സഞ്ജു സാംസണിനു ശേഷം കേരളത്തില്‍ നിന്നും ഇന്ത്യന്‍ ജഴ്‌സി സ്വപ്‌നം കാണുന്ന താരങ്ങളിലൊരാളാണ് വെടിക്കെട്ട് ബാറ്റര്‍ രോഹന്‍ കുന്നുമ്മല്‍. അഗ്രസീവ് ബാറ്റിങിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ താരം കഴിഞ്ഞ ഐപിഎല്ലില്‍ കളിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. താരലേലത്തില്‍ രോഹന്‍ തഴയപ്പെടുകയായിരുന്നു.
എങ്കിലും രോഹന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറയുകയാണ് ഈ കോഴിക്കോട്ടുകാരന്‍. കേരളത്തിനു വേണ്ടി കുറഞ്ഞത് 700 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ശരാശരിയുമുള്ളത് രോഹനാണ്. 55.15 ശരാശരിയില്‍ 101.7 സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തിട്ടുള്ളത് 717 റണ്‍സാണ്.

സഞ്ജുവിനെപ്പോലെ അഗ്രസീവ് ബാറ്റിങ് ശൈലിയുടെ ആരാധകന്‍ കൂടിയാണ് രോഹന്‍. അതിനിടെ കേരള ടീം ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രോഹന്‍. തങ്ങളെ സംബന്ധിച്ച് സഞ്ജു ദൈവതുല്യനാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്കു ദൈവത്തെപ്പോലെയാണ്. അദ്ദേഹം എല്ലായ്‌പ്പോഴും ധീരമായ തീരുമാനങ്ങളെടുക്കുകയും ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യാറുണ്ട്. ഇതു വളരെ അപൂര്‍വ്വമായിട്ടുള്ള കഴിവ് തന്നെയാണ്. ഒരു കളിക്കാരനെന്ന നിലയിലും, വ്യക്തിയെന്ന നിലയിലും ഇതു വളരെ നല്ലൊരു ഗുണമാണ്.
യുവതാരങ്ങളെ സഞ്ജു എല്ലായ്‌പ്പോഴും പിന്തുണയ്ക്കാറുണ്ട്. എപ്പോള്‍ വേണമെങ്കിലും നമുക്കു അദ്ദേഹത്തെ വിളിക്കാം. അതിനോടു സഞ്ജു പ്രതികരിക്കുകയും ചെയ്യും. ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമെന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു അനുഗ്രഹം തന്നെയാണെന്നും രോഹന്‍ മനസ്സ് തുറന്നു.
കരിയറില്‍ സഞ്ജു എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും നീ വ്യത്യസ്തനായാണ് കാണപ്പെടുന്നതെന്നു അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം ഗെയിം തുടരണമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉപദേശിച്ചു.
ആ സമയത്തു അഗ്രസീവായ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന ഒരേയൊരാള്‍ സഞ്ജു ചേട്ടനായിരുന്നു. ഒരു മാറ്റം കൊണ്ടുവന്നിട്ടുള്ള വ്യക്തിയും അദ്ദേഹമായിരുന്നു. ഇപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തെ പിന്തുടരുന്നവരാണെനനും 25 കാരനായ രോഹന്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ ക്രിക്കറ്ററാക്കി മാറ്റിയെടുത്തതിനുള്ള മുഴുവന്‍ ക്രെഡിറ്റും അച്ഛന്‍ സുശീല്‍ കുമാറിനു അവകാശപ്പെട്ടതാണെന്നു രോഹന്‍ പറയുന്നു. ക്രിക്കറ്ററായി മാറുകയെന്നതായിരുന്നു എല്ലായ്‌പ്പോഴും അച്ഛന്റെ സ്വപ്നം. പക്ഷെ അദ്ദേഹത്തിനു അതു കഴിഞ്ഞില്ല.

അതുകൊണ്ടു തന്നെ ഞാന്‍ ജനിക്കുന്നതിനു മുമ്പ് തന്നെ മകനെ ക്രിക്കറ്ററാക്കി മാറ്റണമെന്ന് അദ്ദേഹം തീരുമാനമെടുത്തിരുന്നു. ഒമ്പതാമത്തെ വയസ്സ് മുതല്‍ അച്ഛനാണ് എന്റെ കോച്ച്. ഇപ്പോഴും വീട്ടില്‍ നെറ്റ്‌സില്‍ അദ്ദേഹം എനിക്കു ബോള്‍ ചെയ്തു തരും. അച്ഛനാണ് തന്റെ എല്ലാമെന്നും രോഹന്‍ മനസ്സ് തുറന്നു.
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങ് ശൈലിയുടെ ആരാധകന്‍ കൂടിയാണ് രോഹന്‍. വീരുവിന്റെ ബാറ്റിങാണ് താന്‍ തുടക്കകാലം മുതല്‍ മാതൃകയാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. കുട്ടിക്കാലത്തു പലപ്പോഴും വായുവില്‍ ഷോട്ടുകള്‍ കളിച്ചതിന്റെ പേരില്‍ ഞാന്‍ ഒരുപാട് ശകാരം കേട്ടിട്ടുണ്ട്.
ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കണമെന്നായിരുന്നു എല്ലായ്‌പ്പോഴും എനിക്കു ലഭിച്ചിരുന്ന ഉപദേശം. പക്ഷെ ഞാന്‍ സ്ലോയായി ബാറ്റ് ചെയ്യുമ്പോള്‍ നിയന്ത്രിക്കപ്പെട്ടതു പോലെ അനഭവപ്പെടും. അതിനു ശേഷം മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുമില്ല. എന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റിങ് തുടരുകയും ചെയ്തു. ഞാന്‍ എന്റെ ഗെയിമില്‍ മാത്രം ശ്രദ്ധിക്കുകയും സ്വയം പിന്തുണയ്ക്കുകയും ചെയ്തതായും രോഹന്‍ വിശദമാക്കി.