ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് എന്നും സൂപ്പര്‍ താരമെന്നുമെല്ലാം വിലയിരുത്തപ്പെടുന്ന താരമാണ് യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. ഇതിഹാസ ബാറ്ററായ വിരാട് കോലിയുടെ പിന്‍ഗാമിയെന്നു പോലും അദദ്ദേഹത്തെ പലരും ചൂണ്ടിക്കാറുണ്ട്. മാത്രമല്ല ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും മുന്‍നിരയില്‍ ഗില്ലുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20, ഏകദിന പരമ്പരകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു അദ്ദേഹം. പക്ഷെ ഇത്ര മാത്രം ആഘോഷിക്കപ്പെടാന്‍ അര്‍ഹതയുള്ള താരമാണോ ഗില്‍?
പ്രകടനം വിലയിരുത്തുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പലപ്പോഴും ചെറിയ ടീമുകള്‍ക്കെതിരേ തിളങ്ങുകയും വലിയ എതിരാളികള്‍ക്കെതിരേ പതറുകയും ചെയ്യുന്ന കണക്കുകളാണ് ഗില്ലിനു പറയാനുള്ളത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിയുടെ ഏകദിന ലോകകപ്പ്.

ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്ഥിരം ഓപ്പണിങ് പങ്കാളി കൂടിയായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റിലുടനീളം ടീമിനു സ്ഥിരതയാര്‍ന്ന തുടക്കമാണ് രോഹിത്- ഗില്‍ ജോടി നല്‍കിയത്. ഇതിന്റെ ക്രെഡിറ്റ് ഗില്ലിനും ലഭിച്ചിരുന്നു. പക്ഷെ ഗില്ലിന്റെ ലോകകപ്പിലെ പ്രകടനം നോക്കിയാല്‍ വലിയ ടീമുകള്‍ക്കെതിരേ പതറുകയും കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രം തിളങ്ങിയിട്ടുള്ളതായും കാണാം.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയൊന്നും ബാറ്റിങില്‍ ഗില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവച്ചിട്ടില്ല. തിളങ്ങിയതാവട്ടെ ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുമാണ്.
ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ 11 ബോളില്‍ 16 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. ബംഗ്ലാദേശുമായുള്ള അടുത്ത കളിയില്‍ 55 ബോളില്‍ 53 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയുള്ള തൊട്ടടുത്ത കളിയില്‍ ഗില്‍ വീണ്ടും നനഞ്ഞ പടക്കമായി മാറുകയായിരുന്നു. 31 ബോളില്‍ 26 റണ്‍സ് മാത്രമെടുത്താണ് താരം ക്രീസ് വിട്ടത്. ഇംഗ്ലണ്ടിനെതിരേയും ബാറ്റിങില്‍ ഗില്‍ ക്ലിക്കായില്ല. 13 ബോളില്‍ ഒമ്പത് റണ്‍സെടുത്ത് ഗില്‍ ബൗള്‍ഡായി.

ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മല്‍സരത്തില്‍ ഇന്ത്യ 302 റണ്‍സിന്റെ കൂറ്റന്‍ വിജയം കൊയ്തപ്പോള്‍ ഗില്‍ മിന്നിച്ചു. 92 ബോളില്‍ 92 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ് സ്‌കോററുമായി മാറി. കരുത്തരായ സൗത്താഫ്രിക്കയുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഗില്ലിനു വീണ്ടും മുട്ടിടിച്ചു. നേടാനായത് വെറും 23 റണ്‌സ് മാത്രം. എന്നാല്‍ ദുര്‍ബലരായ നെതര്‍ലാന്‍ഡ്‌സിനെ കിട്ടിയപ്പോള്‍ ഗില്‍ കത്തിക്കയറി. 32 ബോളില്‍ 51 റണ്‍സാണ് അദ്ദേഹം നേടിയത്.
ലോകകപ്പില്‍ ഗില്ലിനു ഒരു വലിയ ടീമിനെതിരേ കസറാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതു സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ മാത്രമാണ്. സെമിയില്‍ 80 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഗില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ടീമിനു ഏറ്റവും മികച്ച പ്രകടനം ആവശ്യമായിരുന്ന സമയത്തു അദ്ദേഹത്തിനു രണ്ടക്കം പോലും തികയ്ക്കാനായില്ല. ഏഴു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് ഗില്‍ മടങ്ങുകയായിരുന്നു.
വലിയ എതിരാളികള്‍ക്കെതിരേ താന്‍ എത്ര മാത്രം ദുര്‍ബലനാണെന്നു ഗില്‍ കാണിച്ചു തന്ന ലോകകപ്പ് കൂടിയായിരുന്നു ഇത്. പക്ഷെ ഓപ്പണിങ് പങ്കാളിയും ക്യാപ്റ്റനുമായ രോഹിത് ഭൂരിഭാഗം മല്‍സരങ്ങളിലും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ചതിനാല്‍ ഗില്ലിന്റെ ദൗര്‍ബല്യം അധികം ചര്‍ച്ചയായില്ലെന്നതാണ് സത്യം.