Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് മാപ്പു നല്‍കുന്നു? വാതുവയ്പ്പ് കൊലപാതകത്തിനു തുല്യം! തൂക്കിലേറ്റണമെന്ന് മിയാന്‍ദാദ്

കറാച്ചി: വാതുവയ്പ്പില്‍ പങ്കാളിയാവുന്ന താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജാവേദ് മിയാന്‍ദാദ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാതുവയ്പ്പുകാര്‍ക്കെതിരേയും അതില്‍ പങ്കാളിയാവുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചത്. കുറ്റക്കാരായ കളിക്കാര്‍ക്കെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇതുവരെ സ്വീകരിച്ചുപോന്ന നടപടികളെയും മിയാന്‍ദാദ് വിമര്‍ശിച്ചു.

ലോക ക്രിക്കറ്റിലെ മറ്റു മുന്‍നിര ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവുമധികം താരങ്ങള്‍ വാതുവയ്പ്പിലും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിലായിട്ടുള്ളത് പാക് താരങ്ങളാണെന്നു ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നു.

തൂക്കിലേറ്റണം

വാതുവയ്‌പ്പെന്നത് ക്രിക്കറ്റില്‍ ഒരാളെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അതുകൊണ്ടു തന്നെ വാതുവയ്പ്പില്‍ പങ്കുണ്ടെന്നു തെളിയുന്ന താരങ്ങളെ തൂക്കിലേറ്റുകയാണ് ചെയ്യേണ്ടതെന്ന് മിയാന്‍ദാദ് ആവശ്യപ്പെടുന്നു. വാതുവയ്പ്പിന് വലിയ ശിക്ഷ നല്‍കുകയാണെങ്കില്‍ അതു മാറ്റു താരങ്ങള്‍ക്കും ഒരു മാതൃകയായി മാറുമെന്നും ഭാവിയില്‍ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യാന്‍ അവര്‍ ധൈര്യപ്പെടില്ലെന്നും മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.

ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു

ക്രിക്കറ്റില്‍ വാതുവയ്പ്പ് ആവര്‍ത്തിച്ചു കൊണ്ടിരിക്കാന്‍ കാരണം കുറ്റക്കാര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ല എന്ന കാരണം കൊണ്ടു തന്നെയാണ്. നിലവില്‍ കൊലപാതകം ചെയ്താല്‍ പരമാവധി നല്‍കുന്ന വധശിക്ഷ തന്നെ ക്രിക്കറ്റിലും കൊണ്ടുവരണം. എങ്കില്‍ മാത്രമേ ഇതു തടയാന്‍ സാധിക്കൂ. ഭയത്താല്‍ ഒരു താരത്തിനും വാതുവയ്പ്പിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കരുതെന്നും മിയാന്‍ദാദ് പറഞ്ഞു. ഇസ്ലാം മതവിശ്വാസത്തിന് തീര്‍ത്തും എതിയായ കാര്യമാണ് വാതുവയ്പ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിസിബിക്കു വിമര്‍ശനം

വാതുവയ്പ്പ് വിഷയത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ മിയാന്‍ദാദ് വിമര്‍ശിച്ചു. പിസിബി കുറ്റക്കാര്‍ക്കു മതിയായ ശിക്ഷ നല്‍കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറുള്‍പ്പെടെയുള്ള താരങ്ങളെക്കുറിച്ചാണ് മിയാന്‍ദാദിന്റെ പരാമര്‍ശമെന്ന കാര്യം വ്യക്തമാണ്. നേരത്തേ വാതുവയ്പ്പില്‍ പങ്കാളിയാവുകയും പിന്നീട് ശിക്ഷ കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തുകയും ചെയ്ത താരങ്ങളില്‍ ഒരാളാണ് ആമിര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും പാകിസ്താന്റെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ആമിര്‍.

മാപ്പ് നല്‍കരുത്

വാതുവയ്പ്പില്‍ പങ്കാളിയാവുന്ന താരങ്ങളോട് പിസിബി ചെയ്യുന്നത് ശരിയല്ല. അവര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ പാടില്ല. അവര്‍ അത് അര്‍ഹിക്കുന്നുമില്ല. തെറ്റ് ചെയ്ത ഇത്തരത്തിലുള്ള കളിക്കാരെ ക്രിക്കറ്റിലേക്കു തിരികെ കൊണ്ടു വരുന്നവര്‍ സ്വയം നാണിക്കണം. സ്വന്തം കുടുംബത്തോടും രക്ഷിതാക്കളോടുമൊന്നും ആത്മാര്‍ഥത കാണിക്കാത്തവരാണ് ഈ താരങ്ങള്‍. ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ലായിരുന്നു. ആത്മീയപരമായും അവര്‍ ശുദ്ധിയുള്ളവരല്ല. മനുഷ്യത്വപരമായ എല്ലാ തലങ്ങള്‍ പരിശോധിക്കുമ്പോഴും അവര്‍ തെറ്റുകാരാണെന്നും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണെന്നും തെളിയുന്നതായി മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.

Story first published: Saturday, April 4, 2020, 11:47 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+