ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളിലൊന്നാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നിഷേധിക്കപ്പെട്ട സംഭവം. 20 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും അതു ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇന്നും വലിയൊരു നിരാശയായി മായാതെ തന്നെ നില്‍ക്കുകയാണ്.
2004ല്‍ ചിരവൈരികളായ പാകിസ്താനുമായുള്ള ടെസ്റ്റിലാണ് സച്ചിന്‍ 194ല്‍ നില്‍ക്കെ അന്നത്തെ ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയെന്ന ഷോക്കിങ് തീരുമാനമെടുത്തത്. അന്നു സച്ചിന്‍ ഒട്ടും സന്തോഷത്തിലായിരുന്നില്ല കാണപ്പെട്ടതെന്നും ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ എന്താണ് ഇതിനു ശേഷം സംഭവിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഘത്തിലുണ്ടായിരുന്ന മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

സച്ചിന്‍ അസന്തുഷ്ടനായിരുന്നു
2 സ്ലോഗേഴ്‌സ് (2 Sloggers) എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിനു ഡബിള്‍ സെഞ്ച്വറി നേട്ടം നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് ആകാശ് ചോപ്ര മനസ്സ്തുറന്നത്. 'ഞാന്‍ അന്നു ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലുണ്ടായിരുന്നു. പക്ഷെ ഞാന്‍ ടീമിന്റെ ചര്‍ച്ചകളുടെയൊന്നും ഭാഗമായിരുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ അതിലേക്കൊന്നും ഉള്‍പ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നതാണ് ശരി. കാരണം ആ സമയത്തു ഞാന്‍ വളരെ ചെറുപ്പമായിരുന്നു'.
ആ ദിവസം (ഡബിള്‍ സെഞ്ച്വറി നിഷേധിക്കപ്പെട്ട ദിനം) പാജി (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) ഒട്ടും സന്തോഷവാനായിട്ടല്ല കാണപ്പെട്ടത്. അദ്ദേഹത്തെ അത്തരമൊരു മാനസികാവസ്ഥയില്‍ ഞാന്‍ കണ്ടതും ആദ്യമായിട്ടായിരുന്നു. അദ്ദേഹം ഒരിക്കലും ചൂടായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. അന്നു യഥാര്‍ഥത്തില്‍ അദ്ദേഹം ദേഷ്യം പിടിക്കുകയൊന്നും ചെയ്തിരുന്നില്ല. പക്ഷെ പാജിയുടെ മുഖത്ത് അസംതൃപ്തി വ്യക്തമായി കാണാമായിരുന്നു. എന്തോ ചില പ്രശ്‌നമുണ്ടായിരുന്നുവെന്നും ചോപ്ര വെളിപ്പെടുത്തി.
ഗാംഗുലിക്കും പങ്കോ?
പാകിസ്താനിലെ മുള്‍ത്താനില്‍ നടന്ന അന്നത്തെ ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെയാണ് രാഹുല്‍ ദ്രാവിഡിനു നായകസ്ഥാനം ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡബിള്‍ സെഞ്ച്വറിക്കു തൊട്ടരികില്‍ എത്തിനില്‍ക്കുന്ന സമയത്തു ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലര്‍ ചെയ്യുകയെന്ന ആ തീരുമാനം ദ്രാവിഡിന്റേത് മാത്രമാണെന്നു കരുതുന്നില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഗാംഗുലിക്കും ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റിനും ഇതില്‍ പങ്കുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
'രാഹുലാണ് അന്നു ആ കോളെടുത്തത് (ഇന്നിങ്‌സ് ഡിക്ലയറേഷന്‍). പക്ഷെ ആ ദിവസം ദാദയും (സൗരവ് ഗാംഗുലി) ഇന്ത്യന്‍ ഡ്രസിങ് റൂമിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ കളിച്ചിരുന്നില്ലെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാമെന്ന തീരുമാനത്തില്‍ അദ്ദേഹത്തിനു റോളുണ്ടാവുമെന്നു എനിക്കുറപ്പുണ്ട്. അതു ക്യാപ്റ്റന്റെ (ദ്രാവിഡ്) തനിച്ചുള്ള തീരുമാനമായിരുന്നില്ല. ഈ മല്‍സരം നാലു ദിവസം കൊണ്ട് തന്ന അവസാനിക്കുമെന്നു അറിയുമായിരുന്നെങ്കില്‍ താന്‍ ഡിക്ലയര്‍ ചെയ്യില്ലായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്'.

ആ ഒരു പ്രത്യേക നിമിഷത്തില്‍ നിങ്ങള്‍ രാഹുലിന്റെ തീരമാനത്തോടു യോജിക്കുകയോ, യോജിക്കാതിരിക്കുകയോ ചെയ്യും. പക്ഷെ നിങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ സംശയിക്കില്ല. സച്ചിനു പകരം രാഹുലാണ് ആ സമയത്തു അതേ സ്‌കോറോടെ ക്രീസിലുണ്ടായിരുന്നതെങ്കില്‍ ഈ തീരുമാനം തന്നെയാവും എടുക്കുകയെന്നും ചോപ്ര വിശദമാക്കി.
അതേസമയം, മുള്‍ത്താന്‍ ടെസ്റ്റില്‍ ഇന്നിങ്‌സിനും 152 റണ്‍സിനുമാണ് പാകിസ്താനെ ഇന്ത്യന്‍ ടീം വാരിക്കളഞ്ഞത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചതും ഇതേ ടെസ്റ്റിലാണ്. ട്രിപ്പിള്‍ സെഞ്ച്വറിക്കു അവകാശിയായ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അദ്ദേഹം കുറിച്ചിരുന്നു.