For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യഥാര്‍ഥ ക്രിക്കറ്ററെപ്പോലെ, സച്ചിനെ അമ്പരപ്പിച്ചു!- സുഷാന്തിനെ 'ധോണി'യാക്കിയ മോറെ

സുഷാന്തിനെ പരിശീലിപ്പിച്ചത് കിരണ്‍ മോറെയായിരുന്നു

more

മുംബൈ: ബോളിവുഡ് യുവ നടന്‍ സുഷാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രിയ ക്യാപ്റ്ററന്‍ എംഎസ് ധോണിയുടെ ആത്മകഥയായ എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി സിനിമയായപ്പോള്‍ മുഖ്യ വേഷം ചെയ്തത് സുഷാന്തായിരുന്നു. അതുകൊണ്ടു തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം.

ധോണിയുടെ റോളില്‍ അഭിനയിക്കുമ്പോള്‍ ഇതിന് താരത്തെ സഹായിച്ചത് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായിരുന്ന കിരണ്‍ മോറെയായിരുന്നു. ധോണിയുടെ മാസ്റ്റര്‍പീസായ ഹെലികോപ്റ്റര്‍ ഷോട്ട്, വിക്കറ്റ് കീപ്പിങ് എന്നിവയെല്ലാം സുഷാന്ത് പഠിച്ചെടുത്തത് മോറെയുടെ ശിക്ഷണത്തിലായിരുന്നു. ഒരിക്കല്‍ സുഷാന്തിന്റെ ബാറ്റിങ് കണ്ട് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ഞെട്ടിയിട്ടുണ്ടെന്ന് മോറെ വെളിപ്പെടുത്തി.

സച്ചിന്‍റെ വാക്കുകള്‍

വിക്കറ്റ് കീപ്പിങ്, ബാറ്റിങ് എന്നിവ സുഷാന്തിനെ പഠിപ്പിച്ചെടുക്കാന്‍ സിനിമയുടെ സംവിധായകനായ നീരജ് പാണ്ഡെയും നിര്‍മാതാവ് അരുണ്‍ പാണ്ഡെയും ചേര്‍ന്നാണ് തന്നെ സമീപിച്ചതെന്നു മോറെ പറയുന്നു. വളരെ കുറച്ചു ദിവസത്തെ പരിശീലനം കൊണ്ടു തന്നെ ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ താരം പഠിച്ചതായി അദ്ദേഹം പറയുന്നു.
ബികെസി ബാന്ദ്രയിലെ ഗ്രൗണ്ടില്‍ വച്ച് സുഷാന്ത് പരിശീലനം നടത്തവെ ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഗാലറിയിരുന്ന് അദ്ദേഹം സുഷാന്തിന്റെ പരിശീലനം കാണുകയും ചെയ്തു. പരിശീലനത്തിനു ശേഷം നേരില്‍ കണ്ടപ്പോള്‍ സച്ചിന്റെ ചോദ്യം ഈ ചെറുപ്പക്കാരന്‍ ആരാണെന്നായിരുന്നു. അവന്‍ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും സച്ചിന്‍ തന്നോടു പറഞ്ഞു. അത് നടന്‍ സുഷാന്താണെന്ന് താന്‍ മറുപടി നല്‍കിയപ്പോള്‍ സച്ചിന് ശരിക്കും അമ്പരന്നു. വേണമെങ്കില്‍ അവന് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ കളിക്കാം. അത്രയും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നാണ് സച്ചിന്‍ പറഞ്ഞതെന്ന് മോറെ കൂട്ടിച്ചേര്‍ത്തു.

ആദ്യമായി കാണുന്നത്

ബാന്ദ്രയിലെ താജ് ഹോട്ടലില്‍ വച്ചാണ് സുഷാന്തിനെ ആദ്യമായി നേരില്‍ കണ്ടത്. ഒരു നടനെ ക്രിക്കറ്ററെപ്പോലെ കളിപ്പിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. സ്‌പോട്ട് ബോയ്, സുരക്ഷാ ഉദ്യോഗസ്ഥന്‍, ഒരു സഹായി എന്നിവര്‍ക്കൊപ്പമാണ് സുഷാന്ത് തന്റെയടുത്ത് ആദ്യ സെഷനെത്തിയത്. അടുത്ത ദിവസം തനിച്ച് വരണമെന്ന് സുഷാന്തിനെ മാറ്റി നിര്‍ത്തി താന്‍ പറഞ്ഞു. സ്വന്തം കിറ്റ് ബാഗുമായിട്ടു വേണം ഗ്രൗണ്ടിലെത്താനെന്നും ആവശ്യപ്പെട്ടു. ക്രിക്കറ്ററാവണമെങ്കില്‍ അതുപോലെ തന്നെ പെരുമാറണമെന്നും സുഷാന്തിനെ ഉപദേശിച്ചിരുന്നു.
തന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ട സുഷാന്ത് തൊട്ടടുത്ത ദിവസം സ്വന്തം കിറ്റ് ബാഗുമായാണ് തനിച്ച് ഗ്രൗണ്ടില്‍ പരിശീലനത്തിന് എത്തിയത്. രാവിലെ എഴു മണിക്കു തന്നെ സുഷാന്ത് ഗ്രൗണ്ടിലെത്തുമായിരുന്നു. അപൂര്‍വ്വമായി മാത്രമേ വൈകാറുള്ളൂ. വൈകുന്ന ദിവസങ്ങൡ അധികസമയം താരം പരിശീലനം നടത്തിയിരുന്നതായും മോറെ വിശദമാക്കി.

