ക്രിക്കറ്റ് പ്രതിഭയുടെ മാത്രം കളിയല്ല. ഇവിടെ വളരണമെങ്കില്‍ ഭാഗ്യത്തിന്റെ അകമ്പടിയും അത്യാവശ്യമാണ്. വലിയ ഭാവി പ്രതീക്ഷിച്ച പല താരങ്ങളും ഒന്നും ആകാതെ പോയതും വലിയ ഭാവി ഉണ്ടാകില്ലെന്ന് കരുതിയ ചില താരങ്ങള്‍ വലിയ ഇതിഹാസങ്ങളായി മാറിയതിനും ക്രിക്കറ്റ് ചരിത്രം സാക്ഷിയാണ്. പലപ്പോഴും ഭാഗ്യം ഇതില്‍ നിര്‍ണ്ണായക ഘടകമായി മാറിയിട്ടുണ്ട്. ചില സംഭവങ്ങളും ചിലരുടെ തീരുമാനങ്ങളുമാണ് ഒന്നുമല്ലാതായിപ്പോയേക്കാവുന്ന ചിലരുടെ കരിയറിനെ മാറ്റിമറിച്ചത്.
ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ചില പ്രമുഖരുടെ കരിയര്‍ മാറ്റിമറിച്ച സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ക്രിക്കറ്റ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ് സെവാഗ്. ഓപ്പണിങ്ങിലിറങ്ങി കടന്നാക്രമിച്ച് കളിക്കുന്ന സെവാഗ് ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്നു. ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല താരങ്ങളേയും ഏറ്റവും പ്രയാസപ്പെടുത്തിയ ബാറ്റ്സ്മാനായിരുന്നു സെവാഗ്.

വെടിക്കെട്ട് ബാറ്റ്സ്മാനായ സെവാഗിന്റെ കരിയര്‍ മാറ്റിയത് സൗരവ് ഗാംഗുലിയുടെ ഇടപെടലാണ്. സെവാഗ് ആദ്യം ടീമിലേക്ക് വന്നപ്പോള്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. അവിടെ നിന്ന് സെവാഗ് ഇന്നത്തെ സൂപ്പര്‍ താരമായി മാറാന്‍ കാരണം സൗരവ് ഗാംഗുലി ഓപ്പണിങ്ങിലേക്ക് പിന്തുണച്ചതാണ്. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഗാംഗുലി ഓപ്പണറായി തിളങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ സ്വാര്‍ത്ഥനാകാതെ ഗാംഗുലി സെവാഗിനായി ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്തു. ഇതാണ് സെവാഗിന്റെ തലവര മാറ്റിയത്.
ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയാണ് കരിയറിന് വിരാമമിട്ടത്. ഇന്ത്യന്‍ നായകന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ സെവാഗിന്റെ പേരിലാണ്. രണ്ടാമത്തെ താരം രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ മറ്റൊരു വെടിക്കെട്ട് ഓപ്പണറായ രോഹിത് ഇപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനായി വളര്‍ന്ന് നില്‍ക്കുകയാണ്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേട്ടത്തിലെത്തിയ താരമാണ് രോഹിത്.
എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ വലിയ പരിഗണന രോഹിത്തിന് ലഭിച്ചിരുന്നില്ല. ഇന്നത്തെ അത്ര സൂപ്പര്‍ താരമായി രോഹിത് മാറുമെന്ന് ഒരു പ്രതീക്ഷയും അന്ന് ഇല്ലായിരുന്നു. മധ്യനിരയില്‍ കളിച്ച് പതിയെ സ്ഥിരത നഷ്ടമായ രോഹിത് ടീമില്‍ നിന്ന് തഴയപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. എന്നാല്‍ എംഎസ് ധോണി രോഹിത്തിനെ ഓപ്പണറാക്കിയതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറിയത്. ഇന്ന് പകരക്കാരനില്ലാത്ത ഇതിഹാസമായി രോഹിത് വാഴുന്നു.
വിരാട് കോലിയാണ് മറ്റൊരു താരം. വിരാട് കോലി 2008ലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. അന്ന് കോലിയായിരുന്നില്ല ഇന്ത്യന്‍ ടീമിലെത്തേണ്ടിയിരുന്നത്. നായകന്‍ ധോണിയും പരിശീലകനും ബിസിസി ഐ ട്രഷറര്‍ എന്‍ ശ്രീനിവാസനുമെല്ലാം കോലിയെ തഴഞ്ഞ് സുബ്രമണ്യ ബദരിനാഥിനെ ടീമിലെടുക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അന്ന് സെലക്ടറായിരുന്ന ദിലീപ് വെങ്സര്‍ക്കാരിന്റെ ഇടപെടലാണ് കോലിക്ക് ഇടം നേടിക്കൊടുത്തത്.
അന്ന് വരാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ കോലിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് വൈകാന്‍ സാധ്യതയുണ്ടായിരുന്നു. എന്തായാലും അന്ന് സെലക്ടര്‍ കാട്ടിയ ധൈര്യമാണ് കോലിയുടെ കരിയര്‍ മാറ്റിമറിച്ചത്. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനം വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവരിലൊരാളിലേക്ക് എത്തിയേനെ.
എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇടപെടലാണ് നായകസ്ഥാനം ധോണിയിലേക്കെത്തിച്ചത്. ധോണിയുടെ നായക മികവ് തിരിച്ചറിഞ്ഞ് സച്ചിനാണ് ധോണിയെ നായകനാക്കാന്‍ നിര്‍ദേശിച്ചത്. ഈ തീരുമാനമാണ് ധോണിയെ ഇന്നത്തെ സൂപ്പര്‍ താരമാക്കി മാറ്റിയത്. അല്ലായിരുന്നെങ്കില്‍ ധോണി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാത്രമായി ഒതുങ്ങിപ്പോയേനെ. സച്ചിന്റെ ദീര്‍ഘവീക്ഷണമാണ് ധോണിയുടെ കരിയര്‍ മാറ്റിമറിച്ചത്.