For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL: ഇന്ത്യന്‍ പരീക്ഷണം പാളി, തൂത്തുവാരല്‍ നടന്നില്ല- ലങ്കയ്ക്കു ആശ്വാസ വിജയം

അഞ്ചു താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറി

1

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യന്‍ മോഹം നടന്നില്ല. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഒരുപിടി മാറ്റങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഫലമാവട്ടെ ലങ്ക മൂന്നു വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. എങ്കിലും പരമ്പര 2-1നു ഇന്ത്യ സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിനു പുറത്ത്. ഇന്ത്യ 39 ഓവറില്‍ ഏഴിന് 227. ഇനി മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമും ഏറ്റുമുട്ടുക. ആദ്യ മല്‍സരം ഞായറാഴ്ച നടക്കും.

ആദ്യ രണ്ടു ഏകദിനങ്ങളിലും കളിച്ച ടീമില്‍ ആറു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ മൂന്നാമങ്കത്തില്‍ ഇറങ്ങിയത്. ഇവരില്‍ അഞ്ചു പേര്‍ക്ക് ഇതു അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാന്‍ പോലുമായില്ല. 43.1 ഓവറില്‍ 225 റണ്‍സിന് ഇന്ത്യ കൂടാരം കയറി. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 227 റണ്‍സായിരുന്നു ലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

2

മറുപടിയില്‍ ലങ്ക 39 ഓവറില്‍ ഏഴു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (76), ഭാനുക രാജപക്‌സ (65) എന്നിവരുടെ ഫിഫ്റ്റികളാണ് ലങ്കന്‍ വിജയത്തിനു അടിത്തറയിട്ടത്. 98 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് ഫെര്‍ണാണ്ടോ ആതിഥേയരുടെ ടോപ്‌സ്‌കോററായത്. രാജപക്‌സ 56 ബോളില്‍ 12 ബൗണ്ടറികളടിച്ചു. ചരിത് അസലന്‍കയാണ് (24) ലങ്കയുടെ മറ്റൊരു സ്‌കോറര്‍.

രണ്ടാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ- രാജപസ്‌കെ സഖ്യത്തിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. 109 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോര്‍ 35ല്‍ നില്‍ക്കെ ഒന്നിച്ച ഈ ജോടി 144ല്‍ വച്ചായിരുന്നു വേര്‍പിരിഞ്ഞത്. അപ്പോഴേക്കും മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു. മൂന്നിന് 193 റണ്‍സെന്ന ശക്തമായ നിലയില്‍ നില്‍ക്കെ ലങ്കയ്ക്കു അടുത്തടുത്ത ഓവറുകളില്‍ നാലു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും രണ്ടാം ഏകദിനത്തിലേതു പോലെയൊരു ട്വിസ്റ്റ് ഇത്തവണയുണ്ടായില്ല. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റക്കാരായ രാഹുല്‍ ചഹാര്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ചേതന്‍ സക്കരിയ രണ്ടു വിക്കറ്റുകള്‍ വീഴത്തി. ഹാര്‍ദിക് പാണ്ഡ്യയും മറ്റൊരു അരങ്ങേറ്റക്കാരനായ കെ ഗൗതവും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ടോപ്‌സ്‌കോറര്‍. അരങ്ങേറ്റ മല്‍സരം കളിച്ച സഞ്ജു സാംസണ്‍ 46ഉം സൂര്യകുമാര്‍ യാദവ് 40ഉം റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റെല്ലാവരും ഫ്‌ളോപ്പായി മാറി. 20 റണ്‍സ് പോലും തികയ്ക്കാന്‍ ശേഷിച്ചവര്‍ക്കായില്ല.

49 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് പൃഥ്വി ടീമിന്റെ ടോപ്‌സ്‌കോററായത്. സഞ്ജു 46 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും നേടിയപ്പോള്‍ സൂര്യ 37 ബോളില്‍ ഏഴു ബൗണ്ടറികളും പായിച്ചു. നായകന്‍ ശിഖര്‍ ധവാന്‍ (13), മനീഷ് പാണ്ഡെ (11), ഹാര്‍ദിക് പാണ്ഡ്യ (19), അരങ്ങേറ്റക്കാരായ നിതീഷ് റാണ (7), കെ ഗൗതം (2), രാഹുല്‍ ചഹര്‍ (13) എന്നിവര്‍ നിരാശപ്പെടുത്തി. നവദീപ് സെയ്‌നി 15 റണ്‍സിന് പുറത്തായപ്പോള്‍ റണ്ണൊന്നുമെടുക്കാതെ മറ്റൊരു അരങ്ങേറ്റക്കാരനും പേസറുമായ ചേതന്‍ സക്കരിയ പുറത്താവാതെ നിന്നു.

ലങ്കയ്ക്കു വേണ്ടി അഖില ധനഞ്ജയയും പ്രവീണ്‍ ജയവിക്രമയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ദുഷ്മന്ത ചമീരയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ചാമിക കരുണരത്‌നെയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടോസ് ഭാഗ്യം തുണയ്ക്കാതിരുന്ന ധവാനു ഇത്തവണ കാര്യങ്ങള്‍ അനുകൂലമാവുകയായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ അടിമുടി മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. അഞ്ചു താരങ്ങള്‍ ഈ മല്‍സരത്തിലൂടെ ദേശീയ ടീമിനു വേണ്ടി അരങ്ങേറി. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സക്കരിയ, കെ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ടീമിലെത്തിയത്. എന്നാല്‍ മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനു അവസരം ലഭിച്ചില്ല.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, കെ ഗൗതം, രാഹുല്‍ ചഹാര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.

ശ്രീലങ്ക- അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭനുക്ക (വിക്കറ്റ് കീപ്പര്‍), ഭനൂക്ക രാജപക്‌സ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, ദസുന്‍ ഷനക (ക്യാപ്റ്റന്‍), രമേഷ് മെന്‍ഡിസ്, ചാമിക കരുണരത്‌നെ, അഖില ധനഞ്ജയ, ദുഷ്മന്ദ ചമീര, പ്രവീണ്‍ ജയവിക്രമ.

Story first published: Friday, July 23, 2021, 23:39 [IST]
Other articles published on Jul 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+