2023-24 സീസണിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ കരാറിനെക്കുറിച്ച് ബിസിസിഐ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇതിലെ ഏറ്റവും വലിയ സര്‍പ്രൈസ് ടീമിലെ നിര്‍ണായക താരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും മുഖ്യ കരാറില്‍ നിന്നുമൊഴിവാക്കിയെന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീം ഇന്ത്യക്കു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് രണ്ടു പേരും. എന്നാല്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാവാതെ വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഇരുവരെയും കരാറില്‍ നിന്നും ബിസിസിഐ പുറത്താക്കിയത്.
ശ്രേയസിനെയും ഇഷാനെയും മുഖ്യ കരാറില്‍ നിന്നും നീക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെയുള്ള ചിലര്‍ക്കു ബിസിസിഐ പ്രത്യേക പരിഗണന നല്‍കുന്നതായും പലരും തുറന്നടിച്ചിരിക്കുകയാണ്. ശ്രേയസ്, ഇഷാന്‍ എന്നിവരെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കാനുള്ള ബിസിസിഐ തീരുമാനം വലിയ അബദ്ധം തന്നെയാണ്. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

സുതാര്യതയുടെ അഭാവമുണ്ടെന്നതാണ് ആദ്യത്തെ കാരണം. ശ്രേയസ് അയ്യര്‍ അടുത്തിടെ വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ സജീവമായി നില്‍ക്കുന്നയാളാണ്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ആദ്യ രണ്ടു ടെസ്റ്റുകളില്‍ കളിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇഷാന്റെ കാര്യത്തില്‍ സമീപകാലത്തു ചില അവ്യക്തതകളുണ്ടായിരുന്നു. മാനസികപരമായ കാരണങ്ങളെ തുടര്‍ന്നു ബ്രേക്ക് ആവശ്യമാണെന്നായിരുന്നു ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ ഇഷാന്‍ അറിയിച്ചത്. പക്ഷെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലായിരുന്നു.
ടീം സെലക്ഷന് ഇഷാന്‍ ലഭ്യമായിരുന്നില്ലെന്നാണ് പിന്നീടൊരു വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് വിശദീകരിച്ചത്. എന്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമായ വിശദീകരണവുമായി രംഗത്തു വരാതിരുന്നത്? എന്തുകൊണ്ടാണ് ബിസിസിഐ വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നത്?
വ്യക്തികളെ ഈ തരത്തില്‍ ഇരുട്ടില്‍ നിര്‍ത്തുന്നതിനു പകരം വ്യക്തമായ ഒരു കാരണം ചൂണ്ടിക്കാണിക്കാന്‍ ബിസിസിഐയ്ക്കു സാധിക്കണമായിരുന്നു. പകരം അവര്‍ നെഗറ്റീവായ ഊഹാപോഹങ്ങളും സംശയങ്ങളുമെല്ലാം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതു തീര്‍ച്ചയായും തെറ്റ് തന്നെയാണ്.
രണ്ടാമത്തെ കാരണം ഫോമും ഫിറ്റ്‌നസുമില്ലെങ്കിലും കളിക്കാരെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ ബിസിസിഐയുടെ തീരുമാനം നിര്‍ബന്ധിതരാക്കുമെന്നതാണ്. പുറംവേദനയും പുറംഭാഗത്തെ പരിക്കുമെല്ലാം ശ്രേയസിനെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കാര്യമാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു മുമ്പ് അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയും ശ്രേയസിനു പുറംവേദനയനുഭവപ്പെട്ടിരുന്നു.
ഇഷാനാവട്ടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമൊന്നുമല്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലാണ് താരം പ്രധാനമായും കളിക്കുന്നത്. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ നിന്നും അദ്ദേഹം വിട്ടുനിന്നത് അത്ര മാത്രം പ്രശ്‌നമാണോയെന്നതാണ് ചോദ്യം.

അടുത്തിടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പര്യടനത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നു ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന്റെ മുഖ്യ കരാര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ബിസിസിഐയും ഇതേ പാതയാണ് പിന്തുടരുന്നത്. ഫിറ്റ്‌നസും ഫോമുമൊന്നും നോക്കാതെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ താരങ്ങളെ നിര്‍ബന്ധിതരാക്കുകയാണ് ബിസിസിഐ ഇപ്പോൾ ചെയ്തിരിക്കുന്നത്.
ശ്രേയസും ഇഷാനും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ രണ്ടു താരങ്ങളാണെന്നതാണ് മൂന്നാമത്തെ കാരണം. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഗംഭീരപ്രകടനം നടത്തിയ താരമാണ് ശ്രേയസ്. 11 ഇന്നിങ്‌സുകളില്‍ നിന്നും 66.25 ശരാശരിയില്‍ 530 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ന്യൂസിലാന്‍ഡുമായുള്ള സെമിയില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയും നേടി. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും സ്ഥിരമായി കളിക്കുന്നയാള്‍ കൂടിയാണ് ശ്രേയസ്
ഇഷാനാവട്ടെ ലോകകപ്പില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ അവിഭാജ്യഘടകമാണ്. ടി20യില്‍ സമീപകാലത്തു കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരങ്ങളിലൊരാളുമാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കും ഇഷാന്‍ ഉയര്‍ന്നുവന്നിരുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള രണ്ടു കളിക്കാരെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കിയതിലൂടെ അവരെ അപമാനിക്കുകയാണ് ബിസിസിഐ ചെയ്തിരിക്കുന്നത്.