പല്ലെക്കെലെ: മുന്‍ ചാംപ്യന്‍മാരും ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും ഫേവറിറ്റുകളുമായ ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ നാണം കെട്ട് പുറത്തേക്ക്. ഗ്രൂപ്പ് ബിയിലെ ഡൂ ഓര്‍ ഡൈ പോരില്‍ ആതിഥേയരായ ശ്രീലങ്കയോടു എട്ടു വിക്കറ്റിനാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. ഇതോടെ കംഗാരുപ്പട പുറത്താവലിന്റെ വക്കിലെത്തിയപ്പോള്‍ ലങ്ക സൂപ്പര്‍ എട്ടിലേക്കും കുതിച്ചു.
182 റണ്‍സെന്ന വലിയ വിജയലക്ഷ്യം രണ്ടോവര്‍ ബാക്കി നില്‍ക്കെ വെും രണ്ടു വിക്കറ്റിന് ലങ്ക മറികടക്കുകയായിരുന്നു. ഇതിനു അവരെ സഹായിച്ചതാവട്ടെ ഓപ്പണര്‍ പതും നിസങ്കയുടെ കിടിലന്‍ സെഞ്ച്വറിയാണ്.

വെറും 52 ബോളില്‍ പുറത്താവാതെ അദ്ദേഹം നേടിയത് 100 റണ്‍സാണ്. 10 ഫോറും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടും. കുശല്‍ മെന്‍ഡിസാണ് (51) മറ്റൊരു പ്രധാന സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ നിസങ്ക-മെന്‍ഡിസ് സഖ്യം 66 ബോളില്‍ നേടിയ 97 റണ്‍സാണ് ലങ്കന്‍ ജയത്തിന് അടുത്തറയിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് 181ന് പുറത്താവുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 103ല്‍ നിന്നാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. അവസാന അഞ്ചോവറില്‍ വെറും 30 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് അവര്‍ കളഞ്ഞു കുളിച്ചത്. ട്രാവിസ് ഹെഡ് (56), ക്യാപ്്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (54) എന്നിവരാണ് ഓസീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ലങ്കയ്ക്കായി ദുഷന്‍ ഹേമന്ത മൂന്നും ദുഷ്മന്ത ചമീര രണ്ടും വിക്കറ്റുകളെടുത്തു.
ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ ദസുന്‍ ഷനക ബൗളിങ് തിരഞ്ഞെടുക്കുകയയിരുന്നു. പരിക്കു ഭേദമായ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് ഈ മല്‍സരത്തില്‍ ഓസീസ് നിരയില്‍ തിരിച്ചെത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം, ആദ്യ രണ്ടു മല്‍സരങ്ങളും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ട്രാവിസ് ഹെ്ഡാണ് ടീമിനെ നയിച്ചത്.
പ്ലെയിങ് ഇലവന്‍
ഓസ്‌ട്രേലിയ- മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, കൂപ്പര്‍ കോണോളി, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, ആദം സാംപ.
ശ്രീലങ്ക- പതും നിസ്സാങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), പവന്‍ രത്‌നായകെ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ്, ദുഷന്‍ ഹേമന്ത, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരാന,
കൊല്‍ക്കത്ത: ലോകകപ്പിന്റെ ഗ്രൂപ്പ് സിയിലെ അവസാന മല്‍സരത്തില്‍ ഇറ്റലിയെ തകര്‍ത്ത് രണ്ടു തവണ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ ഇടം നേടിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഈ ഗ്രൂപ്പില്‍ നിന്നും നേരത്തേ തന്നെ മുന്നേറിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടും സൂപ്പര്‍ എട്ടില്‍ കടന്നത്.
ആവേശകരമായ മല്‍സരത്തില്‍ വീറുറ്റ പോരാട്ടം നടത്തിയാണ് ഇംഗ്ലണ്ടിനെതിരേ ഇറ്റലി കീഴടങ്ങിയത്. 24 റണ്‍സിനാണ് ഇംഗ്ലീഷ് ടീമിന്റെ വിജയം. 203 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഇറ്റലിക്ക് ഇംഗ്ലണ്ട് നല്‍കിയത്. അഗ്രസീവായി കളിച്ച ഇറ്റലി അവസാനം വരെ പൊരുതിയെങ്കിലും 178ന് ഓള്‍ഔട്ടാവുകയായിരുന്നു,
25 ബോളില്‍ 60 റണ്‍സെടുത്ത ബെന്‍ മനെന്റിയുടെ വെടിക്കെട്ട് ഇംഗ്ലണ്ടിനെ വിറപ്പിക്കുക തന്നെ ചെയ്തു. ആറു സിക്‌സറും നാലു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗ്രാന്റ് സ്റ്റുവര്‍ട്ട് (23 ബോളില്‍ 45), ജസ്റ്റിന്‍ മോസ്‌ക (34 ബോളില്‍ 43) എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി ജാമി ഒവേര്‍ട്ടനും സാം കറെനും മൂന്നു വിക്കറ്റുകള്‍ വീതം നേടി.

നേരത്തേ 17ാം ഓവറില്‍ ആറു വിക്കറ്റിന് 159 റണ്‍സെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന്റെ രക്ഷകനായത് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സാണ്. ഏഴാമനായി ക്രീസിലെത്തിയ അദ്ദേഹം 22 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 53 റണ്‍സാണ്. നാലു സിക്‌സറും മൂന്നു ഫോറുമടക്കമാണിത്. 35 റണ്‍സെടുത്ത ടോം ബാന്റനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
ഡല്‍ഹി: രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം വിജയവുമായി ടി20 ലോകകപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്താന്‍. ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മല്‍സരത്തില്‍ യുഎഇക്കെതിരേ അവസാന ഓവറിലായിരുന്നു അഫ്‌ന്റെ അഞ്ചു വിക്കറ്റ് വിജയം. ഇതോടെ സൂപ്പര്‍ എട്ട് സാധ്യതകളും അഫ്ഗാന്‍ നിലനിര്‍ത്തി.
അടുത്ത മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ കാനഡ അട്ടിമറിക്കുകയും അതോടൊപ്പം കാനഡയ്‌ക്കെതിരേ തന്നെ അഫ്ഗാന്‍ വലിയ മാര്‍ജിനില്‍ ജയിക്കുകയും വേണം. ഇതു സംഭവിച്ചാല്‍ സൗത്താഫ്രിക്കയ്ക്കു പിറകെ അഫ്ഗാനും സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടും.
161 റണ്‍സിന്റെ ലക്ഷ്യമാണ് അഫ്ഗാന് യുഎഇ നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ ഒമ്പതു വിക്കറ്റിന് 160 റണ്‍സെടുക്കുകയായിരുന്നു. ചേസില്‍ നാലു ബോള്‍ ബാക്കിനില്‍ക്കെ അഫ്ഗാന്‍ വിജയ റണ്‍സും കുറിച്ചു. ഇബ്രാഹിം സദ്രാന്‍ (53), അസ്മത്തുള്ള ഒമര്‍സായ് (40*) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവര്‍ക്ക് തുണയായത്.