മുംബൈ: നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് ഐസിസി ടി20 ലോകകപ്പിലെ കന്നിയങ്കത്തില്‍ വമ്പന്‍ ഷോക്കാണ് അമേരിക്കയ്‌ക്കെതിരേ നേരിട്ടത്. വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ റണ്‍മഴ കാണാനെത്തിയ ആരാധകരെ കാത്തിരുന്നത് പക്ഷെ വിക്കറ്റ് മഴയാണ്.
ഇതോടെ ഇന്ത്യ ശരിക്കും കളിക്കുന്നത് അമേരിക്കയോടു തന്നെയാണോ, അതോ ഓസ്‌ട്രേലിയയോടാണോയെന്ന് പോലും അവര്‍ സംശയിച്ചിരിക്കാം. ആ തരത്തിലുള്ള അവിശ്വസനീയ ബാറ്റിങ് തകര്‍ച്ചയാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാരോടു ഇന്ത്യക്കു നേരിട്ടത് പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ ബാക്ക് ഫൂട്ടിലാവുകയും ചെയ്തു.

നാലു വിക്കറ്റിന് 46 റണ്‍സെന്ന നിലയിലാണ് ഇന്ത്യന്‍ ടീം പവര്‍പ്ലേ അവസാനിപ്പിച്ചത്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ എന്നിവരുടെയെല്ലാം വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. എങ്ങനെയാണ് കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇന്ത്യയെ അമേരിക്ക പൂട്ടിയതെന്നറിയാം.
അനുഭവ സമ്പത്ത് കുറഞ്ഞ അമേരിക്കന്‍ ബൗളിങ് നിരയ്‌ക്കെതിരേ 300 റണ്‍സെങ്കിലും ഇന്ത്യ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ സൗരഭ് നേത്രവാല്‍ക്കറുടെ ആദ്യത്തെ ഓവറിലെ നാലു ബോളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഈ കളി ഈസി വാക്കോവറാവില്ലെന്ന് ഉറപ്പായി.
കാരണം ആദ്യത്തെ നാലു ബോളിലും അക്കൗണ്ട് പോലും തുറക്കാന്‍ ഇഷാന്‍ കിഷനായില്ല. അഞ്ചാം ബോളില്‍ സിക്‌സറുമായി അദ്ദേഹം അക്കൗണ്ട് തുറന്നതോടെ വാംഖഡെയ്ക്കു ജീവന്‍ വച്ചു. അടുത്ത ബോളില്‍ സിംഗിളുമായി ഇന്ത്യ ഓവറും അവസാനിച്ചു.
പക്ഷെ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയെ ഗോള്‍ഡന്‍ ഡെക്കാക്കിയ അലി ഖാന്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. അഭിഷേകിന്റെ വീക്ക്‌നെസ് മനസ്സിലാക്കിയുള്ള കൃത്യമായ ഹോം വര്‍ക്കാണ് അമേരിക്കയ്ക്ക് ഈ വിക്കറ്റ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ വീക്ക്‌നസ് മനസിലാക്കിയ അമേരിക്ക ബൗണ്ടറി ലൈനിന് അരികെ ഡീപ്പ് കവറില്‍ ഫീല്‍ഡറെ നിര്‍ത്തുകയായിരുന്നു.
ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ അലി ഖാന്റെ ലെങ്ത്ത് ബോളിനെതിരേ അഭിഷേക് വമ്പന്‍ ഷോട്ടിനു തുനിഞ്ഞെങ്കിലും സഞ്ജയ് കൃഷ്ണമൂര്‍ത്തി ഡീപ്പ് കവറില്‍ റണ്ണിങ് ക്യാച്ചിലൂടെ അതു വരുതിയിലാക്കി. നേത്രാവല്‍ക്കറുടെ അടുത്ത ഓവറില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 16 റണ്‍സ് ഇന്ത്യയുടെ അക്കൗണ്ടിലേക്കു വന്നു. എല്ലാം തിലക് വര്‍മയുടെ ബാറ്റില്‍ നിന്നായിരുന്നു.
വിക്കറ്റെടുത്തിട്ടും അടുത്ത ഓവറില്‍ അലി ഖാനെ മാറ്റി മറ്റൊരു പേസറായ ഷാഡ്‌ലി വാന്‍ ഷാല്‍വിക്കിനെ അമേരിക്കന്‍ നായകന്‍ മൊനാങ്ക് പട്ടേല്‍ കൊണ്ടുവന്നു. ഫോറടക്കം എട്ടു റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്.
അടുത്ത ഓവറിലെ നാലാം ബോളില്‍ ഇഷാനെ സ്വന്തം ബൗളിങില്‍ മടക്കാനുള്ള അവസരം അലിഖാന് കൈവിട്ടു. അഞ്ചാം ബോളില്‍ ഫോറും പിന്നാലെ സിക്‌സുമടിച്ചാണ് ഇഷാന്‍ ഇതു ആഘോഷിച്ചത്.

തുടര്‍ന്നായിരുന്നു ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്കു തള്ളിയിട്ട പവര്‍പ്ലേയിലെ അവസാന ഓവര്‍. ഇതു എറിഞ്ഞതാവട്ടെ ഷാല്‍വിക്കുമായിരുന്നു. മൂന്നു വമ്പന്‍ വിക്കറ്റുകളാണ് ഈ ഓവറിവല്‍ വീണത്. എല്ലാം തീര്‍ത്തും വ്യത്യസ്തമായ ലൈനും ലെങ്ത്തുമുള്ള ബോളുകളായിരുന്നു.
രണ്ടാമത്തെ ബോളിലാണ് ഇഷാന്‍ വീണത്. വെറും 110.7 കിമി മാത്രം വേഗതയുള്ള ഒരു സ്ലോ ബോളായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ കരുത്തുറ്റ ഷോഷോട്ടിനു ശ്രമിച്ചെങ്കിലും മിഡ് ഓഫില്‍ മിലിന്ദ് കുമാറിന്റെ കൈകളിലെത്തുകയായിരുന്നു.
അഞ്ചാമത്തെ ബോളില്‍ തിലകിനെയും ഷാല്‍വിക്ക് മടക്കി. വേഗം കുറഞ്ഞ ഒരു ഷോര്‍ട്ട് ബോളാണ് ബൗളര്‍ പരീക്ഷിച്ചത്. തിലക് പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ടൈമിങ് പാടെ പാളി. ഇതു നേരെ മിഡ് വിക്കറ്റില്‍ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിന്റെ കൈകളിലുമെത്തി. തുടര്‍ന്നെത്തിയത് ശിവം ദുബെയാണ്. ഒരു അപ്രതീക്ഷിത ബൗണ്‍സറില്‍ ദുബെ സ്തബ്ധനായി.
വേഗത കുറഞ്ഞ ബോളായിരുന്നു ഇത്. ദുബെ രണ്ടു മനസോടെ ഷോട്ടിനു ശ്രമിച്ചപ്പോള്‍ എഡ്ജായ ബോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നേരെ നേത്രാവല്‍ക്കറുടെ കൈളിലെത്തതുകയും ചെയ്തു. ഇതോടെ ടീം നാലു വിക്കറ്റിനു 46 റണ്‍സിലേക്കും തകര്‍ന്നടിയുകയായിരുന്നു. സ്ലോ ബോളുകള്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചതും കൃത്യമയ ഫീല്‍ഡ് പ്ലേസ്‌മെന്റുകളുമാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ക്കാന്‍ അമേരിക്കയെ സഹായിച്ചത്.