Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ രണ്ട് കളിയില്‍ ഫ്‌ളോപ്പ്, അന്ന് ശരിക്കും മടുത്തു! രക്ഷിച്ചത് ആരെന്ന് പറഞ്ഞ് സഞ്ജു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. സൂപ്പര്‍ താര പദവിയിലേക്കുയരാനുള്ള പ്രതിഭയുണ്ടായിട്ടും ടീം മാനേജ്‌മെന്റ് വേണ്ടത്ര അവസരങ്ങള്‍ നല്‍കാതിരുന്നത് കാരണമാണ് അദ്ദേഹത്തിന്റെ കരിയര്‍ ഇപ്പോഴും ക്ലച്ച് പിടിക്കാത്തതിനു കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ദേശീയ ടീമിനോടൊപ്പം ഒരിക്കലും തുടര്‍ച്ചയായി അഞ്ചോ, അതില്‍ക്കൂടുതലോ മല്‍സരങ്ങളില്‍ സഞ്ജുവിനെ കാണാനായിട്ടില്ല. ഈ കാരണത്താല്‍ തന്നെ ഇപ്പോഴും തന്റെ പ്രതിഭ മുഴുവന്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടില്ലെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്.

SANJU SAMSON

ക്രിക്കറ്റ് കരിയറില്‍ പല തവണ മോശം സമയങ്ങളിലുടെ കടന്നുപോയിട്ടുള്ള ക്രിക്കറ്ററാണ് സഞ്ജു. പക്ഷെ തന്റെ കരിയറില്‍ ഏറ്റവുമധികം മാനസികമായി തകര്‍ന്നുപോയ ഒരു സംഭവമുണ്ടായിട്ടുണ്ടെന്നും അന്നു ആരാണ് ഇതില്‍ നിന്നും കരകയറാന്‍ സഹായിച്ചതെന്നും ഒരു അഭിമുഖത്തില്‍ സഞ്ജു വെളിപ്പെടുത്തിയിരുന്നു. ഭാര്യ ചാരുലതയാണ് മോശം സമയത്തു തന്നെ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

വിവാഹത്തിനു തൊട്ടുമുമ്പോ, ശേഷമോ ആയിരുന്നു സംഭവം. അന്നു അഞ്ച്- ആറ് മാസത്തോളം വളരെ ആത്മാര്‍ഥമായി ഞാന്‍ പരിശീലനമെല്ലാം നടത്തി മികച്ച പ്രകടനത്തിനു വേണ്ടി നല്ല തയ്യാറെടുപ്പൊക്കെ നടത്തി. ഫിറ്റ്‌നസിലും വളരെയധികം ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം ഞാന്‍ തിരുവനന്തപുരത്തു മല്‍സരം കളിക്കാനിറങ്ങി. ഇന്ത്യന്‍ എ ടീമും സൗത്താഫ്രിക്കന്‍ എ ടീമും തമ്മിലായിരുന്നു മല്‍സരം. ഈ മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞാല്‍ തനിക്കു ഇന്ത്യന്‍ സീനിയര്‍ ടീമിലും അവസരം ലഭിക്കുമായിരുന്നെന്നു സഞ്ജു പറഞ്ഞു.

ഇത്രയേറെ പരിശീലനവും ഫിറ്റ്‌നസില്‍ കഠിനാധ്വാനവുമെല്ലാം നടത്തിയിട്ടും എനിക്കു ഗ്രൗണ്ടില്‍ ഇതു പുറത്തെടുക്കാനായില്ല. ആദ്യത്തെയും രണ്ടാമത്തെയും മല്‍സരങ്ങളില്‍ ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ ഞാന്‍ പുറത്താവുകയായിരുന്നു. ഇതു മാനസികമായി ശരിക്കും എന്നെ തകര്‍ത്തുകളഞ്ഞു. എല്ലാം ചെയ്തിട്ടും എനിക്കു എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്. ഞാന്‍ ഇനിയെന്താണ് ചെയ്യാന്‍ ബാക്കിയുള്ളത്? തുടങ്ങി പല ചോദ്യങ്ങളും മനസ്സിലൂടെ കടന്നുപോയതായും സഞ്ജു വെളിപ്പെടുത്തി.

തീര്‍ത്തും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ അപ്പോള്‍ കടന്നുപോയത്. അതു വരെ ഞാന്‍ ചാരുവുമായി (ചാരുലത) ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നില്ല. പക്ഷെ ആ സമയത്തു അവളുമായി എന്റെ ഈ മാനസികാവസ്ഥയെക്കുറിച്ച് ഉറപ്പായും സംസാരിക്കണമെന്നു എനിക്കു തോന്നുകയായിരുന്നു. തുടര്‍ന്നു ഞാന്‍ ചാരുവിനെ വിളിക്കുകയും എനിക്കു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു അറിയിക്കുകയുമായിരുന്നു.

SANJU- CHARULATHA

ഞാനും ചാരുവും തമ്മില്‍ അതുവരെ തമാശകളൊക്കെ പറഞ്ഞ് ജോളിയായാണ് പോയ്‌ക്കൊണ്ടിരുന്നത്. പക്ഷെ അന്നാദ്യമായി ഗൗരവമുള്ള ഈ കാര്യത്തെക്കുറിച്ച് അവളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. എന്റെ മാനസികാവസ്ഥയെക്കുറിച്ചു ഞാന്‍ അവളുമായി സംസാരിച്ചു. മാനസികമായി വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും എന്താണ് ചെയ്യുകയെന്നും ചാരുവിന്റെ സഹായം ചോദിക്കുകയും ചെയ്തു.

പക്ഷെ ആ സമയത്തു അവളുടെ ഭാഗത്തു നിന്നുണ്ടായ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. വളരെ നല്ല വ്യക്തതയും പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും എനിക്കു തോന്നുകയും ചെയ്തു. നീ പറഞ്ഞത് വളരെ ശരിയാണെന്നും ഞാന്‍ ചാരുവിനോടു പറഞ്ഞു. അങ്ങനെ ചെയ്യാമെന്നും താന്‍ പറയുകയായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. പക്ഷെ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ച ചാരുലതയുടെ വാക്കുകള്‍ എന്താണെന്നു മാത്രം തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ക്രിക്കറ്റിനെപ്പറ്റിയോ, ഞാന്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചോ ചാരുവിനു മനസ്സിലാവില്ലെന്നായിരുന്ന ഞാന്‍ അതുവരെ കരുതിയത്. പക്ഷെ അന്നു അവള്‍ എനിക്കു നല്‍കിയ ഉത്തരം അറിഞ്ഞപ്പോള്‍ സഹായിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ചയാള്‍ അടുത്തു തന്നെയുണ്ടല്ലോയെന്ന് തോന്നി. അന്നു മുതലാണ് ക്രിക്കറ്റ് കരിയറിനെക്കുറിച്ച് ചാരുവുമായി താന്‍ സംസാരിക്കാന്‍ തുടങ്ങിയതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 8, 2024, 10:41 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+