ്ങളുടെ ബാറ്റില്‍ നിന്നും വന്നത്. പവര്‍പ്ലേയില്‍ വിക്കറ്റുകളൊന്നും നഷ്ടമാവാതെ 54 റണ്‍സുമായി അവര്‍ കരുത്ത് കാട്ടിയിരുന്നു.

എന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ വന്നതോടെ മധ്യ ഓവറുകളില്‍ ന്യൂസിലാന്‍ഡിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഏഴു മുതല്‍ 15 ഓവറിനിടെ 7.88 റണ്‍റേറ്റില്‍ അവര്‍ക്കു ടീം ടോട്ടലിലേക്കു ചേര്‍ക്കാനായത് 71 റണ്‍സാണ്. നാലു വിക്കറ്റുകളും ഇതിനിടെ നഷ്ടമായിരുന്നു. തുടര്‍ന്നായിരുന്നു വന്‍ ദുരന്തമയായിമ മാറിയ അവസാനത്തെ നാലോവുകള്‍.
ന്യൂസിലാന്‍ഡിന്റെ തോല്‍വിയോടെ കോളടിച്ചത് പാകിസ്താനാനാണ്. അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്. ശനിയാഴ്ച ശ്രീലങ്കയുമായാണ് അവരുടെ അവസാനത്തെ സൂപ്പര്‍ എട്ട് മല്‍സരം.

ഈ കൡയില്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 65 റണ്‍സ് മാര്‍ജിനില്‍ ജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി പാകിസ്താന് സെമിയിലക്കു ടിക്കറ്റ് വാങ്ങാം. ഇനി രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ റണ്‍ചേസില്‍ 13 ഓവറിനുള്ളില്‍ വിജയ പൂര്‍ത്തിയാക്കിയാലും അവര്‍ക്കു സെമിയില്‍ കടക്കാം.
എന്നാല്‍ ലങ്കയോടു പാകിസ്താന്‍ തോല്‍ക്കുകയോ, മുകളില്‍ പറഞ്ഞ ഏതെങ്കിലും നിബന്ധ പാലിക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ സെമിയിലെത്തുക ന്യൂസിലാന്‍ഡായിരിക്കും.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷിദ്.
ന്യൂസിലാന്‍ഡ്- ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോഞ്ചി, മാറ്റ് ഹെന്‍ട്രി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍.