കറാച്ചി: ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണയുണ്ടാവില്ലെന്ന് എല്ലാവരും ഉറപ്പിച്ച ഇന്ത്യ- പാകിസ്താന്‍ പോരാട്ടം യാഥാര്‍ഥമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 15ന് കൊളംബോയില്‍ തീരുമാനിച്ചിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ പോരാട്ടം റദ്ദാക്കപ്പെടുയാണെങ്കില്‍ അതു ഐസിസിക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കുമെല്ലാം വലിയ സാമ്പത്തിക നഷ്ടമാുണ്ടാക്കും. ഇതേ തുടര്‍ന്നാണ് നേരത്തേ ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഐസിസി വീണ്ടുമൊരു ചര്‍ച്ച കൂടി നടത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ 15നു കൊളംബോയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മല്‍സരം നേരത്തേ തീരുമാനിച്ച പ്രകാരം നടക്കാനുള്ള സാധ്യത 99 ശതമാനമാണെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കിയ സൂചന.
ഐസിസിയും പിസിബിയും തമ്മില്‍ അണിയറയില്‍ നടത്തിയ ചര്‍ച്ചകളാണ് എല്ലാം കലങ്ങി തെളിയുന്നതിലേക്കു നയിച്ചിരിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐസിസി വക്താത്തള്‍ ലാഹോറിലേക്കു പറക്കുകയായിരുന്നു.
തുടര്‍ന്നാണ് പിസിബിയുമായി ചര്‍ച്ചയിലേര്‍പ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസിസി നേരത്തേയെടുത്ത കടുപിടുത്തതില്‍ നിന്നും ഇതോടെ പിന്നോട്ടു പോയെന്നുമാണ് വിവരം.
പാകിസ്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്ത്യയുമായുള്ള ലോകകപ്പ് പോരാട്ടം ബഹിഷ്‌കരിക്കുന്നതായി പിസിബി പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം കളിക്കുമെന്നും നോക്കൗട്ടില്‍ വീണ്ടും ഇന്ത്യയെ നേരിടേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടുമെന്നും പിസിബി അറിയിച്ചിരുന്നു.
വേദി വിവാദവുമായി ബന്ധപ്പെട്ട് ലോകകപ്പില്‍ നിന്നും പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് പിന്തുണ അറിയിച്ചാണ് ഇന്ത്യക്കെതിരേ കളിക്കാനിറങ്ങില്ലെന്ന തീരുമാനം പാകിസ്താന്‍ എടുത്തത്. ഐസിസി ചില ബോര്‍ഡുകളോടു പക്ഷപാതിത്വം കാണിക്കുന്നതായി അവര്‍ ആരോപിക്കുകയും ചെയ്തിരുന്നു.
പിന്‍മാറ്റത്തിനു പിന്നാലെ പിസിബിക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഐസിസി തീരുമാനിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഫോഴ്‌സ് മജ്യൂര്‍ വകുപ്പ് ഉപയോഗിച്ച് തങ്ങളുടെ തീരുമാനം ന്യായീകരിക്കാനും ശിക്ഷാ നടപടികളില്‍ നിന്നും രക്ഷപ്പെടാനുള്ള നീക്കവും പിസിബി നടത്തി.
പക്ഷെ ഇതെല്ലാം തള്ളിയ ഐസിസി അവരോടു ഇക്കാര്യത്തില്‍ വിശദമായ ന്യായീകരണവും ആവശ്യപ്പെടുകയായിരുന്നു. കോടികള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.