ഇന്ത്യന്‍ ക്രിക്കറ്റില്‍ പല റോളുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ്വ താരങ്ങളിലൊരാളാണ് മുന്‍ ഇതിഹാസം രവി ശാസ്ത്രി. ആദ്യം അഗ്രസീവ് ബാറ്ററായും വിരമിച്ച ശേഷം കമന്റേറ്ററായും പിന്നീട് ഇന്ത്യന്‍ കോച്ചായുമെല്ലാം വിലസിയ അദ്ദേഹം വീണ്ടും കമന്ററിയിലെ സൂപ്പര്‍ സ്റ്റാറായി നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ 40 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയിട്ടുള്ള സമഗ്രമായ സംഭാവനകളുടെ പേരില്‍ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം ശാസ്ത്രി ഏറ്റുവാങ്ങിയിരുന്നു.
ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ബിസിസിഐയുടെ അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു ഇത്. തന്റെ ഉജ്ജ്വലമായ ക്രിക്കറ്റ് കരിയറിലെ മറക്കാനാവാത്ത മുഹൂര്‍ത്തം ഏതാണെന്നു ഈ ചടങ്ങില്‍ സംസാരിക്കവെ വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി. അവതാരകനും പ്രശസ്ത കമന്റേറ്ററുമായ ഹര്‍ഷ ഭോഗലെയാണ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തം ഏതായിരിക്കുമെന്നു ശാസ്ത്രിയോടു ചോദിച്ചത്.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിരിക്കെ തനിക്കു കീഴില്‍ 2021ല്‍ ഗാബയില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേ നേടിയ ടെസ്റ്റ് വിജയമാണ് ഏറ്റവും സ്‌പെഷ്യലെന്നു ശാസ്ത്രി വെളിപ്പെടുത്തുകയും ചെയ്തു. ഒരാള്‍ക്കു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വില പിടിപ്പുമുള്ള മെഡല്‍ ഇതാണെന്നായിരുന്നു ഗാബയിലെ ചരിത്ര വിജയത്തെ ശാസ്ത്രി വിശേഷിപ്പിച്ചത്.
എനിക്കു ഇതു വളരെ സ്‌പെഷ്യലായിട്ടുള്ള ഒരു സായാഹ്നമാണ്. കരിയറിലെ മറക്കാനാവാത്ത ഒരു മുഹൂര്‍ത്തം തിരഞ്ഞെടുക്കുകയാണെങ്കില്‍ അതു ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഞാന്‍ വളരെ പെട്ടെന്നു എല്ലാത്തിലൂടെയും കടന്നുപോവാം. മെല്‍ബണില്‍ പാകിസ്താനെതിരേ 1985ലെ ഫൈനലിലെ വിജയം നിങ്ങള്‍ ഇവിടെ കാണിച്ചു, അതു സ്‌പെഷ്യലായിരുന്നു.
1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ മുഹൂര്‍ത്തവും അതു പോലെ തന്നെയാണ്. പക്ഷെ കമന്ററിയില്‍ 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കിരീടം നേടിയത് മറക്കാനാവാത്ത നിമിഷമാണ്. 2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച എംഎസ് ധോണിയുടെ സിക്‌സറും എനിക്കു പ്രിയപ്പെട്ടതാണ്. ഓസ്‌ട്രേലിയയിലെ തുടര്‍ച്ചയായ രണ്ടു വിജയങ്ങളും ഇതില്‍പെടുത്താം.
പക്ഷെ അതിനേക്കാളെല്ലാം ഞാന്‍ അമൂല്യമായി കാണുന്നത് ഗാബ ടെസ്റ്റിന്റെ അവസാന ദിവസത്തെയാണ്. റിഷഭ് പന്ത് ഞങ്ങളെ ഫിനിഷിങ് ലൈന്‍ കടത്തിയ ആ നിമിഷമാണ് ഏറ്റവും സ്‌പെഷ്യല്‍. എന്റെ മുഴുന്‍ കളിക്കാരോടും ഞാന്‍ അതിനു നന്ദി പറയുകയാണ്. ഒരാള്‍ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും വില പിടിപ്പുള്ള മെഡല്‍ ഇതു തന്നെയാണെന്നും ശാസ്ത്രി മനസ്സ് തുറന്നു.
വര്‍ഷങ്ങളോളം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പൊന്നാപുരം കോട്ടയായിരുന്നു ഗാബ. അതുകൊണ്ടു തന്നെ പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു ആരും നേരിയ വിജയസാധ്യത പോലും കല്‍പ്പിച്ചിരുന്നില്ല. ഇരുടീമുകളും പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ ഗാബ ടെസ്റ്റ് ഫൈനലിനു തുല്യവുമായിരുന്നു.

328 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റിന്റെ ത്രില്ലിങ് വിജയമാണ് ആഘോഷിച്ചത്. പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭിനെക്കൂടാതെ ശുഭ്മന്‍ ഗില്‍ (91), ചേതേശ്വര്‍ പുജാര (56) എന്നിവരും മികച്ച ഇന്നിങ്‌സുകളുമായി തിളങ്ങിയിരുന്നു.
സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ സേവനം ഈ ടെസ്റ്റില്‍ ഇന്ത്യക്കു മുഴുവനായും ലഭിച്ചിരുന്നില്ല. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് തോല്‍വിക്കു പിന്നാലെ ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നു അജിങ്ക്യ രഹാനെയാണ് ശേഷിച്ച ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്.
പരിക്കു കാരണം കെഎല്‍ രാഹുല്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരെയും ഇന്ത്യക്കു നഷ്ടമായിരുന്നു. എന്നിട്ടും ഓസീസിന്റെ ശക്തമായ ടീമിനെ ഞെട്ടിച്ച് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നേടാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം.