മുംബൈ: സൂര്യകുമര്‍ യാദവ് ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി വാംഖഡെയില്‍ രക്ഷകനായി മാറിയപ്പോള്‍ ടി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരേ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ വിറച്ചു ജയിച്ചു. വന്‍ ബാറ്റിങ് തകര്‍ച്ചയ്‌ക്കൊടുവില്‍ സൂര്യയുടെ ഇന്നിങ്‌സിലേറി തിരിച്ചുവന്ന ഇന്ത്യ 162 റണ്‍സിന്റെ വിജയലക്ഷ്യമാണ് അമേരിക്കയ്ക്കു നല്‍കിയത്. ഉജ്ജ്വലായി പന്തെറിഞ്ഞ ഇന്ത്യ അവരെ എറിഞ്ഞിട്ടാണ് 29 റണ്‍സുന്റെ വിജയം ആഘോഷിച്ചത്.
എട്ടു വിക്കറ്റിന് 132 റണ്‍സില്‍ അമേരിക്ക പോരാട്ടമവസാനിപ്പിച്ചു. പവര്‍പ്ലേയില്‍ തന്നെ അമേരിക്കയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്താനായതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ അമേരിക്കയുടെ റണ്‍ചേസും ദുഷ്‌കരമായി തീര്‍ന്നു.

ഇന്ത്യന്‍ വംശജായ സഞ്ജയ് കൃഷ്ണമൂര്‍ത്തി (37), ശുഭം രഞ്ജനെ (37), മിലിന്ദ് കുമാര്‍ (34) എന്നിവരൊഴികെ മറ്റാരും അമേരിക്കന്‍ നിരയില്‍ പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് അമേരിക്കയെ തുരത്തിയത്. അര്‍ഷ്ദീപ് സിങും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതവും നേടി. 12ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
സൂര്യകുമാര്‍ യാദവിന്റെ അപരാജി ഫിഫ്റ്റി ഇല്ലായിരുന്നങ്കില്‍ ടി20 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളൊന്നിന് വാംഖഡെ സ്റ്റേഡിയം വേദിയായി മാറിയേനെ. പുറത്താവാതെ 84 റണ്‍സുമായാണ് സൂര്യ ടീമിന്റെ അമരക്കാരനായത്. 10 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടകാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സൂര്യയെ കൂടാതെ തിലക് വര്‍മ (25) ഇഷാന്‍ കിഷന്‍ (20), അക്ഷര്‍ പട്ടേല്‍ (14) എന്നിവര്‍ മാത്രമേ ബാറ്റിങ് നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ.
ക്രീസിന്റെ ഒരു ഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും മറുവശത്ത് സൂര്യ കുലുങ്ങിയില്ല. ആദ്യം ആങ്കറുടെ റോളിലും അവസാന ഓവറുകളില്‍ അഗ്രസീവ് ഇന്നിങ്‌സിലൂടെയും അദ്ദേഹം ടീമിനെ 160 കടത്തി.
പവര്‍പ്ലേയിലെ അവസാന ഓവറില്‍ മൂന്നു വിക്കറ്റുകള്‍ വീണപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 46ലേക്കു തകര്‍ന്നിരുന്നു. അഭിഷേക് ശര്‍മ (0), ഇഷാന്‍ കിഷന്‍ (20), തിലക് വര്‍മ (25), ശിവം ദുബെ (0) എന്നിവരാണ് പവര്‍പ്ലേയില്‍ ക്രീസ് വിട്ടത്.
അഞ്ചാം വിക്കറ്റില്‍ സൂര്യ- റിങ്കു സിങ് ജോടി 34 ബോളില്‍ 26 റണ്‍സുമായി ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കവെയാണ് റിങ്കു (6) പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ (5) വന്നതു പോലെ മടങ്ങിയപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 77 ലേക്കും കൂപ്പുകുത്തി. ഇതോടെ ടീം 100 കടക്കുമോയെന്നതു പോലും സംശയമായി.
എന്നാല്‍ സൂര്യ- അക്ഷര്‍ സഖ്യം 24 ബോളിലെടുത്ത 41 റണ്‍സ് ഇന്ത്യയുടെ മാനം കാത്തു. അക്ഷര്‍ മടങ്ങിയ ശേഷമായിരുന്നു സൂര്യയുെട കിടിലന്‍ ഫിനിഷിങ്. നാലോവറില്‍ 25 റണ്‍സിന് നാലു വിക്കറ്റെടുത്ത ഷാഡ്‌ലി വാന്‍ ഷാല്‍വിക്കാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.

ടോസിനു ശേഷം അമേരിക്കന്‍ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ഇലവന്റെ ഭാഗമല്ല. അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളി മിന്നുന്ന ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്.
അസുഖം കാരണമാണ് ബുംറ ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറിയതെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വിശദീകരണം. അദ്ദേഹത്തിനു പകരം ടീമിലെത്തിയത് പേസര്‍ മുഹമ്മദ് സിറാജാണ്. പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ഹര്‍ഷിത് റാണയ്ക്കു പകരം ടീമനൊപ്പം ചേര്‍ന്ന താരമാണ് സിറാജ്. ബുംറയുടെ അഭാവം കാരണം ആദ്യ കളിയില്‍ തന്നെ നറുക്കും വീണിരിക്കുകയാണ്.
ഇന്ത്യ- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
അമേരിക്ക- ആന്‍ഡ്രിയസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), സൈതേജ മുക്കമല്ല, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജനെ, ഹര്‍മീത് സിംഗ്, മുഹമ്മദ് മൊഹ്സിന്‍, ഷഡ്ലി വാന്‍ ഷാല്‍വിക്ക്, അലി ഖാന്‍, സൗരഭ് നേത്രവല്‍ക്കര്‍.