അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ അടപടലം നാണം കെട്ടിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയായ പോരാട്ടത്തില്‍ ഇന്ത്യയെ സൗത്താഫ്രിക്ക വാരിക്കളയുകയായിരുന്നു. 76 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സൗത്താഫ്രിക്ക ആഘോഷിച്ചത്.
ഗ്രൂപ്പു ഘട്ടത്തിലെ ഭൂരിഭാഗം മല്‍സരങ്ങളിലും വിയര്‍ത്തു ജയിച്ച ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ മറനീക്കി പുറത്തുവരികയായിരുന്നു. 188 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയത്.

എന്നാല്‍ റണ്‍ചേസില്‍ ഒരിക്കലും പോലും ചിത്രത്തില്‍ ഇന്ത്യ ഇല്ലായിരുന്നു. 18.5 ഓവറില്‍ വെും 111 റണ്‍സിന് ഇന്ത്യ കൂടാരം കയറി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ 12 ജയങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ആദ്യതോല്‍വി കൂടിയാണിത്.
ശിവം ദുബെയൊഴികെ (42) മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയില്ല. 37 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. നാലു വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സനാണ് ഇന്ത്യയുടെ അന്തകനായത്. കേശവ് മഹാരാജ് മൂന്നും കോര്‍ബിന്‍ ബോഷ് രണ്ടു വിക്കറ്റുകളെടുത്തു.
നേരത്തേ ഏഴു വിക്കറ്റിനാണ് സൗത്താഫ്രിക്ക 187 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. ഡേവിഡ് മില്ലറുടെ (63) അഗ്രസീവ് ഇന്നിങ്‌സ് സൗത്താഫ്രിക്കയ്ക്കു കരുത്തായി. 35 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഡെവാള്‍ഡ് ബ്രെവിസ് (45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (44*) എ്ന്നിവരും കസറി.
ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഈ കളിയിലും ഇന്ത്യ നിലനിര്‍ത്തി.
വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും വാഷിങ്ടണ്‍ സുന്ദറിനെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. മറുഭാഗത്ത് സൗത്താഫ്രിക്കന്‍ ടീമില്‍ നാലു മാറ്റങ്ങളുണ്ടായിരുന്നു.
ഗ്രൂപ്പ് എ ജേതാക്കളായാണ് സൂര്യകുമാര്‍ യാദവും സംഘവും ഈ ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുത്തത്. കളിച്ച നാലു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.
ആദ്യ കളിയില്‍ യുഎസ്എയെ 29 റണ്‍സിനു തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. അടുത്ത മല്‍സരത്തില്‍ മറ്റൊരു അസോസിയേറ്റ് ടീമായ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ മുക്കിയത്. മൂന്നാമങ്കത്തില്‍ 61 റണ്‍സിന് ചിരവൈരികളായ പാകിസ്താന്റെ കഥ കഴിച്ചു. അവസാന മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ 17 റണ്‍സിനും ഇന്ത്യ കീഴടക്കി.
എന്നാല്‍ ഗ്രൂപ്പ് ഡി ജേതാക്കളായാണ് സൗത്താഫ്രിക്കയുടെ വരവ്. ഗ്രൂപ്പിലെ നാലു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ അവര്‍ക്കായിരുന്നു. കാനഡയെ 57 റണ്‍സിനാണ് ആദ്യ കളിയില്‍ സൗത്താഫ്രിക്ക കെട്ടുകെട്ടിച്ചത്. അതിനു ശേഷം ഡബിള്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ അഫ്ഗാനിസ്താനെ കീഴടക്കി.
കരുത്തരായ ന്യൂസിലാന്‍ഡിനെിരേ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് സൗത്താഫ്രിക്ക ആഘോഷിച്ചത്. നാലാമങ്കത്തില്‍ യുഎഇയെ ആറു വിക്കറ്റിനു മുക്കിയ അവര്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.
ഇന്നത്തെ കളിയിലെ 11
ഇന്ത്യ- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ്കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.
സൗത്താഫ്രിക്ക- ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.