ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനിയൊരു മാസക്കാലം ആഘോഷിക്കാനുള്ള സമയമാണ്. കാരണം ഏഴു മുതല്‍ അടുത്ത മാസം എട്ടു വരെ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തയമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത് 20 ടീമുകളാണ്. തീപാറുന്ന പല പോരാട്ടങ്ങളും ടൂര്‍ണമെന്റില്‍ നമുക്കു പ്രതീക്ഷിക്കാം.
നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുന്നതിനും ഈ ലോകകപ്പ് വേദിയായേക്കും. ബാറ്റിങ്, ബൗളിങ് റെക്കോര്‍ഡുകള്‍ മാത്രമല്ല, ടീം റെക്കോര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ തിരുത്തപ്പെടാന്‍ സാധ്യതയുള്ള ഒമ്പത് വമ്പന്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാവുമെന്നു നമുക്കു നോക്കാം.

ടി20 ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോര്‍ഡാണ് ഈ ലിസ്റ്റില്‍ ആദ്യത്തേത്. നിലവില്‍ ഇതിന്റെ അവകാശികള്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയാണ്. 2007ലെ പ്രഥമ എഡിഷനില്‍ കെനിയക്കെതിരേയാണ് അവര്‍ ഈ റെക്കോര്‍ഡിട്ടത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ശേഷം 20 ഓവറില്‍ ലങ്ക വാരിക്കൂട്ടിയത് ആറു വിക്കറ്റിന് 260 റണ്‍സാണ്. ഇത് ഇത്തവണ തിരുത്തപ്പെട്ടേക്കും.
ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ ജയിച്ച ടീം ഇന്ത്യയാണ്. പക്ഷെ ഈ റെക്കോര്‍ഡും സേഫല്ല. 2024ലെ അവസാന ടി20 ലോകകപ്പില്‍ കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ചാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത്. ഒരു ടീമിനു പരമാവധി ഒമ്പതു കളികളുണ്ട്. അതിനാല്‍ തന്നെ പുതിയ റെക്കോര്‍ഡും പിറന്നേക്കും
ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 1292 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്. എന്നാല്‍ കോലി വിരമിച്ചതിനാല്‍ ഈ റെക്കോര്‍ഡിന് ഭീഷണിയുണ്ട്. അദ്ദേഹത്തെ പിന്തള്ളി തലപ്പത്തെത്താന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിന് വേണ്ടത് 280 റണ്‍സാണ്.
ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കെല്ലത്തിന് അവകാശപ്പെട്ടതാണ്. 2010ലെ ലോകകപ്പിലായിരുന്നു ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ അദ്ദേഹം 123 റണ്‍സടിച്ചത്. ഈ റെക്കോര്‍ഡ് ഇത്തവണ വീണേക്കും.
ടി20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സടിച്ച താരം ഇന്ത്യയുടെ വിരാട് കോലിയാണ്. 2014ലായിരുന്നു അദ്ദേഹം റണ്‍മെഷീനായി മാറിയത്. വെറും ആറു മല്‍സരങ്ങളില്‍ കോലി വാരിക്കൂട്ടിയത് 319 റണ്‍സാണ്. ഫൈനല്‍ വരെ ടീമെത്തിയാല്‍ ഒരു താരത്തിന് ഈ ലോകപ്പില്‍ പരമാവധി ഒമ്പത് മല്‍സരങ്ങളില്‍ കളിക്കാം. അതിനാല്‍ റെക്കോര്‍ഡ് തിരുത്തുക അത്ര കടുപ്പമായിരിക്കില്ല.

ഒരു എഡിഷനില്‍ കൂടുതല്‍ സിക്‌സറടിച്ച താരമെന്ന റെക്കോര്‍ഡും ഈ ലോകകപ്പില്‍ തിരുപ്പെട്ടേക്കാം. 2024ലെ അവസാന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ വാരിക്കൂട്ടിയത് 17 സിക്‌സറുകളാണ്. എന്നാല്‍ അഭിഷേക് ശര്‍മയെയും ടിം ഡേവിഡിനെയും പോലെയുള്ള വെടിക്കെട്ട് ബാറ്റര്‍മാര്‍ ഈ ലോകകപ്പില്‍ ഇതു തിരുത്തിക്കുറിക്കാന്‍ കെല്‍പ്പുള്ളവരാണ്.
ടി20 ലോകകപ്പിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ ബംഗ്ലാദേശിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ്. 50 വിക്കറ്റുകളോടെയാണ് അദ്ദേഹം ഇപ്പോള്‍ തലപ്പത്തുള്ളത്. എന്നാല്‍ അഫ്ഗാനിസ്താന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ഇതു തകര്‍ത്തേക്കും. ഇതിനായി ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു വേണ്ടത് 14 വിക്കറ്റുകളാണ്.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 32 ഇരകളാണ് അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. എന്നാല്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കിന് ഇതു മറികടക്കാന്‍ വെറും മൂന്ന് ഇരകളെ മാത്രമേ ഇനി ആവശ്യമുള്ളൂ.
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാച്ച് വീരന്‍ ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. 25 ക്യാച്ചുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതു തിരുത്താന്‍ നാട്ടുകാരനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്വെല്ലിന് വെറും മൂന്നു ക്യാച്ചുകള്‍ മാത്രമാണ് വേണ്ടത്.