ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിലെ പാകിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം നിർണായക ഘട്ടത്തിലേക്ക്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) എന്നിവ തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണിത്.
പ്രതിസന്ധി പരിഹരിക്കാൻ പിസിബി സമർപ്പിച്ച പല പ്രധാന ആവശ്യങ്ങളും ICC തള്ളി. ബംഗ്ലാദേശിന്റെ ടൂർണമെന്റിലെ സാമ്പത്തിക വിഹിതമായിരുന്നു PCBയുടെ പ്രധാന ആശങ്ക. പങ്കെടുക്കുന്നില്ലെങ്കിലും അവർക്ക് സാമ്പത്തിക നഷ്ടമില്ലെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു.

എന്നാൽ വരുമാന വിഹിതം അതേപടി തുടരുമെന്നും പ്രശ്നം ഇതിനകം പരിഹരിച്ചതായും ഐസിസി വ്യക്തമാക്കി. നഷ്ടപരിഹാരമായി ഒരു അധിക ഐസിസി ടൂർണമെൻ്റിനു പകരം, അണ്ടർ 19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്നത് പരിഗണിക്കാൻ ഐസിസി തയ്യാറാണെന്ന് അറിയിച്ചു.
ഇന്ത്യ-പാകിസ്ഥാൻ പരമ്പരയ്ക്ക് ഐസിസിയുടെ സഹായം തേടിയ പിസിബിയുടെ നീക്കങ്ങൾ തർക്കവിഷയമായി. ഉഭയകക്ഷി ക്രിക്കറ്റ് വ്യക്തിഗത ബോർഡുകളുടെ പരിധിയിലാണെന്നും വ്യക്തമാക്കിയ ഐസിസി ഈ നിർദ്ദേശം തള്ളി.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരുൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര, 2026-ൽ ബംഗ്ലാദേശിലേക്കുള്ള ഇന്ത്യൻ ടൂറിനുള്ള ഐസിസി പിന്തുണ എന്നീ പിസിബി നിർദ്ദേശങ്ങൾക്കും സമാനമായ മറുപടി ലഭിച്ചു. ഇവയെല്ലാം അതത് ബോർഡുകളുടെ അധികാരപരിധിയിലാണെന്ന് ഐസിസി ആവർത്തിക്കുകയും ചെയ്തു.
ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മാച്ചിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കും മുമ്പ് പ്രധാനമന്ത്രിയുമായി കൂടിയാലോചിക്കാൻ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി കൂടുതൽ സമയം തേടി. പാകിസ്ഥാന് മറുപടി നൽകാൻ 24 മണിക്കൂർ ഐസിസി അനുവദിച്ചിട്ടുണ്ട്.
സാഹചര്യങ്ങൾ ലഘൂകരിച്ചെങ്കിലും അന്തിമ കരാറായിട്ടില്ല. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള ഔദ്യോഗിക ഐസിസി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.