കൊളംബോ: 2011ലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തെക്കുറിച്ച് ശ്രീലങ്ക ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചു. ലങ്കയിലെ മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയയായിരുന്നു നേരത്തേ ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്. ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്കു വില്‍ക്കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. എന്നാല്‍ തന്റെ വാദം തെളിയിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാന്‍ അലുത്ഗമഗെ തയ്യാറായിരുന്നില്ല. മുന്‍ മന്ത്രിയുടെ ആരോപണത്തിനെതിരേ 2011ലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര, ടീമംഗമായിരുന്ന മുന്‍ നായകന്‍ മഹേല ജയവര്‍ധനെ എന്നിവര്‍ രംഗത്തു വന്നിരുന്നു. ലോകകപ്പില്‍ ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പുറത്തു വിടാനായിരുന്നു ഇരുവരും ആവശ്യപ്പെട്ടത്.

അലുത്ഗമഗെയുടെ ആരോപണത്തെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി ലങ്കന്‍ കായിക മന്ത്രാലയത്തിലെ സെക്രട്ടറി കെഡിഎസ് റുവാന്‍ചന്ദ്രയാണ് അറിയിച്ചത്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പോലീസിലെ പ്രത്യേക അന്വേഷണ സംഘമായിരിക്കും ഇതു കൈകാര്യം ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇനി തനിക്കു അതിനെക്കുറിച്ച് തനിക്കു സംസാരിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. താരങ്ങളെ ഇതുമായി ബന്ധിപ്പികുന്നില്ല. എന്നാല്‍ ടീമിലെ ഒരു വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്ന് അലുത്ഗമഗെ പറഞ്ഞു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് മുന്‍ ലങ്കന്‍ ക്യാപ്റ്റനും 2011ലെ ടീമിന്റെ മുഖ്യ സെലക്ടറുമായിരുന്ന അരവിന്ദ ഡിസില്‍വയെ അന്വേഷണം സംഘം വിളിപ്പിച്ചിട്ടുണ്ട്.
അലുത്ഗമഗെ മാത്രമായിരുന്നില്ല 2011ലെ ലോകകപ്പ് ഫൈനലിനെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചത്. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയും ഇന്ത്യ- ശ്രീലങ്ക ഫൈനലിനെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ലങ്കയെ ആറു വിക്കറ്റിന് തോല്‍പ്പിചാണ് എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്. 28 വര്‍ഷത്തിനു ശേഷമുള്ള ഇന്ത്യയുടെ കിരീടവിജയം കൂടിയായിരുന്നു ഇത്. ഫൈനലില്‍ ധോണിയുടെയും ഗൗതം ഗംഭീറിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളായിരുന്നു റണ്‍ചേസില്‍ തുടക്കത്തില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത്. അന്നു തകര്‍പ്പന്‍ സിക്‌സറിലൂടെയാണ് ധോണി ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്.