കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരം നാളെ (സെപ്തംബർ 3, ഞായറാഴ്ച) നടക്കും. ആദ്യത്തെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞു. ടെസ്റ്റ് പരമ്പര 3- 0 ത്തിന് തൂത്തുവാരിയ ഇന്ത്യയുടെ ഇനിയുള്ള സ്രമം ഏകദിന പരമ്പരയും എതിരില്ലാതെ സ്വന്തമാക്കാനാകും. നിലവിലെ ഫോമിൽ ഇത് അത്ര പ്രയാസമുള്ള കാര്യമേയല്ല.
ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ ദയനീയ പ്രകടനമാണ് ശ്രീലങ്ക കാഴ്ച വെക്കുന്നത്. രണ്ടാം ഏകദിനത്തിൽ മാത്രമാണ് പ്രതിരോധത്തിൻറെ ഒരു മിന്നലാട്ടമെങ്കിലും അവരിൽ നിന്ന് ഉണ്ടായത്. ആദ്യത്തെ മൂന്ന് കളിയും ആദ്യം ബാറ്റ് ചെയ്ത തോറ്റ ലങ്ക നാലാം ഏകദിനത്തിൽ രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ 168 റൺസിനാണ് തോറ്റത്. ഒന്പത് വിക്കറ്റ്, മൂന്ന് വിക്കറ്റ്, ആറ് വിക്കറ്റ് എന്നിങ്ങനെയാണ് ആദ്യത്തെ മൂന്ന് കളികളിലെ മാർജിൻ.

പരമ്പരയിൽ തോറ്റ് നാണംകെട്ട് സെലക്ടർമാർ രാജിവെച്ചതാണ് ശ്രീലങ്കയുടെ സ്ഥിതിയെങ്കിൽ മറുവശത്ത് ഇന്ത്യ ഫുൾ സെറ്റപ്പിലാണ്. ഭുവനേശ്വർ കുമാർ മാറി ഷാർദൂൾ താക്കൂർ വന്നിട്ടും ബൗളിംഗിന് മൂർച്ച ഒട്ടും കുറവില്ല. കരിയർ ബെസ്റ്റ് ഫോമിലാണ് ഭുമ്ര. ബാറ്റിംഗിൽ വിരാട് കോലിയെ പോലും വെല്ലുന്ന കളി കെട്ടഴിക്കുന്ന രോഹിത് ശർമ. മധ്യനിരയിൽ കിട്ടിയ അവസരം കയ്യോടെ മുതലാക്കി മനീഷ് പാണ്ഡെ. ഞായറാഴ്ച രണ്ടരയ്ക്കാണ് കളി. ടെൻ സ്പോർട്സിൽ തത്സമയം.