ബ്രിസ്റ്റള്‍: ഇംഗ്ലണ്ടിനെതിരേയുള്ള അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ശ്രീലങ്ക തോല്‍വയിയില്‍ നിന്നും രക്ഷപ്പെട്ടു. പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിക്ക് അരികിലായിരുന്ന ലങ്കയെ മഴ രക്ഷിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട ലങ്ക വെറും 166 റണ്‍സിന് പുറത്തായി. ലങ്കയുടെ ഇന്നിങ്‌സ് 41.1 ഓവര്‍ കൊണ്ടു തന്നെ അവസാനിച്ചിരുന്നു. മറുപടിയില്‍ മഴയെത്തിയതോടെ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ആരംഭിക്കാനായില്ല. വൈകാതെ മല്‍സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലിയാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്.

ഉജ്ജ്വല ബൗളിങിലൂടെ ലങ്കന്‍ ബാറ്റിങ് നിരയെ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുകയായിരുന്നു. ഒരാള്‍ക്കുപോലും ഫിഫ്റ്റി തികയ്ക്കാനായില്ല. പുറത്താവാതെ 58 റണ്‍സെടുത്ത ദസുന്‍ ശനകയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 65 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറുമടക്കമായിരുന്നു താരം 48 റണ്‍സെടുത്തത്. മറ്റൊരും 20ന് മുകളില്‍ നേടിയില്ല. വനിന്ദു ഹസരംഗ (20), ഒഷാഡ ഫെര്‍ണാണ്ടോ (18), ദുഷ്മന്ത ചമീര (16), അവിഷ്‌ക ഫെര്‍ണാണ്ടോ (14), ചമിക കരുണരത്‌നെ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റുകളെടുത്ത പേസര്‍ ടോം കറെനാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ലങ്ക ഈ കളിയെങ്കിലും ജയിച്ച് മാനംകാക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങിയത്. എന്നാല്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനത്തോടെ അവര്‍ തൂത്തുവാരല്‍ ഭീതിയിലാണ്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ലങ്ക തൂത്തുവാരപ്പെട്ടിരുന്നു. ഏകദിന പരമ്പര കഴിയുന്നതോടെ ലങ്കന്‍ ടീം നാട്ടിലേക്കു മടങ്ങും. ഇന്ത്യക്കെതിരേ മൂന്നു വീതം മല്‍സരങ്ങളുടെ ടി20, ഏകദിന പരമ്പരകളാണ് അവരെ കാത്തിരിക്കുന്നത്.