Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന് മുന്നില്‍ വിറച്ച് സച്ചിന്‍! ബൗണ്‍സറുകള്‍ക്കു മുന്നില്‍ കണ്ണടച്ചത് കണ്ടു- മുന്‍ പേസര്‍

ലാഹോര്‍: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വീറുറ്റ പോരാട്ടമായാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇരുവരും മുഖാമുഖം വന്നപ്പോഴെല്ലാം അതു ക്രിക്കറ്റ് പ്രേമികളുടെ കണ്ണിനു വിരുന്നായി മാറിയിരുന്നു. കരിയറില്‍ സച്ചിന് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ടെസ്റ്റിനിടെ അക്തറിനെതിരേ സച്ചിന്‍ ഭയത്തോടെ കളിക്കുന്നത് താന്‍ നേരില്‍ കണ്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ മുഹമ്മദ് ആസിഫ്. ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിടേണ്ടി വന്ന ആസിഫിനു പിന്നീട് ക്രിക്കറ്റിലേക്കൊരു മടങ്ങിവരവുണ്ടായിട്ടില്ല.

ഇന്ത്യയുടെ പാക് പര്യടനം

2006ലെ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിലാണ് അക്തറിനെതിരേ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ വിഷമിച്ചിരുന്നതായി ആസിഫ് അഭിപ്രായപ്പെട്ടത്. കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ അക്തറിന്റെ ബൗണ്‍സറുകള്‍ക്കു മുന്നില്‍ സച്ചിന്‍ കണ്ണടയ്ക്കുന്നത് താന്‍ കണ്ടിരുന്നതായി ആസിഫ് വെളിപ്പെടുത്തിയത്.
അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര പാകിസ്താന്‍ 1-0നു നേടിയിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 341 റണ്‍സിന്റെ വമ്പന്‍ ജയവുമായി പാകിസ്താന്‍ പരമ്പര പോക്കറ്റിലാക്കുകയായിരുന്നു.

ശക്തമായ ബാറ്റിങ് നിര

2006ല്‍ പാകിസ്താനില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തുറ്റതായിരുന്നുവെന്ന് ആസിഫ് അഭിപ്രായപ്പെട്ടു. രാഹുല്‍ ദ്രാവിഡ് ഒരുപാട് റണ്‍സ് നേടിയിരുന്നു. മുള്‍ത്താനില്‍ വീരേന്ദര്‍ സെവാഗ് ഞങ്ങളെ തല്ലിച്ചതച്ചു. ഫൈസലാബാദ് ടെസ്റ്റില്‍ ഇരുടീമുകളും 600 റണ്‍സിനു മുകളില്‍ നേടിയിരുന്നു. പരമ്പരയ്ക്കു മുമ്പ് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്കു ആശങ്കയുണ്ടായിരുന്നു. ഏഴോ, എട്ടോ നമ്പറില്‍ എംഎസ് ധോണിയും അന്നു ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നതായും ആസിഫ് പറയുന്നു.

മൂന്നാം ടെസ്റ്റ്

ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയില്‍ അവസാനിച്ചതിനാല്‍ മൂന്നാം ടെസ്റ്റ് ഇന്ത്യക്കും പാകിസ്താനും ഒരുപോലെ നിര്‍ണായകമായിരുന്നു. കറാച്ചിയിലായിരുന്നു ഈ ടെസ്റ്റ്. ഈ മല്‍സരത്തിലാണ് അക്തറിനു മുന്നില്‍ പതറുന്നത് താന്‍ നേരില്‍ കണ്ടതായി ആസിഫ് വ്യക്തമാക്കിയത്.
കളി തുടങ്ങിയപ്പോള്‍ തന്നെ ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കു വേണ്ടി ഹാട്രിക്ക് നേടിയപ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസത്തിനു മങ്ങലേറ്റിരുന്നു. കമ്രാന്‍ അക്മലിന്റെ സെഞ്ച്വറി ഞങ്ങളെ 240 റണ്‍സിലെത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോള്‍ എക്‌സ്പ്രസ് വേഗത്തിലായിരുന്നു അക്തര്‍ ബൗള്‍ ചെയ്തത്. അംപയറുടെ അടുത്ത് സ്‌ക്വയര്‍ ലെഗ്ഗിലായിരുന്നു താന്‍ ഫീല്‍ഡ് ചെയ്തത്. അക്തറിന്റെ ഒന്നോ, രണ്ടോ ബൗണ്‍സറുകള്‍ക്കെതിരേ അന്നു സച്ചിന്‍ കണ്ണുകള്‍ അടയ്ക്കുന്നത് താന്‍ നേരില്‍ കണ്ടിരുന്നു. ഇന്ത്യ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 240 റണ്‍സ് പോലും നേടാന്‍ അവരെ അനുവദിച്ചില്ലെന്നും ആസിഫ് വിശദമാക്കി.

Story first published: Wednesday, May 27, 2020, 14:12 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+