ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നിരാശരാക്കിയാണ് ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിക്കുകുയും തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും ഐസിസി പുറത്താക്കുകയും ചെയ്ത ബംഗ്ലാദേശിനെ പിന്തുണച്ചാണ് പാകിസ്താന്റെ ഈ നീക്കം.
ഈ മാസം 15നു ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോര് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഗ്രൂപ്പ് എയിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കെതിരേ കളിക്കില്ലെങ്കിലും ബാക്കിയുള്ള മുഴുവവന്‍ മല്‍സരങ്ങിലും ഇറങ്ങുമെന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാകിസ്താന്‍ ടീം 15നുള്ള മല്‍സരത്തില്‍ കളിക്കില്ലെങ്കിലും ഇന്ത്യക്കു ശ്രീലങ്കയിലേക്കു പറക്കാതിരിക്കാന്‍ കഴിയില്ല. മുന്‍ നിശ്ചയിച്ച പ്രകാരം സൂര്യകുമാര്‍ യാദവിനും സംഘത്തിനും അവിടേക്ക് യാത്ര ചെയ്‌തേ തീരൂ. മല്‍സരം നടക്കില്ലെന്ന് ഉറപ്പായിട്ടും ഇന്ത്യന്‍ ടീം അവിടേക്ക് പോവണമെന്നതിന് ഒരു കാരണം കൂടിയുണ്ട്. അതു എന്താണെന്നറിയാം.
എന്തുകൊണ്ട് ഇന്ത്യ ലങ്കയിലെത്തണം?
ഐസിസിയുടെ പ്രോട്ടോക്കോള്‍ പ്രകാരം ഒരു മല്‍സരം ഏതെങ്കിലുമൊരു ടീം ബഹിഷ്‌കരിക്കുകയാണെങ്കില്‍ രണ്ടാമത്തെ ടീം മല്‍സരവേദിയിലെത്തേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ കളിക്കാതെ തന്നെ ഈ മല്‍സരത്തിലെ വിലപ്പെട്ട പോയിന്റ് ആ ടീമിനു ലഭിക്കുകയുള്ളൂ. ഐസിസി ടി20 ലോകകപ്പിലേക്കു വന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മല്‍സരത്തിനും രണ്ടു പോയിന്റ് വീതമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
പാകിസ്താന്‍ ടീം ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ ഇന്ത്യക്ക് ഈ രണ്ടു പോയിന്റ് വേണമെങ്കില്‍ കൊളംബോയിലെത്തുക തന്നെ വേണം. ഈ മല്‍സരത്തിനു മുന്നോടിയായുള്ള പ്രീമാച്ച് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കും.
അതിനു ശേഷം മല്‍സരദിവസമായ 15ന് പതിവുപോലെ വേദിയിലെത്തുകയും വേണം. അതിനു ശേഷം മാച്ച് റഫറി കളി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യും. തുടര്‍ന്നായിരിക്കും ഇന്ത്യക്കു കളിയിലെ വിജയികള്‍ക്കുള്ള രണ്ടു പോയിന്റ് അനുവദിക്കുക.
അതേസമയം, യുഎഇ വേദിയായ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നും ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. പ്രാഥമി റൗണ്ടില്‍ മാത്രമല്ല, സൂപ്പര്‍ ഫോറിലും ഫൈനലിലുമെല്ലാം ഇരുടീമുകളും ഏറ്റുമുട്ടി. ഇവയിലെല്ലാം ഇന്ത്യ തന്നെ വിജയവും കൊയ്തു.

ഈ ടൂര്‍ണമെന്റിലെ ഇന്ത്യ- പാക് മല്‍സരങ്ങളില്‍ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലായിരുന്നു. ആദ്യ മല്‍സരത്തില്‍ ടോസിനു ശേഷവും കഴി കഴിഞ്ഞപ്പോഴും പാകിസ്താനുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. കൂടാതെ യുദ്ധ വിമാനം വെടിവച്ചിടുന്ന തരത്തില്‍ ആദ്യം പാക് പേസര്‍ ഹാരിസ് റൗഫും പിന്നീട് ജസ്പ്രീത് ബുംറയും ആംഗ്യം കാണിച്ചതും കോളിളക്കമുണ്ടാക്കി.
ലോകകപ്പിനുളള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).
പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്
സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ ആസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), നസീം ഷാ, സാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരീഖ്, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ.