ഐസിസി ടി20 ലോകകപ്പില്‍ എതിരാളികളുടെ ഉറക്കം കെടുത്താന്‍ ഇത്തവണ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയില്ല. എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ട് കംഗാരുപ്പടയ്ക്ക് ആദ്യ റൗണ്ടില്‍ തന്നെ അടിതെറ്റിയിരിക്കുകയാണ്. ആദ്യം സിംബാബ്‌വെയോടും പിന്നാലെ ശ്രീലങ്കയോടുമേറ്റ തോല്‍വികളാണ് ഓസീസിന്റെ കഥ കഴിച്ചത്.
ഈ ഗ്രൂപ്പില്‍ നിന്നും ശ്രീലങ്കയ്‌ക്കൊപ്പം സിംബാബ്‌വെയും സൂപ്പര്‍ എട്ടിലേക്കു മുന്നേറിയിരിക്കുകയാണ്. ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഓസീസ് പുറത്തായിരിക്കുന്നത്. ഇത്ര വലിയൊരു ദുരന്തം മിച്ചെല്‍ മാര്‍ഷും സംഘവും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ലെന്നുറപ്പാണ്. കുറഞ്ഞത് സെമി ഫൈനലിലെങ്കിലും ഓസീസ് സ്ഥാനം പ്രതീക്ഷിച്ചിരുന്നു.
ഓസ്‌ട്രേലിയയുടെ നേരത്തേയുള്ള പുറത്താവലോടെ ഈ ലോകകപ്പില്‍ ഇന്ത്യയോ, പാകിസ്താനോ ചാംപ്യന്‍മാരാവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ വലിയൊരു കാരണം കൂടിയുണ്ട്. അതു എന്താണെന്നു നോക്കാം.

ഐസിസി ടൂര്‍ണമെന്റുകളുടെ ഇതു വരെയുള്ള ചരിത്രമെടുത്താല്‍ ഓസ്‌ട്രേലിയന്‍ ടീം ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ പുറത്തായപ്പോള്‍ അതിന്റെ ഗുണം കൂടുതലായും ലഭിച്ചിട്ടുള്ളത് ഇന്ത്യക്കും പാകിസ്താനുമാണെന്നു കാണാം.
1983ലെ ഏകദിന ലോകകപ്പില്‍ ഓസീസ് ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് മടങ്ങിയിരുന്നു. അന്നു കിരീടുമുയര്‍ത്തിതാവട്ടെ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ് നയിച്ച ഇന്ത്യന്‍ ടീമുമാണ്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
അതിനു ശേഷം 1992ലെ ഏകദിന ലോകകപ്പിലും ഓസ്‌ട്രേലിയക്ക് ഗ്രൂപ്പുഘട്ടത്തില്‍ തന്നെ അടിതെറ്റി. അന്നു പക്ഷെ കോളടിച്ചത് ഇന്ത്യക്കല്ല, പാകിസ്താനാണ്. ഇമ്രാന്‍ ഖാന് കീഴില്‍ ചരിത്രത്തിലാദ്യമായി പാക് ടീം ലോകകപ്പില്‍ മുത്തമിട്ടു.
2009ലെ രണ്ടാമത്തെ ടി20 ലോകകപ്പിലും ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ ആദ്യ റൗണ്ടില്‍ തന്നെ അസ്തമിച്ചു. ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായതാവട്ടെ പാകിസ്താനുമാണ്. പാക് പടയുടെ കന്നി ടി20 ലോകകപ്പ് നേട്ടം കൂടിയായിരുന്നു അത്.
2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ് ഓസ്‌ട്രേലിയക്കു ഗ്രൂപ്പു ഘട്ടത്തില്‍ അടിതെറ്റിയ മറ്റൊരു പ്രധാന ടൂര്‍ണമെന്റ്. എംഎസ് ധോണിക്കു കീഴില്‍ അന്നു കപ്പുയര്‍ത്തിയത് ഇന്ത്യയുമായിരുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫിയിലും ഓസീസ് ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ കംഗാരുപ്പടയ്ക്ക് അടിതെറ്റി.
ആ ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ജേതാക്കളാവുകയും ചെയ്തു. ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയിലേറി ഇന്ത്യയെ വന്‍ മാര്‍ജിനിലാണ് പാക് ടീം തകര്‍ത്തത്. ഗ്രൂപ്പു ഘട്ടത്തില്‍ പാകിസ്താനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നെങ്കിലും ഫൈനലില്‍ അവര്‍ കണക്കു തീര്‍ക്കുകയായിരുന്നു.

ടി20 ലോകകപ്പില്‍ ഇത്തവണ ഗംഭീര വിജയവുമായാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ഗ്രൂപ്പ് ബിയില്‍ അവരുടെ ആദ്യ എതിരാളി അയര്‍ലാന്‍ഡായിരുന്നു. 67 റണ്‍സിന്റെ ആധികാരിക ജയമാണ് ട്രാവിസ് ഹെഡിനു കീഴില്‍ ഓസീസ് സ്വന്തമാക്കിയത്. ഓസീസ് നല്‍കിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് ടീം വെറും 115 റണ്‍സിനു കൂടാരം കയറുകയും ചെയ്തു.
പക്ഷെ പിന്നീട് ഓസീസ് ടീമിന്റെ ട്രാക്ക് തെറ്റി. സിംബാബ്‌വെയുമായുള്ള രണ്ടാമങ്കത്തിലേറ്റ 23 റണ്‍സിന്റെ തോല്‍വി അവരുടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിച്ചു. 170 റണ്‍സിലേക്കു ബാറ്റ് വീശിയ ഓസീസ് തകര്‍ന്നടിഞ്ഞു. വെറും 146 റണ്‍സില്‍ ഓസീസ് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരം ഓസീസിന് ഡു ഓര്‍ ഡൈ ആയി മാറി.
പരിക്കു ഭേദമായി ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് തിരിച്ചെത്തിയിട്ടും കളി ജയിക്കാന്‍ കംഗാരുക്കള്‍ക്കായില്ല. എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ഓസീസിന് നേരിട്ടത്. 181 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടിയെങ്കിലും പതും നിസങ്കയുടെ അപരാജിത സെഞ്ച്വറി ഓസീസിന്റെ അന്ത്യം കുറിക്കുകയായിരുന്നു.