കഠിനാധ്വാനം ചെയ്തു

ധോണിയുടെ ബാറ്റിങ് ശൈലി വളരെ വ്യത്യസ്തമായതിനാല്‍ തന്നെ അത് പഠിച്ചെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഈ വെല്ലുവിളി സുഷാന്ത് ഏറ്റെടുക്കുകയായിരുന്നു. ധോണിയെപ്പോലെ തന്നെ കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
സുഷാന്ത് ഇത്രയും നന്നായി ധോണിയെ ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പരിശീലനത്തില്‍ പല തവണ പന്ത് അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും ശരീരത്തിന്റെ മറ്റു പല ഭാഗത്തും കൊണ്ടിട്ടുണ്ട്. എന്നാല്‍ സുഷാന്ത് അപ്പോഴൊന്നും തിരിച്ചു പറഞ്ഞിട്ടില്ല. ഒരു നടനെ സംബന്ധിച്ച് മുഖത്തിന് വലിയ പ്രാധാന്യമാണുള്ളത്. എന്നിട്ടും അദ്ദേഹം ഒരിക്കല്‍പ്പോലും സുഷാന്തിനെ അസ്വസ്ഥനായി കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം സിനിമയില്‍ കാണാമായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനുള്‍പ്പെടെ ചില താരങ്ങളുടെ ആത്മകഥ വെള്ളിത്തിരയില്‍ വന്നിട്ടുണ്ടെങ്കിലും യഥാര്‍ഥ ധോണിയെ അവതരിപ്പിക്കുന്നതില്‍ സുഷാന്ത് ബഹുദൂരം മുന്നിലായിരുന്നുവെന്നും മോറെ വ്യക്തമാക്കി.

ബാറ്റിങ് വീഡിയോ

ബാറ്റിങ് വീഡിയോകള്‍ സുഷാന്ത് പലപ്പോഴും തനിക്കു അയച്ചു തരുമായിരുന്നു. താന്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ച് ബാറ്റിങ് പരിശീലിച്ചിരുന്ന അദ്ദേഹം ഓരോ ഷോട്ടും എങ്ങനെയുണ്ടെന്ന് അഭിപ്രായം തേടുമായിരുന്നു. ഹെലികോപ്റ്റര്‍ ഷോട്ട് പെര്‍ഫക്ടാക്കുന്നതിനു വേണ്ടി ഒരുപാട് ദിവസം സുഷാന്ത് പരിശീലിച്ചിട്ടുണ്ട്. വളരെ ആവേശത്തിലുമായിരുന്നു അദ്ദേഹം.
ഇന്ന് എല്ലാ പന്തിലും താന്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുമെന്ന് ഒരു ദിവസം സുഷാന്ത് തന്നോടു പറഞ്ഞിരുന്നു. ധോണിക്കു ശേഷം ഇത്രയും മികച്ച രീതിയില്‍ ഹെലികോപ്റ്റര്‍ ഷോട്ട് മറ്റൊരാള്‍ കളിച്ചിട്ടുണ്ടെങ്കില്‍ അത് സുഷാന്തായിരിക്കും. അത്രയു മിടുക്കനായിരുന്നു താരമെന്നും മോറെ കൂട്ടിച്ചേര്‍ത്തു.

എല്ലാവരെയും ആകര്‍ഷിച്ചു

സച്ചിനെ മാത്രമല്ല മറ്റു പല ക്രിക്കറ്റര്‍മാരെയും സുഷാന്തിന്റെ പ്രകടനം ആകര്‍ഷിച്ചിട്ടുണ്ട്. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പല തവണ സുഷാന്തിനെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. അര്‍ജുന്റെ ബൗണ്‍സറുകള്‍ക്കെതിരേ പ്രൊഫഷണല്‍ ബാറ്റ്‌സ്മാനെപ്പോലെയാണ് താരം ഹുക്ക് ഷോട്ട് കളിച്ചിരുന്നത്. ഏതു ബാറ്റാണ് സുഷാന്ത് ഉപയോഗിക്കുന്നതെന്നു പോലും ഒരിക്കല്‍ അര്‍ജുന്‍ തന്നോടു ചോദിച്ചിട്ടുണ്ട്.
സിനിമയ്ക്കു വേണ്ടി ഒമ്പതു മാസം സുഷാന്ത് തനിക്കു കീഴില്‍ പ്രവര്‍ത്തിച്ചു. വളരെ ആത്മാര്‍ഥതയുള്ള, വിദ്യാഭ്യാസമുള്ള, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ഒരുപാട് ആഗ്രങ്ങളും സുഷാന്തിനുണ്ടായിരുന്നു. വെര്‍സോവയില്‍ നിന്നും ബാന്ദ്രയിലേക്കു വീട് മാറണമെന്ന് അദ്ദേഹം തന്നോടു പറഞ്ഞിരുന്നു. ഒരു പ്രത്യേക കാര്‍ വാങ്ങാനും സുഷാന്ത് ആഗ്രഹിച്ചിരുന്നു. നല്ലൊരു ജീവിതം വേണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോറെ സൂചിപ്പിച്ചു.

Story first published: Monday, June 15, 2020, 11:21 [IST]
Other articles published on Jun 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+