അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ള രണ്ടു ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയുമാണ്. ഇവരിലൊരാള്‍ ഇത്തവണ കിരീടമുയര്‍ത്തുമെന്നാണ് ഭൂരിഭാഗം പേരുടെയും പ്രവചനം. അത്ര മാത്രം കരുത്തുറ്റ, സന്തുലിതമായ ടീമാണ് ഇരുവര്‍ക്കുമുള്ളത്.
സൂര്യകുമാര്‍ യാദവിനു കീഴിലാണ് ലോകം കീഴടക്കാനുള്ള ഇന്ത്യയുടെ പടയൊരുക്കമെങ്കില്‍ ഓസീസിനെ നയിക്കുന്നത് മിച്ചെല്‍ മാര്‍ഷുമാണ്. രണ്ടു ടീമുകളുടെയും ഇലവനിലെ ഓരോ താരങ്ങളെയും പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഏതു ടീമാണ് മുന്നിലെന്നു നോക്കാം.

ഏതു ടീം മുന്നില്‍?
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയുമായിരിക്കും. എന്നാല്‍ ഓസ്‌ട്രേലിയക്കായി ഓപ്പണിങില്‍ ഇറങ്ങുക ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷും വെടിക്കെട്ട് താരം ട്രാവിസ് ഹെഡുമാണ്.
സഞ്ജുവിനെയും മാര്‍ഷിനെയും താരതമ്യം ചെയ്യുമ്പോള്‍ മാര്‍ഷ് തന്നെയാണ് ഒരുപടി മുന്നില്‍. കാരണം സഞ്ജുവിനേക്കാള്‍ ടീമിനു ആശ്രയിക്കാവുന്നയാളാണ് മാര്‍ഷ്. കൂടാതെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. കൂടാതെ സഞ്ജുവിനേക്കാള്‍ അനുഭസമ്പത്തം മികച്ച ടി20 റെക്കോര്‍ഡുമെല്ലാം മാര്‍ഷിനുണ്ട്.
ഇനി അഭിഷേകിനെയും ഹെഡിനെയും താരതമ്യം ചെയ്താല്‍ അവിടെ ഹെഡായിരിക്കു മുന്നില്‍. രണ്ടു പേരും ഒരുപോലെ അപകടകാരിയാണെങ്കിലും ചെറിയ മുന്‍തൂക്കം ഹെഡിനായിരിക്കും. അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ ഹെഡിനു മേല്‍ക്കൈയുണ്ട്. കൂടാതെ അഭിഷേകിനേക്കാള്‍ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ ഓസീസ് താരത്തിനു സാധിക്കുകയും ചെയ്യും.
ഇന്ത്യക്കു വേണ്ടി മൂന്നാമനായി തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് കളിക്കാനിറങ്ങുക. ഓസീസിന്റെ മൂന്നാമന്‍ വിക്കറ്റ് കീപ്പറായ ജോഷ് ഇംഗ്ലിസും തൊട്ടുപിറകെ കാമറൂണ്‍ ഗ്രീനുമായിരിക്കും.
തിലകിനെയും ഇംഗ്ലിസിനെയും താരതമ്യം ചെയ്യുമ്പോള്‍ രണ്ടു പേരും ഏറെക്കുറെ ഒപ്പമാണെന്നു പറയാം. എന്നാല്‍ ഗ്രീനുമായി താരതമ്യം ചെയ്താല്‍ മുന്നിലെത്തുക സൂര്യയായിരിക്കും. ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും കണക്കുകളെടുത്താല്‍ ഗ്രീനിനേക്കാള്‍ ഏറെ മുന്നിലായിരിക്കും സ്‌കൈ.
ഇന്ത്യക്കു വേണ്ടി അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ കളിക്കുക ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ് എന്നിവരാവും. മറുഭാഗത്തു ഓസ്‌ട്രേലിയക്കായി സമാന റോളുകളിലെത്തുക മാര്‍ക്കസ് സറ്റോയ്‌നിസ്, ടിം ഡേവിഡ്, മാറ്റ് റെന്‍ഷോ എന്നിവരായക്കും. ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ സ്‌റ്റോയ്‌നിസിനേക്കാള്‍ ഏറെ മുന്നിലാണ് ഹാര്‍ദിക്കെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഡേവിഡിനെയും ദുബെയെയും താരതമ്യം ചെയ്താല്‍ ഡേവിഡാണ് ബെസ്റ്റ്. ബാറ്റിങില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് അത്ര മാത്രം വലുതാണ്. റെന്‍ഷോയുമായി തട്ടിച്ച് നോക്കിയാല്‍ അവിടെ മുന്‍തൂക്കം റിങ്കുവിനാണ്. ഇനി ഇരുടീമിലെയും അവസാനത്തെ നാലു പേരെ താരതമ്യം ചെയ്യാം.
അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്. വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറില്‍, ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, നതാന്‍ എല്ലിസ്, ആസം സാംപ എന്നിവരുമുണ്ടാവും. അക്ഷറുമായി താരതമ്യം ചെയ്താല്‍ ഒപ്പം നിര്‍ത്താവുന്നയാളാണ് കമ്മിന്‍സ്. അതുപോലെ തന്നെ ബുംറയും ഹേസല്‍വുഡും ഒരുപോലെ പരിഗണിക്കാവുന്നവരാണ്.
എന്നാല്‍ എല്ലിസിനേക്കാള്‍ മിടുക്കനാണ് അര്‍ഷ്ദീപ്. കൂടാതെ സ്പിന്‍ വിഭാഗത്തില്‍ വരുണും സാംപയേക്കാള്‍ മുകളില്‍ തന്നെ. ഇനി രണ്ടു ടീമുകളും ഓവറോള്‍ നോക്കിയാല്‍ 5-3ന് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. ശേഷിച്ച മൂന്നു പേരുടെയും കാര്യത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പവും നില്‍ക്കുന്നു.