വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ന്യൂസിലാൻഡുമായി മത്സരിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പക്ഷേ നാലാം മത്സരത്തിൽ കാലിടറിയിരുന്നു. ഈ മത്സരങ്ങളിൽ എല്ലാം തന്നെ സഞ്ജു സാംസണിന് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ ആയില്ലെന്ന് മാത്രമല്ല അദ്ദേഹം സമ്പൂർണ പരാജമായി മാറിയിരുന്നു.
ഇപ്പോഴിതാ ഗില്ലിന് പകരക്കാരനായി തിരിച്ചെത്തിയിട്ടും ഫോം കണ്ടെത്താൻ വിഷമിക്കുന്ന സഞ്ജു സാംസണിനെ പിന്തുണച്ച് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തിന് കാരണം മാനസിക സമ്മർദ്ദമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ടീമിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട യുസ്വേന്ദ്ര ചാഹലിന്റെ നിലപാടിന് വിപരീതമാണ് അശ്വിന്റെ ഈ അഭിപ്രായമെന്നതാണ് ശ്രദ്ധേയമായ കാര്യം.

തന്റെ ഫോം കണ്ടെത്താനായി സഞ്ജു സാംസൺ വിഷമിക്കുന്ന ഘട്ടത്തിലാണ് അശ്വിന്റെ പിന്തുണ വന്നിരിക്കുന്നത്. ഈ പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, ശരാശരി 10 ആയി കുറഞ്ഞു. സ്ട്രൈക്ക് റേറ്റും നിരാശാജനകമായിരുന്നു. എന്നാൽ സഹതാരങ്ങളായ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ അതിന് വിപരീതമായി നല്ല പ്രകടനം കാഴ്‌ചവച്ചിരുന്നു.
ന്യൂസിലാൻഡിനെതിരായ നാലാം ടി20യിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സഞ്ജു സാംസണിന്റെ പ്രകടനം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ആദ്യ മൂന്ന് ടി20 മത്സരങ്ങൾ ജയിച്ച ഇന്ത്യ, നാലാം മത്സരത്തിൽ 50 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ടീമിന്റെ ബാറ്റിംഗ് നിരയുടെ കൂട്ടായ പരാജയം ഈ മത്സരത്തിൽ പ്രകടമായി.
ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ ബാറ്റിംഗ് പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം സമ്മർദ്ദമാണെന്ന് രവിചന്ദ്രൻ അശ്വിൻ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരു നല്ല കളിക്കാരനല്ലെങ്കിൽ ഇവിടെയെത്താൻ കഴിയില്ല. നിങ്ങളുടെ മനസ് ചിന്തകളാൽ മൂടുമ്പോൾ, ലെങ്തും ലൈനും തിരിച്ചറിയാൻ പ്രയാസമാകും. അവന്റെ മനസിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് എനിക്ക് തീർച്ചയാണ്' അശ്വിൻ പറഞ്ഞു.
കൂടാതെ ഒരു കളിക്കാരന് വേണ്ടി മാത്രമായി ടീമിൽ പ്രത്യേക സ്ഥാനം സൃഷ്‌ടിക്കുന്നതിനെയും ആർ അശ്വിൻ ചോദ്യം ചെയ്‌തു. ഇഷാൻ കിഷനെ അഭിഷേക് ശർമ്മയോടൊപ്പം ഓപ്പണറായി പരിഗണിക്കുകയാണെങ്കിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനോട് താൻ യോജിക്കുന്നുവെന്ന് അശ്വിൻ വ്യക്തമാക്കി.
'നമുക്കൊരു കളിക്കാരനുവേണ്ടി ഒരു 'സ്ലോട്ട്' ഉണ്ടാക്കാൻ കഴിയില്ല. കളിക്കാരനോട് ഒരു ഇടവേള എടുക്കാൻ പറയേണ്ടത് പ്രധാനമാണ്. പുറത്തിരുന്ന് ആലോചിക്കുന്നത് നിങ്ങളെ മികച്ച കളിക്കാരനാക്കും. അവനെ മധ്യനിരയിലേക്ക് തിരിച്ചയക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഒരു കളിക്കാരനുവേണ്ടി ഒരു സ്ലോട്ട് ഉണ്ടാക്കിയാൽ, മറ്റുള്ളവരെല്ലാം അതിന് ചുറ്റും കറങ്ങേണ്ടി വരും' എന്നായിരുന്നു അശ്വിന്റെ വാക്കുകൾ.
സഞ്ജുവിന്റെ ബാറ്റിംഗ് രീതികളെയും അശ്വിൻ നിരീക്ഷിച്ചു. 'ബാക്ക്-ആൻഡ്-അക്രോസ്സ് മൂവ്മെന്റ് ഇല്ലാത്തതിനാൽ ബൗളർമാർ സഞ്ജുവിന്റെ മിഡിൽ, ലെഗ് സ്‌റ്റമ്പുകളിൽ പന്തെറിയുന്നു. ഇത് അവനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു' എന്നാണ് അശ്വിൻ പറയുന്നത്. എന്തായാലും അഞ്ചാമത്തെ ടി20യിൽ സഞ്ജു സ്വന്തം നാട്ടിൽ ഇറങ്ങുമ്പോൾ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്.