ക്രിക്കറ്റിലെ ഏറ്റവും സമ്മർദ്ദമേറിയ നിമിഷമാണ് അവസാന ഓവറിൽ 12 റൺസ് പ്രതിരോധിക്കുക എന്നത്. അത്തരമൊരു സാഹചര്യത്തിൽ പന്ത് ഏൽപ്പിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച താരം ആരായിരിക്കും? ലുങ്കി എൻഗിഡി മുതൽ ജസ്പ്രീത് ബുംറ വരെയുള്ള വമ്പൻ ബൗളർമാരെ അണിനിരത്തി നടത്തിയ തിരഞ്ഞെടുപ്പിൽ ശ്രേയസ് അയ്യർ തന്റെ ഫൈനൽ ചോയ്‌സ് വ്യക്തമാക്കിയിരിക്കുകയാണ്.
അർഷ്ദീപിന്റെ കുതിപ്പും കമ്മിൻസിന്റെ കരുത്തും
തുടക്കത്തിൽ ലുങ്കി എൻഗിഡിയെക്കാൾ അർഷ്ദീപ് സിംഗിനെ തിരഞ്ഞെടുത്ത അയ്യർ, പിന്നീട് വന്ന ഹേസൽവുഡ്, ടിം സൗത്തി, ഹാർദിക് പാണ്ഡ്യ, കാഗിസോ റബാഡ എന്നിവരെക്കാളെല്ലാം കൂടുതൽ മാർക്ക് നൽകിയത് ഇന്ത്യൻ യുവതാരം അർഷ്ദീപിനാണ്. കൃത്യമായ യോർക്കറുകൾ എറിയാനുള്ള അർഷ്ദീപിന്റെ കഴിവിനെ അയ്യർ പ്രശംസിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സിന്റെ ഭാഗമായി തന്നെയാണ് ഐപിഎല്ലിൽ അർഷദീപ് സിങ് പന്തെറിയുന്നത്. എന്നാൽ സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസുമായി താരതമ്യം ചെയ്തപ്പോൾ അയ്യർ ഓസ്‌ട്രേലിയൻ നായകനെ തിരഞ്ഞെടുത്തു. സാം കറനെയും ഷഹീൻ അഫ്രീദിയെയും പിന്നിലാക്കി കമ്മിൻസ് അവസാന റൗണ്ട് വരെ മുന്നേറി.

അന്തിമ വിജയി 'ജസ്പ്രീത് ബുംറ'
എന്നാൽ ഫൈനൽ റൗണ്ടിൽ പാറ്റ് കമ്മിൻസിനെ നേരിടാൻ എത്തിയത് ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറയായിരുന്നു. അവിടെ അയ്യർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ലോകത്തിലെ ഏത് വമ്പൻ ബാറ്റർ ക്രീസിലുണ്ടെങ്കിലും അവസാന ഓവറിൽ 12 റൺസ് പ്രതിരോധിക്കാൻ താൻ ജസ്പ്രീത് ബുംറയെ തന്നെ വിശ്വസിക്കുമെന്ന് അയ്യർ ഉറപ്പിച്ചു പറഞ്ഞു. അവസാന ലാപ്പിൽ ഏവരെയും പിന്നിലാക്കി വിജയി ആയത് ബുംറയാണ്.
ഏറ്റവും മികച്ച ടി20 ബൗളർമാരുടെ ഐസിസി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജസ്പ്രീത് ബുംറ തന്നെയാണ്. 879 പോയിന്റുകളാണ് ബുംറയുടെ സമ്പാദ്യം. തുടർന്ന് നമൻ അലി, മിച്ചൽ സ്റ്റാർക്ക്, മാറ്റ് ഹെൻറി, പാറ്റ് കമ്മിൻസ് എന്നിവരുടെ പേരുകളാണ് ഉള്ളത്, അതിന് ശേഷം മാർക്കോ യാൻസൻ, സ്കോട്ട് ബോളണ്ട് എന്നിവരും അണിനിരക്കുന്നു. ഐസിസി റാങ്കിങ്ങിൽ ടോപ് 5ൽ ഉള്ള കമ്മിൻസും ബുംറയുമെല്ലാമാണ് ശ്രേയസിന്റെ ഡെത്ത് ഓവർ ചോയ്സുകൾ. അതൊരു മികച്ച പിക്ക് ആണ് എന്ന് തെളിയിക്കുകയാണ് ഈ റാങ്കിങ്ങ്.
എന്നാൽ, ഇത്തവണത്തെ പർപ്പിൾ ക്യാപ് റേസില ഇവർക്കൊന്നും സ്ഥാനമില്ല എന്നതാണ് മറ്റൊരു കൗതുകം. 14 വിക്കറ്റുകൾ വീതം വീഴ്ത്തി ബുവനേശ്വർ കുമാർ, അൻഷുൽ കാംബോജ്, ഈഷാൻ മലിംഗ എന്നിവരാണ് ഈ റേസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്. പിന്നെയുള്ള സ്ഥാനങ്ങൾ കയ്യേറിയിട്ടുള്ള ജോഫ്ര ആർച്ചർ, പ്രിൻസ് യാദവ്, കഗീസോ റബാദ എന്നിവർ 13 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പ്രസിദ്ധ് കൃഷ്ണ പന്ത്രണ്ടും രവി ബിഷ്ണോയ് പതിനൊന്നും വിക്കറ്റുകൾ വീഴ്ത്തി എട്ടും ഒമ്പതും സ്ഥാനം പിടിച്ചിട്ടുണ്ട്.