2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യ മുത്തമിട്ടപ്പോൾ ആ ചരിത്ര വിജയത്തിന്റെ ഭാഗമാകാൻ കഴിയാതെ പോയ ഒരേയൊരു പ്രമുഖ താരം ശുഭ്മാൻ ഗില്ലായിരിക്കും. ഇന്ത്യൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും മോശം ഫോമിനെത്തുടർന്ന് ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പോലും തഴയപ്പെട്ട ഗിൽ, ഇപ്പോൾ ഐപിഎല്ലിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. എന്നാൽ, "എനിക്ക് ഒന്നും തെളിയിക്കാനില്ല" എന്ന താരത്തിന്റെ പുതിയ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ നായകനും ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു ശുഭ്മാൻ ഗിൽ. എന്നാൽ, ടി20 ക്രിക്കറ്റിൽ ഗിൽ തുടരുന്ന കൺസിസ്റ്റൻസി ഇല്ലായ്മ അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. പകരം വന്ന സഞ്ജു സാംസണാകട്ടെ, ടൂർണമെന്റിലെ താരമായി മാറി. ഈ ഘട്ടത്തിലാണ് ഐപിഎൽ ക്യാപ്റ്റൻസ് മീറ്റിൽ തനിക്ക് ഒന്നും തെളിയിക്കാനില്ല, ടി20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായതിൽ യാതൊരു പ്രശ്നവുമില്ല എന്ന് ഗിൽ പറഞ്ഞഥ്.

ഐപിഎൽ റെക്കോർഡുകൾക്ക് പിന്നിലെ ഒളിച്ചോട്ടമോ?
കഴിഞ്ഞ സീസണുകളിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് താനാണെന്നും അതുകൊണ്ട് തന്റെ മൂല്യം തെളിയിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഗില്ലിന്റെ വാദം. എന്നാൽ, ഐപിഎല്ലിലെ 'ഫ്ലാറ്റ് ട്രാക്കുകളിൽ' റൺസ് കൂട്ടുന്നതും അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ സമ്മർദ്ദവും രണ്ടും രണ്ടാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
"കഴിഞ്ഞ മൂന്നോ നാലോ സീസണുകൾ എടുത്തുനോക്കിയാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഞാനാണെന്ന് കാണാം. അതുകൊണ്ട് ഈ സീസണിൽ പ്രത്യേകിച്ച് ഒന്നും തെളിയിക്കാനുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ നാല് വർഷമായി ഈ ടീമിന് വേണ്ടി (ഗുജറാത്ത് ടൈറ്റൻസ്) മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവെക്കുന്നത്. ഒരു ബാറ്റർ എന്ന നിലയിൽ ഞാനും നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ മൂല്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല."
2025-ൽ ഇന്ത്യക്കായി കളിച്ച 15 ടി20 മത്സരങ്ങളിൽ നിന്ന് വെറും 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. 137 എന്ന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് ആധുനിക ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്ന വിമർശനം ശക്തമാണ്. ഗില്ലിന് പകരം ടീമിലെത്തിയ സഞ്ജു സാംസൺ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി മാറിയത് ഗില്ലിന്റെ ടി20 കരിയറിന് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
ഗില്ലിന്റെ ഈ സ്റ്റേറ്റ്മെന്റ് ക്രിക്കറ്റ് ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. അഹമദാബാദിലെ ഫ്രാറ്റ് പിച്ചിൽ റൺസ് കണ്ടെത്തുന്നതും ഐസിസിയുടെ പിച്ചിൽ കളിക്കുന്നതും രണ്ടും രണ്ടാണ് എന്നാണ് ഉയർന്നു വരുന്ന പ്രധാന വിമർശനം. അദ്ദേഹത്തിന് പകരക്കാരനായി ടീമിലെത്തിയ കളിക്കാരൻ ഐസിസി ടി20 ലോകകപ്പിലെ ടൂർണമെന്റിലെ താരമാണ് എന്നും ഓർക്കുന്നത് നന്നായിരിക്കും എന്നും വിമർശനങ്ങൾ ഉയർന്നു.