ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ 15ന് നടക്കില്ലെന്നുറപ്പിച്ച ബ്ലോക്ബസ്റ്റര്‍ പോരാട്ടം നടന്നേക്കും. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) 'ഫോഴ്സ് മജ്യൂർ' വ്യവസ്ഥ ഉദ്ധരിച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിസിബിയുമായി ചർച്ച തുടങ്ങി. ഫെബ്രുവരി 15-ന് നടക്കേണ്ട മത്സരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഐസിസി സിഇഒ സഞ്ജോഗ് ഗുപ്തയാണ് നേതൃത്വം നൽകുന്നത്.
ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ശനിയാഴ്ച കൊളംബോയിലെത്തി ചർച്ചകൾ തുടങ്ങി. നിയമങ്ങൾ പാലിക്കാത്ത പക്ഷം ഉണ്ടാകാവുന്ന നഷ്ട്ടസാധ്യതകളും ഫോഴ്സ് മജ്യൂർ വ്യവസ്ഥയുമായി ബന്ധപ്പെട്ട് പിസിബി സ്വീകരിച്ച നടപടികളും ഐസിസി ആരാഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

പാക് സർക്കാർ നിർദ്ദേശപ്രകാരം മത്സരം ബഹിഷ്കരിക്കാൻ പിസിബി ഒരുങ്ങുന്നതായുള്ള അറിയിപ്പിനെത്തുടർന്നാണ് ചർച്ചകൾ. ഫോഴ്സ് മജ്യൂർ വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാമെന്ന് ഐസിസി വിശദീകരിച്ചു. മത്സരം ഉപേക്ഷിച്ചാൽ തെളിവുകൾ, കായിക, വാണിജ്യ, ഭരണപരമായ പ്രത്യാഘാതങ്ങൾ എന്നിവ പരിഗണിക്കണമെന്നും കൗൺസിൽ അറിയിച്ചു. നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ചർച്ചകൾക്ക് പ്രാധാന്യം നൽകുമെന്നും ഐസിസി വ്യക്തമാക്കി.
ഐസിസിയുടെ മറുപടിയെത്തുടർന്ന് പിസിബി തുടർ ചർച്ചകൾക്കായി അന്താരാഷ്ട്ര ബോർഡിനെ സമീപിച്ചു. തർക്കങ്ങളേക്കാൾ സംഭാഷണത്തിന് ഊന്നൽ നൽകി പരിഹാരങ്ങൾക്കായി പിസിബിയുമായി ഐസിസി ഇടപെടുന്നതായി ക്രിക്ക്ബസ് വൃത്തം അറിയിച്ചു:
“ബംഗ്ലാദേശുമായും പിന്നീട് പാകിസ്ഥാനുമായും ഇടപെട്ടപ്പോൾ ഐസിസി നിഷ്പക്ഷതയോടും നീതിയോടും കൂടിയാണ് പ്രവർത്തിച്ചത്. ആഗോള ഇവന്റുകളുടെയും ഭരണസംവിധാനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുകയായിരുന്നു ലക്ഷ്യം. തർക്കത്തേക്കാൾ സംഭാഷണത്തിന് മുൻഗണന നൽകുകയും, ആരാധകരുടെയും കളിക്കാരുടെയും ക്ഷേമത്തിന് പ്രാധാന്യം നൽകുകയും, തീരുമാനങ്ങളിൽ നിഷ്പക്ഷത ഉറപ്പാക്കുകയും ചെയ്തു.”
ഏറ്റവും പുതിയ സൂചനകൾ അനുസരിച്ച്, ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നടന്നേക്കും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ടിയിരുന്ന മത്സരം അതേപടി നടക്കാൻ സാധ്യതയുണ്ട്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്സിനെ തോൽപ്പിച്ചിരുന്നു.