ലോക ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത നായകനും വിക്കറ്റ് കീപ്പറും ഫിനിഷറുമെല്ലാമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം മഹേന്ദ്രസിങ് ധോണി. ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഒട്ടേറെ ആരാധകരുള്ള താരമാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ധോണിയോടുള്ള ആരാധനയുടെ കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നു കാണാം. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കവെ ഓരോ വേദികളില്‍ നിന്നും ധോണിക്കു ലഭിച്ച ആര്‍പ്പുവിളികളും കൈയടികളുമെല്ലാം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ധോണിയോളം ആരാധകരുള്ള മറ്റൊരു താരം ഉണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹത്തെ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.

ക്യാപ്റ്റന്‍ കൂളെന്നാണ് ലോക ക്രിക്കറ്റില്‍ ധോണിയുടെ വിളിപ്പേരെങ്കില്‍ സിഎസ്‌കെ ആരാധകര്‍ക്കു അദ്ദേഹം പ്രിയപ്പെട്ട 'തല'യാണ്. ബഹുമാന സൂചകമായിട്ടാണ് അവര്‍ ധോണിക്കു ഈ വിശേഷണം നല്‍കിയത്. ഇപ്പോഴിതാ ധോണിയോടുള്ള കടുത്ത ആരാധന കാരണം ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഡല്‍ഹിയില്‍ നിന്നുള്ള ഗജോധറെന്ന പേരുള്ള വിദ്യാര്‍ഥിക്കാണ് ധോണി പ്രേമം കാരണം സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ധോണിയോടുള്ള ആരാധന മൂത്ത് ഈ വിദ്യാര്‍ഥി ചെയ്ത കാര്യമറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. കണക്കു പരീക്ഷയില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഈ വിദ്യാര്‍ഥി എഴുതിയ ഉത്തരം ധോണിയുടെ വിളിപ്പേരായ തലയെന്നായിരുന്നു. അതിനു പിന്നാലെയാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം, 42 കാരനായ ധോണി അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റിന്റെ മറ്റെല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞതിനാല്‍ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി. സീസണിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

കഴിഞ്ഞ സീസണില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ അഞ്ചാമത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു. കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു നേട്ടം. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അവര്‍ എത്തുകയും ചെയ്തു. ചെന്നൈയുടെ കിരീടധാരണത്തിനു പിന്നാലെ ധോണി രാജകീയമായി തന്നെ വിരമിക്കലും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
പക്ഷെ ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയുമെല്ലാം പരിഗണിച്ച് ഒരു സീസണ്‍ കൂടി കളി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായി ധോണി വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ച ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്.
ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ഐസിസി ട്രോഫികളാണ് ധോണി ഇന്ത്യക്കു സമ്മാനിച്ചത്. മൂന്നു ഐസിസി കിരീടങ്ങള്‍ ചൂടിയ ലോകത്തിലെ ഏക ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിക്കൊണ്ട് തുടങ്ങിയ ധോണി 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും രാജ്യത്തിനു സമ്മാനിക്കുകയായിരുന്നു.