കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ആരു ജയിക്കും? ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്.
ജയിക്കുന്നവര്‍ക്കു അവസാന മല്‍സരത്തിനു കാത്തുനില്‍ക്കാതെ സൂപ്പര്‍ എട്ടിലെത്താമെന്നതിനാല്‍ ഇരുടീമുകളും സ്വപ്‌നം കാണുന്നത് ജയം തന്നെയാണ്. പക്ഷെ ഈ സൂപ്പര്‍ ഈ സൂപ്പര്‍ മഴ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മഴ മാറി നിന്ന് കളി നടന്നാല്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും? ഇതേക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.

കൊളംബോയിലെ ആര്‍ പ്രേദാസ സ്റ്റേഡിയത്തിലെ പിച്ചിലേക്കു വന്നാല്‍ അതു സ്ലോയാണെന്നു കാണാം. നേരത്തേ ഇവിടെ നടന്നിട്ടുള്ള മല്‍സരങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള അതേ പിച്ച് തന്നെയാണ് ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലും ഉപയോഗിക്കുന്നത്.
സ്പിന്നര്‍മാരെ വളരെയധികം തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേത്. നല്ല ഗ്രിപ്പ് ലഭിക്കുന്നതിനൊപ്പം മധ്യ ഓവറുകളില്‍ ടേണും കാണാന്‍ സാധിക്കും. അവസാനമായി ഇവിടെ കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളിലും ആദ്യം ബൗള്‍ ചെയ്ത ടീമിനാണ് മുന്‍തൂക്കം ലഭിച്ചത്.
എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിന് മഴ ഭീഷണിയുള്ളതിനാല്‍ ടോസ് ലഭിക്കുകയാണെങ്കില്‍ റണ്‍ചേസായിരിക്കും കൂടുതല്‍ മികച്ച ഓപ്ഷന്‍. ഇവിടുത്തെ ബൗണ്ടറികള്‍ ദൈര്‍ഘ്യമേറിയതാണ്. അതുകൊണ്ടു തന്നെ ഇവിടെ റണ്ണെടുക്കുകയെന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.
ടി20യില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള റെക്കോര്‍ഡ് നോക്കിയാല്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നു നിസംശയം പറയാം. ഇതുവരെ 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13ലും വിജയം ഇന്ത്യക്കായിരുന്നു. പാകിസ്താന് ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രം.
ഐസിസി ടി20 ലോകകപ്പിലാവട്ടെ എട്ടു തവണ കൊമ്പുകോര്‍ത്തപ്പോള്‍ ഏഴിലും വെന്നിക്കൊടി പാറിച്ചത് ഇന്ത്യയാണ്. ഒരിക്കല്‍ മാത്രമേ പാക് ടീമിനു ജയിക്കാനായിട്ടുള്ളൂ. ഇതാവട്ടെ 2021ല്‍ യുഎഇ വേദിയായ ടൂര്‍ണമെന്റിലുമാണ്. അന്നു പത്തു വിക്കറ്റിനാണ് പാക് ടീം ഇന്ത്യക്ക് അപ്രതീക്ഷിത ഷോക്ക് നല്‍കിയത്.
പാകിസ്താനെതിരേ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍ പ്രധാനമായും നാലു പേരാണ്. ഇതില്‍ ആദ്യത്തെയാള്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മയാണ്.
അസുഖം ഭേദമായ അദ്ദേഹം ഈ മല്‍സരത്തിലൂടെ ടീമിലേക്കു മടങ്ങിയെത്താനൊരുങ്ങുകയാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ആദ്യമായി പാകിസ്താനെതിരേ ഇറങ്ങിയപ്പോള്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുമായി അഭിഷേക് കസറിയിരുന്നു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ശ്രദ്ധിക്കേണ്ട മറ്റു താരങ്ങള്‍. ടി2യില്‍ പഴയ ഫോമിലേക്കു തിരിച്ചെത്തിയ സൂര്യ ഈ വര്‍ഷം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.
അതേസമയം, പാകിസ്താന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട കളിക്കാര്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍, മിസ്റ്ററി ഓഫ് സ്പിന്നറായ ഉസ്മാന്‍ താരീഖ്, പേസര്‍ ഷഹീന്‍ അഫ്രീഡി, സ്പിന്നറായ അബ്രാര്‍ അഹമ്മദ് എന്നിവരുമാണ്.

ഇന്ത്യ തന്നെയാണ് ഈ എല്‍ ക്ലാസിക്കോപോരിലെ ഫേവറിറ്റുകളെന്നാണ് എഐയുടെ പ്രവചനം. 65 മുതല്‍ 75 ശതമാനം വരെയാണ് ഇന്ത്യന്‍ വിജയസാധ്യത. ആഴമേറിയ ബാറ്റിങ് നിര, കൂടുതല്‍ മികച്ച സ്പിന്‍ ആക്രമണം, മെച്ചപ്പെട്ട പേസ് നിര, മാനസികമായുള്ള മുന്‍തൂക്കം, ഇതുവരെയുള്ള മല്‍സരങ്ങളിലെ ആധികാരിക വിജയം എന്നിവയെല്ലാം ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന കാര്യങ്ങളാണ്.
മറുഭാഗത്ത് ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ പാകിസ്താനും അപ്രതീക്ഷിത വിജയങ്ങള്‍ കൊയ്യാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കുകയെന്നതാണ്. ഉസ്മാന്‍ താരീഖും അബ്രാര്‍ അഹമ്മദുമടങ്ങുന്ന സ്പിന്‍ നിര ഇന്ത്യയെ വേഗത്തില്‍ എറിഞ്ഞിട്ടാല്‍ പാകിസ്താന് പ്രതീക്ഷയ്ക്കു വകയുണ്ട്. സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ബാറ്റിങില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചാലും പാകിസ്താനു സര്‍പ്രൈസ് ജയം കൊയ്യാന്‍ സാധിച്ചേക്കും.
ഇന്ത്യ- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്/ കുല്‍ദീപ് യാദവ്.
പാകിസ്താന്‍- സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് / ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്.