2011ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കലാപ്പോരാട്ടവും ഇന്ത്യയുടെ വിജയമുറിച്ച് നായകന്‍ എംഎസ് ധോണി നേടിയ സിക്‌സറും ക്രിക്കറ്റ് പ്രേമികളെ ഇന്നും ലഹരി പിടിപ്പിക്കുന്നതാണ്. ലോകകപ്പിനു വേണ്ടിയുള്ള 28 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ്, അതും നാട്ടുകാര്‍ക്കു മുന്നില്‍ ധോണിപ്പട അന്നു അവസാനിപ്പിച്ചത്. ഈ ഫൈനലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുയാണ് ലങ്കയുടെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസ്. ഫൈനലില്‍ പരിക്കു കാരണം അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്കു പ്രതീക്ഷിച്ച സ്‌കോര്‍ നേടാനായില്ലെന്നും 20-30 റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരിയറില്‍ ആദ്യമായി ഞാന്‍ കളിച്ച ഏകദിന ലോകകപ്പ് കൂടിയായിരുന്നു 2011ലേത്. 2009, 10ലെ ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഏകദിന ലോകകപ്പില്‍ അരങ്ങേറിയത് 2011ലാണ്. അതു കൊണ്ടു വളരെ സ്‌പെഷ്യല്‍ ടൂര്‍ണമെന്റാണ് ഇതു തനിക്കെന്നും മാത്യൂസ് പറയുന്നു.
പ്രത്യേകിച്ചും വളരെ പരിചിതമായ സാഹചര്യങ്ങളിലാണ് 2011ലെ ലോകകപ്പില്‍ ഞങ്ങള്‍ കളിച്ചത്. ഫൈനല്‍ വരെ മികച്ച ക്രിക്കറ്റായിരുന്നു ടീം കാഴ്ചവച്ചത്. ഫൈനലില്‍പ്പോലും ലങ്ക നല്ല പ്രകടനം നടത്തി. നിര്‍ഭാഗ്യവശാല്‍ പരിക്കു കാരണം ഫൈനലില്‍ നിന്നും തനിക്കു വിട്ടുനില്‍ക്കേണ്ടി വന്നു. സെമി ഫൈനലില്‍ ജയിച്ചതിനാല്‍ തന്നെ ഫൈനലിലും കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും മാത്യൂസ് വിശദമാക്കി.
പേശികളിലേറ്റ പരിക്ക് കടുത്ത വേദനയുണ്ടാക്കിയിരുന്നു. രണ്ടാഴ്ചയോളം നടക്കാന്‍ പോലും എനിക്കായില്ല. ഫൈനലില്‍ എനിക്കു കളിക്കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ലങ്കന്‍ ടീമിനൊപ്പം തന്നെയും കൂട്ടി. ചെറിയൊരു സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ടീമിലുള്‍പ്പെടുത്താമെന്ന പ്രതീക്ഷയെ തുടര്‍ന്നായിരുന്നു ഇത്. ഫൈനലില്‍ 320 റണ്‍സെങ്കിലും നേടാന്‍ ലങ്കയ്ക്കായിരുന്നെങ്കില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുമായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പായിരുന്നു ഇന്ത്യയുടേത്.

ഇന്ത്യന്‍ വിക്കറ്റുകള്‍ റോഡുകള്‍ പോലെ ഫ്‌ളാറ്റാണ്. ബാറ്റ്‌സ്മാന്‍ മികച്ച ഫോമില്‍ ബാറ്റിങ് തുടര്‍ന്നാല്‍ പിന്നീട് പിടിച്ചുനിര്‍ത്തുക വളരെയധികം ബുദ്ധിമുട്ടാണ്. വാംഖഡെ വലിയ സ്റ്റേഡിയമായിരുന്നില്ല അതുകൊണ്ടുതന്നെ റണ്‍സ് നേടുകയെന്നത് ഇവിടെ അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ലെന്നും മാത്യൂസ് വിശദമാക്കി.
ഫൈനലില്‍ ലങ്കയ്ക്കു ജയിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്നു നന്നായി ബാറ്റ് ചെയ്തു. പിന്നീട് ധോണിയും ചേര്‍ന്നതോടെ അദ്ദേഹം മല്‍സരം ഫിനിഷ് ചെയ്യുകയുമായിരുന്നു. എല്ലാ തരത്തിലും വളരെ മികച്ചൊരു മല്‍സരമായിരുന്നു ഇതെന്നും മാത്യൂസ് അഭിപ്രായപ്പെട്ടു. ധോണിക്കു കീഴില്‍ ഇന്ത്യയുടെ രണ്ടാമത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു 2011ലേത്. 2007ലെ പ്രഥമ ടി20 ലോകകപ്പിലും ധോണി ഇന്ത്യയെ ചാംപ്യന്‍മാരാക്കിയിരുന്നു