For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കെതിരേ ആകെ എറിഞ്ഞത് 5 മോശം ബോള്‍, എല്ലാം സിക്‌സ്! നേടിയത് ഒരാളെന്നു സ്റ്റാര്‍ക്ക്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഓസ്ട്രേലിയയുടെ സൂപ്പര്‍ ഇടംകൈയന്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. മികച്ച സ്വിങ് ബൗളിങിലൂടെ ഏതു തരത്തിലുള്ള പിച്ചിലും അപകടം വിതയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഇന്ത്യക്കെതിരേ വളരെ മികച്ച റെക്കോര്‍ഡ് കൂടിയാണ് സ്റ്റാര്‍ക്കിനുള്ളത്. ന്യൂബോള്‍ ആക്രമണത്തിലൂടെ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെ അദ്ദേഹം എല്ലായ്‌പ്പോഴും വെള്ളം കുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്കെതിരേയുള്ള തന്റെ പ്രകടനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ക്ക്. ലിസ്റ്റ്എന്‍ആര്‍ സ്‌പോര്‍ട്ടിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യക്കെതിരേ താന്‍ അഞ്ചു മോശം ബോളുകള്‍ മാത്രമാണ് എറിഞ്ഞിട്ടുള്ളതെന്നാണ് സ്റ്റാര്‍ക്കിന്റെ വെളിപ്പെടുത്തല്‍.

MITCHELL STARC

പക്ഷെ ഈ അഞ്ചു ബോളുകളും സിക്‌സറിലാണ് കലാശിച്ചതെന്നും എല്ലാം നേടിയത് ഒരാള്‍ തന്നെയാണെന്നുമാണ് അദ്ദേഹം പറയുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തനിക്കെതിരേ അഞ്ചു ബോളിലും സിക്‌സറടിച്ച ഈ താരമെന്നും സ്റ്റാര്‍ക്ക് ചിരിയോടെ വെളിപ്പെടുത്തി.

ഇന്ത്യ ചാംപ്യന്‍മാരായ അടുത്തിടെ നടന്ന ടി20 ലോകകപ്പിലായിരുന്നു സ്റ്റാര്‍ക്കിനെ രോഹിത് ശരിക്കും പഞ്ഞിക്കിട്ടത്. പവര്‍പ്ലേയില്‍ ഓപ്പണിങ് പങ്കാളിയായ വിരാട് കോലിയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രോഹിത് കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ഓസീസിനു മേല്‍ കത്തിക്കയറുകയായിരുന്നു.

രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു ആറു റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ സ്റ്റാര്‍ക്കിനു മേല്‍ രോഹിത് ആഞ്ഞടിക്കുകയായിരുന്നു. നാലു സിക്‌സറും ഒരു ഫോറുമടക്കം 29 റണ്‍സാണ് ഹിറ്റ്മാന്‍ ഓവറില്‍ വാരിക്കൂട്ടിയത്. ഈ മല്‍സരത്തില്‍ ഓസീസ് ബൗളിങ് ലൈനപ്പില്‍ ഏറ്റവുമധികം തല്ലുവാങ്ങിയതും സ്റ്റാര്‍ക്ക് തന്നെയാണ്. നാലോവറില്‍ 11.2 ഇക്കോണമി റേറ്റില്‍ 45 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

ആദ്യ സ്‌പെല്ലില്‍ നന്നായി തല്ലുകിട്ടിയെങ്കിലും രണ്ടാം സ്‌പെല്ലില്‍ സ്റ്റാര്‍ക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സെഞ്ച്വറിയിലേക്കു കുതിച്ച രോഹിത്തിനെ പുറത്താക്കിയതും അദ്ദേഹം തന്നെയാണ്. 41 ബോളില്‍ എട്ടു സിക്‌സറും ഏഴു ഫോറുമടക്കം രോഹിത് 92 റണ്‍സാണ് അടിച്ചെടുത്തത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളൊന്നും കൂടിയാണിത്. സ്റ്റാര്‍ക്കിനെതിരേ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത്തിനു ക്രീസ് വിടേണ്ടി വന്നത്.

ROHIT SHARMA

സ്റ്റാര്‍ക്കുള്‍പ്പെടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയെല്ലാം മുമ്പ് വിഷമിച്ചിട്ടുള്ള രോഹിത്തിന്റെ മറ്റൊരു മുഖമാണ് ഈ മല്‍സരത്തില്‍ കണ്ടത്. യാതൊരു കൂസലുമില്ലാതെ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച് അദ്ദേഹം കളിയില്‍ ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു.

സൂപ്പര്‍ എട്ടിലെ ഈ മല്‍സരത്തില്‍ 28 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ഓസീസ് പുറത്താവുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസിനോടേറ്റ പരാജയത്തിനു ഇന്ത്യ കണക്കു തീര്‍ക്കുകയും ചെയ്തു.

അതേസമയം, 34 കാരനായ സ്റ്റാര്‍ക്കിന്റെ കരിയറിലേക്കു വന്നാല്‍ അദ്ദേഹം ഓസീസ് ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ്. ടെസ്റ്റില്‍ 89 മല്‍സരങ്ങില്‍ നിന്നും 14 ഫൈഫറും രണ്ടു പത്തു വിക്കറ്റ് നേട്ടവുമടക്കം 358 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 121 മല്‍സരങ്ങളില്‍ നിന്നും 236ഉം ടി20യില്‍ 65 മല്‍സരങ്ങളില്‍ നിന്നും 79ഉം വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ ഒമ്പതു ഫൈഫറും സ്റ്റാര്‍ക്കിന്റെ പേരിലുണ്ട്.

Story first published: Saturday, July 13, 2024, 11:39 [IST]
Other articles published on Jul 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+