നിലവിലെ ജേതാക്കളും കിരീട ഫേവറിറ്റുകളുമായ ടീം ഇന്ത്യ ഐസിസി ടി20 ലോകകപ്പിലെ തുടക്കം മോശമാക്കിയില്ല. നാലില്‍ നാലും ജയിച്ച് രാജകീയമായി തന്നെയാണ് സൂര്യകുമാര്‍ യാദവും സംഘവും സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങിയത്.
ബദ്ധവൈരികളായ പാകിസ്താനെ കൂടാതെ അസോസിയേറ്റ് ടീമുകളായ യുഎസ്എ, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരെയെല്ലാം തകര്‍ത്തുവിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇതില്‍ ഏറ്റവും ആധികാരികമെന്നു വിളിക്കാവുന്ന ജയം പാക് പടയ്‌ക്കെതിരേയുള്ളതു തന്നെയാണ്. 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്.
വ്യത്യസ്ത ഹീറോകള്‍ ഓരോ കളിയിലും ഉയര്‍ന്നു വന്നുവെന്നത് ഇന്ത്യക്കു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഏതെങ്കിലുമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നില്ലെന്നു ഇതിലൂടെ ഇന്ത്യ തെളിയിക്കുകയും ചെയ്തു. പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ ചില താരങ്ങള്‍ വന്‍ ഫ്‌ളോപ്പായി മാറിയെന്നു കാണാം, ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കവുന്നയാള്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മയാണ്. കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും അദ്ദേഹം ഡെക്കായി മാറിയെന്നതാണ് ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ടി20യില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഏറ്റവുമധികം റണ്ണെടുക്കുകയും ഏഷ്യാ കപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്ത അഭിഷേകില്‍ നിന്നും ഇങ്ങനെയൊരു കൊടും ചതി ആരും പ്രതീക്ഷിച്ചതല്ല. യുഎസ്എയുമായുള്ള ആദ്യ കളിയില്‍ പേസര്‍ക്കെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹം ഡീപ്പ് കവറില്‍ ക്യാച്ച് നല്‍കുകയായിരുന്നു.
അസുഖം കാരണം നമീബിയക്കെതിരേ പുറത്തിരുന്ന അഭിഷേക് പാകിസ്താനെതിരേ ടീമില്‍ തിരിച്ചെത്തി. പക്ഷെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ ആദ്യ ഓവറില്‍ തന്നെ മിഡ് ഓണില്‍ ക്യാച്ച് നല്‍കുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സിനെതിരേയാവട്ടെ ആര്യന്‍ ദത്തെറിഞ്ഞ ആദ്യ ഓവറില്‍ അഭിഷേക് ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു.
അഭിഷേക് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയിലെ മറ്റൊരു ഫ്‌ളോപ്പ് തിലക് വര്‍മയാണ്. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ അദ്ദേഹം ലോകകപ്പിനു തൊട്ടുമുമ്പാണ് ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നത്. പക്ഷെ ബാറ്റിങിലെ പഴയ താളം നഷ്ടമായതു പോലെയാണ് ഗ്രൂപ്പുഘട്ടത്തില്‍ തിലക് കാണപ്പെട്ടത്.
നാലിന്നിങ്‌സില്‍ 26.50 ശരാശരിയില്‍ 120.45 എന്ന മോശം സ്‌ട്രൈക്ക്‌റേറ്റോടെ വെറും 106 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 31 റണ്‍സുമാണ്. അഗ്രസീവായ ഒരിന്നിങ്‌സ് പോലും ഗ്രൂപ്പുഘട്ടത്തില്‍ തിലക് കളിച്ചിട്ടില്ല. എല്ലാം ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ഇന്നിങ്‌സുകളായിരുന്നു.
മൂന്നാം നമ്പര്‍ പോലെ പ്രധാനപ്പെട്ട റോളില്‍ ഈ തരത്തിലുള്ള സ്സോ ബാറ്റിങ് ഒരിക്കലും വച്ചു പൊറുപ്പിക്കാവുന്നതല്ല. മൂന്ന് അസോസിയേറ്റ് ടീമുകളെ ഗ്രൂപ്പുഘട്ടത്തില്‍ ലഭിച്ചിട്ടും തിലകിന്റെ ബാറ്റ് തീതുപ്പിയില്ലെന്നത് വളരെ പരിതാപകരം തന്നെയാണ്.

ടി20 സ്‌പെഷ്യലിസ്റ്റ് ഫിനിഷറെന്ന വിശേഷണവുമായെത്തിയ റിങ്കു സിങാണ് ഗ്രൂപ്പുഘട്ടത്തില്‍ തീര്‍ത്തും നിറംമങ്ങിയ മറ്റൊരു താരം. നാലു മല്‍സരങ്ങളിലായി റിങ്കുവിന് ആകെ നേരിടാനായത് 27 ബോളുകളാണ്.
പക്ഷെ 88 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ വെറും 24 റണ്‍സുമാണ്. രണ്ടു സിക്‌സും ഒരു ഫോറും മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. യുഎസ്എ, നമീബിയ എന്നിവര്‍ക്കെതിരായ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഫിനിങില്‍ മികച്ച ഇംപാക്ടുണ്ടാക്കാനുള്ള അവസരവും സമയവും റിങ്കുവിനു ലഭിച്ചിരുന്നു.
പക്ഷെ അതു വേണ്ട രീതിയില്‍ മുതലെടുക്കാന്‍ അദ്ദേഹത്തിനായില്ല. യുഎസ്എക്കതിരേ 14 ബോളില്‍ ആറ് റണ്‍സ് മാത്രം റിങ്കു നേടിയപ്പോള്‍ നമീബിയക്കെതിരേയാവട്ടെ ആറു ബോളില്‍ ഒരു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.